റിയാദ് - ഗൾഫ് സഹകരണ കൗൺസിലിൽ നിന്ന് പുറത്തു പോകില്ലെന്ന് ഖത്തർ വ്യക്തമാക്കി. ജി.സി.സിയിൽ നിന്ന് പുറത്തു പോകാൻ ഖത്തർ ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകൾ തീർത്തും തെറ്റാണെന്നും ഇതിന് യാതൊരു അടിസ്ഥാനവുമില്ലെന്നും ഖത്തർ വിദേശ മന്ത്രാലയ വക്താവ് ലുലുവ അൽഖാതിർ പറഞ്ഞു.
ഗൾഫ് സഹകരണ കൗൺസിലിൽ നിന്ന് ഖത്തർ വൈകാതെ പിൻവാങ്ങുമെന്ന് രണ്ടാഴ്ചക്കിടെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.
ഇക്കാര്യത്തിൽ ആദ്യമായാണ് ഖത്തർ ഔദ്യോഗികമായി പ്രതികരിക്കുന്നത്. സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഖത്തർ, ബഹ്‌റൈൻ, ഒമാൻ എന്നീ രാജ്യങ്ങൾ അംഗങ്ങളായി, 1981 ൽ സ്ഥാപിതമായ ഗൾഫ് സഹകരണ കൗൺസിലിന്റെ ആസ്ഥാനം റിയാദ് ആണ്.
മൂന്നു വർഷമായി തുടരുന്ന ഗൾഫ് പ്രതിസന്ധി പരിഹരിക്കപ്പെടാതിരിക്കുകയും ഗൾഫ് രാജ്യങ്ങളുമായി കൂടുതൽ അകന്ന ഖത്തർ തുർക്കിയുമായും ഇറാനുമായുമുള്ള ബന്ധം കൂടുതൽ ശക്തമാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ജ.സി.സിയിൽ നിന്ന് വൈകാതെ പുറത്തു പോകാൻ ഖത്തർ ആലോചിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ പ്രചരിച്ചത്. 2017 ജൂൺ അഞ്ചിനാണ് സൗദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും ഈജിപ്തും ഖത്തറുമായുള്ള നയതന്ത്ര, വാണിജ്യ ബന്ധങ്ങൾ വിഛേദിക്കുകയും അതിർത്തികൾ അടക്കുകയും ചെയ്തത്.
നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ നാലു രാജ്യങ്ങളും മുന്നോട്ടുവെച്ച ഉപാധികളൊന്നും ഖത്തർ ഇതുവരെ പാലിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തിൽ ഗൾഫ് പ്രതിസന്ധിക്ക് സമീപ ഭാവിയിലൊന്നും പരിഹാരം സാധ്യമാകില്ലെന്നാണ് നിരീക്ഷകർ കരുതുന്നത്.