Sorry, you need to enable JavaScript to visit this website.

ദുബായില്‍നിന്ന് 184 പ്രവാസികള്‍കൂടി കരിപ്പൂരിലെത്തി

കരിപ്പൂര്‍- കോവിഡിനെ തുടര്‍ന്ന് ദുബായില്‍നിന്നു 184 പ്രവാസികള്‍കൂടി കരിപ്പൂര്‍ വഴി നാട്ടില്‍ തിരിച്ചെത്തി. ആറ് ജില്ലകളില്‍നിന്നുള്ള 94 പുരുഷന്മാരും 90 സ്ത്രീകളുമുള്‍പ്പടെ യാത്രക്കാരുമായി ഐ.എക്‌സ് 1344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം രാത്രി 11 മണിക്കാണ് കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. 65 വയസിന് മുകളില്‍ പ്രായമുള്ള അഞ്ച് പേര്‍, 10 വയസിനു താഴെ പ്രായമുള്ള 43 കുട്ടികള്‍, 44 ഗര്‍ഭിണികള്‍ എന്നിവരുള്‍പ്പെടുന്നതായിരുന്നു സംഘം. കോവിഡ് ജാഗ്രത ഉറപ്പുവരുത്തി ജില്ലാ ഭരണകൂടവും വിമാനത്താവള അധികൃതരും ചേര്‍ന്ന് യാത്രക്കാരെ സ്വീകരിച്ചു.

തിരിച്ചെത്തിയവരില്‍ 10 പേര്‍ക്കാണ് വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടത് (മലപ്പുറം  രണ്ട്, കോഴിക്കോട്  ഏഴ്, കാസര്‍കോട്  ഒന്ന്). ഇവരെ വിവിധ ആശുപത്രികളില്‍ വിദഗ്ധ പരിശോധനകള്‍ക്കായി പ്രവേശിപ്പിച്ചു. തിരിച്ചെത്തിയവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകള്‍-
മലപ്പുറം  76, കണ്ണൂര്‍  നാല്, കാസര്‍കോട്  ആറ്, കോഴിക്കോട്  75, പാലക്കാട്  14, വയനാട്  ഒമ്പത്.

59 പേര്‍ വിവിധ കോവിഡ് കെയര്‍ സെന്ററുകളില്‍

ദുബായില്‍നിന്നെത്തിയ 57 പേരെ വിവിധ സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററുകളിലും മലപ്പുറം ജില്ലക്കാരായ രണ്ടുപേരെ സ്വന്തം ചെലവില്‍ കഴിയേണ്ടുന്ന പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്കും മാറ്റി. മലപ്പുറം  24, കണ്ണൂര്‍  മൂന്ന്, കാസര്‍കോട്  മൂന്ന്, കോഴിക്കോട്  19, പാലക്കാട്  ആറ്, വയനാട്  രണ്ട്.  

115 പേര്‍ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ കര്‍ശന നിരീക്ഷണത്തില്‍

പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത 115 പേരെ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലാക്കി. മലപ്പുറം ജില്ലയില്‍ നിന്ന് 48 പേര്‍, കണ്ണൂര്‍  ഒന്ന്, കാസര്‍കോഡ്  രണ്ട്, കോഴിക്കോട്  49, പാലക്കാട്  എട്ട്, വയനാട്  ഏഴ്. ഇവര്‍ പൊതുസമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ കഴിയണം.

 

Latest News