മലപ്പുറം- പ്രവാസികൾക്ക് സ്വന്തം വീടുകളും കെട്ടിടങ്ങളും കോവിഡ് കെയർ സെന്ററുകളാക്കി മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കിയതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി ജലീൽ പറഞ്ഞു. ജില്ലയിൽ എട്ട് വീടുകൾ ഇതിനകം തന്നെ കോവിഡ് കെയർ സെന്ററുകളാക്കി മാറ്റിയിട്ടുണ്ട്. നിരീക്ഷണത്തിൽ കഴിയുന്നവരുടെ മാനസിക സമ്മർദം കുറക്കാൻ ഇത് പ്രയോജനപ്പെടുന്നുണ്ടെന്നും കൂടുതൽ പ്രവാസികൾ ഈ അവസരം ഉപയോഗപ്പെടുത്താൻ താൽപര്യപ്പെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നിരീക്ഷണത്തിൽ കഴിയുന്നവർക്കല്ലാതെ മറ്റാർക്കും ഇവിടെ പ്രവേശനം ഉണ്ടായിരിക്കില്ല. കോവിഡ് കെയർ സെന്ററുകളുടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കണം ഇവയുടെ പ്രവർത്തനമെന്നും മന്ത്രി വിശദീകരിച്ചു. കലക്ടറേറ്റിൽ കോവിഡ് 19 മായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശസ്ഥാപന അധികൃതർ പരിശോധന നടത്തി മതിയായ സൗകര്യങ്ങളുണ്ടെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ വീടുകൾ കോവിഡ് കെയർ സെന്ററുകളാക്കാൻ അനുമതി നൽകുകയുള്ളൂ. നിരീക്ഷണ കാലാവധി സംബന്ധിച്ച വിവരങ്ങൾ അതത് വീടുകൾക്ക് മുന്നിൽ പ്രദർശിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇതര രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നുമായി ഇതുവരെ 79,214 പേർ മലപ്പുറം ജില്ലയിൽ തിരിച്ചെത്തിയതായി മന്ത്രി അറിയിച്ചു. മറ്റ് ജില്ലകളെ അപേക്ഷിച്ച് മലപ്പുറത്ത് തിരിച്ചെത്തുന്ന പ്രവാസികളുടെയും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെയും എണ്ണം കൂടുതലാണ്. ആയതിനാൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിവിധ വകുപ്പുകളിലെ ജീവനക്കാരെക്കൂടി പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം എൻ.എം മെഹറലി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ. ഷിബുലാൽ, അസിസ്റ്റന്റ് ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഐ.ആർ പ്രസാദ് എന്നിവർ സന്നിഹിതരായിരുന്നു.






