ന്യൂദൽഹി- ഉംപുൺ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് ബംഗാളിൽ നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംബന്ധിച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിൽ വിസ്‌കിയുടെ ചിത്രം പങ്കുവെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംഭവം വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും ഇതിന്റെ സ്‌ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിച്ചു.
ദേശീയ ദുരന്ത പ്രതികരണസേന (എൻഡിആർഎഫ്) പശ്ചിമബംഗാളിലെ ദേൽപുർ, പഞ്ച്‌ല ബ്ലോക്ക്, ഹൗറ എന്നിവിടങ്ങളിൽ നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ചിത്രവും കുറിപ്പുമാണ് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്യപ്പെട്ടത്. ഇതിനൊപ്പമുള്ള മൂന്നു ചിത്രങ്ങളിൽ ഒന്നിലുള്ളത് നിരത്തിവെച്ചിരിക്കുന്ന മദ്യക്കുപ്പികളും നിറച്ച മദ്യഗ്ലാസും മറ്റുമാണ്. ഏകദേശം 15 മിനിറ്റിന് ശേഷമാണ് തെറ്റു മനസ്സിലാക്കി ചിത്രം നീക്കംചെയ്തത്.
ഫെയ്‌സ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നവർക്ക് സംഭവിച്ച മനപ്പൂർവമല്ലാത്ത തെറ്റാണിതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വ്യക്തിപരമായ അക്കൗണ്ടും ആഭ്യന്തര മന്ത്രാലയത്തിന്റെ പേജും കൈകാര്യം ചെയ്യുമ്പോൾ സംഭവിച്ച ആശയക്കുഴപ്പം മൂലമാണ് ഇത് സംഭവിച്ചതെന്നും മന്ത്രാലയ വക്താവ് പറഞ്ഞു. തെറ്റുവരുത്തിയ ജീവനക്കാരൻ രേഖാമൂലം ക്ഷമാപണം നടത്തിയതായും മന്ത്രാലയം വ്യക്തമാക്കി.