Sorry, you need to enable JavaScript to visit this website.

ഗൾഫ് രാജ്യങ്ങളിൽ റെമിറ്റൻസ് താഴോട്ട്‌

റിയാദ് - ആറു ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികൾ നിയമാനുസൃത മാർഗങ്ങളിലൂടെ സ്വദേശങ്ങളിലേക്ക് അയക്കുന്ന പണം കുറഞ്ഞുവരുന്നതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ കൊല്ലം മാത്രം പ്രവാസികളുടെ റെമിറ്റൻസിൽ 480 കോടി ഡോളറിന്റെ കുറവാണുണ്ടായത് -4.1 ശതമാനം. 
2019 ൽ ഗൾഫിലെ പ്രവാസികൾ ആകെ 113.1 ബില്യൺ ഡോളറാണ് സ്വദേശങ്ങളിലേക്ക് അയച്ചത്. 2018 ൽ 117.9 ബില്യൺ ഡോളറും. 2013 നു ശേഷം ഗൾഫ് പ്രവാസികളുടെ റെമിറ്റൻസ് ഇത്രയും കുറയുന്നതും ആദ്യമാണ്. 2013 ൽ ഗൾഫ് പ്രവാസികൾ 92.1 ബില്യൺ ഡോളറാണ് നിയമാനുസൃത മാർഗങ്ങളിലൂടെ സ്വദേശങ്ങളിലേക്ക് അയച്ചത്. 
2017 ൽ വിദേശ തൊഴിലാളികളുടെ റെമിറ്റൻസ് 1.2 ശതമാനവും (150 കോടി ഡോളർ), 2018 ൽ 0.7 ശതമാനവും (80 കോടി ഡോളർ) കുറഞ്ഞിരുന്നു. 2018 ൽ 117.9 ബില്യൺ ഡോളറും 2017 ൽ 118.7 ബില്യൺ ഡോളറുമായിരുന്നു ഗൾഫ് പ്രവാസികളുടെ റെമിറ്റൻസ്. 


ഗൾഫ് പ്രവാസികൾ 2011 ൽ 71.2 ബില്യൺ ഡോളറാണ് സ്വദേശങ്ങളിലേക്ക് അയച്ചത്. ആ വർഷം റെമിറ്റൻസിൽ 10.9 ശതമാനം വളർച്ച രേഖപ്പെടുത്തി. 2012 ൽ റെമിറ്റൻസ് 10.5 ശതമാനം വർധിച്ച് 78.7 ബില്യൺ ഡോളറിലെത്തി. 2013 ൽ വീണ്ടും 17 ശതമാനം വർധിച്ച് 92.1 ബില്യൺ ഡോളറായി. കഴിഞ്ഞ ഒരു ദശകത്തിനിടെ വിദേശികൾ അയച്ച പണത്തിൽ ഏറ്റവും വലിയ വർധന രേഖപ്പെടുത്തിയത് 2014 ലാണ്. ആ കൊല്ലം 118.9 ബില്യൺ റിയാലായി പ്രവാസികളുടെ റെമിറ്റൻസ് ഉയർന്നു, 29.1 ശതമാനം വളർച്ച. തൊട്ടടുത്ത വർഷം റെമിറ്റൻസ് നേരിയ തോതിൽ കുറഞ്ഞു. 2015 ൽ 118.7 ബില്യൺ ഡോളറാണ് ഗൾഫിലെ പ്രവാസികൾ സ്വദേശങ്ങളിലേക്ക് അയച്ചത്. 0.2 ശതമാനത്തിന്റെ കുറവ്. 2016 ൽ 1.3 ശതമാനം വർധിച്ച് 120.2 ബില്യൺ ഡോളറിലെത്തി. ഇത് സർവകാല റെക്കോഡാണ്. 


കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ഈ വർഷം ഗൾഫ് പ്രവാസികളുടെ റെമിറ്റൻസിൽ വൻ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക്ഡൗൺ കാരണമായി നിരവധി വിദേശ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുകയും നിരവധി പേരുടെ വേതനം കുറക്കുകയും ചെയ്തിട്ടുണ്ട്. 
സൗദിയിൽ കഴിഞ്ഞ വർഷം വിദേശികളുടെ റെമിറ്റൻസ് എട്ടു ശതമാനം (290 കോടി ഡോളർ) കുറഞ്ഞിരുന്നു. 2019 ൽ 33.5 ബില്യൺ ഡോളറാണ് സൗദിയിലെ പ്രവാസികൾ സ്വദേശങ്ങളിലേക്ക് അയച്ചത്. 2012 നു ശേഷം ആദ്യമായാണ് സൗദി പ്രവാസികളുടെ റെമിറ്റൻസ് ഇത്രയും കുറയുന്നത്. 2012 ൽ സൗദിയിലെ വിദേശികൾ 33.4 ബില്യൺ ഡോളർ സ്വദേശങ്ങളിലേക്ക് അയച്ചിരുന്നു.
തുടർച്ചയായി നാലാം വർഷമാണ് സൗദിയിൽ പ്രവാസികളുടെ റെമിറ്റൻസ് കുറയുന്നത്. 2018 ൽ സൗദിയിലെ വിദേശ തൊഴിലാളികൾ 36.4 ബില്യൺ ഡോളർ നിയമാനുസൃത മാർഗങ്ങളിലൂടെ സ്വദേശങ്ങളിലേക്ക് അയച്ചിരുന്നു. സൗദി പ്രവാസികളുടെ റെമിറ്റൻസ് എട്ടു ശതമാനം കണ്ട് കുറയുന്നത് 24 വർഷത്തിനു ശേഷമാണ്. 1995 ൽ റെമിറ്റൻസ് 11 ശതമാനം കുറഞ്ഞിരുന്നു. 1994 മുതൽ 2019 വരെയുള്ള കാലയളവിൽ കഴിഞ്ഞ വർഷമാണ് സൗദി പ്രവാസികളുടെ റെമിറ്റൻസിൽ 290 കോടി ഡോളറിന്റെ കുറവുണ്ടാകുന്നത്.

 

Latest News