കൊൽക്കത്ത- മുൻകൂട്ടി അറിയിക്കാതെ പ്രത്യേക തീവണ്ടികളിൽ കുടിയേറ്റ തൊഴിലാളികളെ അയച്ച് കോവിഡ് പരത്തുകയാണ് റെയിൽവേ ചെയ്യുന്നതെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. മഹാരാഷ്ട്രയിൽനിന്ന് കുടിയേറ്റക്കാരെ ഒഴിപ്പിച്ച് വൻതോതിൽ ബംഗാളിലേക്ക് കൊണ്ടുവരികയാണെന്നും ഒരു കണക്കുമില്ലാതെ ഇത്രയും തൊഴിലാളികളെ കൊണ്ടുവന്നാൽ എങ്ങിനെയാണ് ഇവരെ പരിശോധിക്കുകയെന്നും മമത ചോദിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 225 തീവണ്ടികളാണ് ബംഗാളിലേക്ക് പ്രത്യേകം സർവീസ് നടത്തുന്നത്. ഇതിൽ 41 ഉം മഹാരാഷ്ട്രയിൽനിന്നാണ്. എല്ലാ തീവണ്ടികളും എത്തുന്നതോടെ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവുണ്ടാകുമെന്നാണ് സർക്കാറിന്റെ ഭയം.
എ്ന്തുകൊണ്ടാണ് റെയിൽവേ ഇങ്ങിനെ ചെയ്യുന്നതെന്ന് തനിക്കറിയില്ലെന്നും രണ്ടു ലക്ഷം പേരെ എങ്ങിനെയാണ് ഒറ്റയടിക്ക്് പരിശോധിക്കുന്നതെന്നും മമത ചോദിച്ചു. രാഷ്ട്രീയമാണ് എല്ലാറ്റിനെയും മാറ്റിമറിക്കുന്നത്. കൊടുങ്കാറ്റിനെയാണോ കോവിഡിനെയാണോ കേന്ദ്രത്തിന്റെ കുടില രാഷ്ട്രീയത്തെയാണോ താൻ നേരിടേണ്ടതെന്നും മമത ചോദിച്ചു. സംസ്ഥാനത്തേക്ക് കുടിയേറ്റ തൊഴിലാളികളെയുമായി വരുന്ന ട്രെയിനുകളുടെ കണക്ക് നേരത്തെ ലഭിച്ചിരുന്നു. എന്നാൽ കഴിഞ്ഞദിവസം 36 ട്രെയിനുകൾ ബംഗാളിലേക്ക് പുറപ്പെട്ടുവെന്നാണ് റെയിൽവെ പെട്ടെന്ന് അറിയിച്ചത്. ഇത് സംബന്ധിച്ച് മഹാരാഷ്ട്രക്കും വിവരമില്ല. തീവണ്ടികളിൽ ശാരീരിക അകലം നടക്കുന്നില്ലെന്നും മമത ആരോപിച്ചു.
തീവണ്ടിക്കുള്ള തുക സംസ്ഥാനം നൽകുന്നുണ്ട്. എന്നിട്ടും തീവണ്ടികളിലെ കോച്ചുകളിൽ ആളുകളെ കുത്തിനിറച്ചാണ് പറഞ്ഞയക്കുന്നത്. മഹാരാഷ്ട്രയിൽനിന്ന് രോഗികളെ കുറച്ച് ബംഗാളിൽ പടർത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. കോവിഡിന്റെ പിടിയിലമരാത്ത ബംഗാളിനെ പ്രതിസന്ധിയിലാക്കാനാണ് റെയിൽവേ ശ്രമിക്കുന്നത്. ഇതിൽ പ്രധാനമന്ത്രി ഇടപെടണമെന്നും മമത ആവശ്യപ്പെട്ടു