Sorry, you need to enable JavaScript to visit this website.

ഹോട്ട്‌സ്‌പോട്ടിൽനിന്ന് വരുന്നവർക്കായി  പ്രത്യേക സംവിധാനം ഏർപ്പെടുത്തും -മുഖ്യമന്ത്രി 


തിരുവനന്തപുരം- ഹോട്ട് സ്‌പോട്ടിൽനിന്ന് വരുന്നവരുടെ കാര്യത്തിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് 19 പ്രതിരോധത്തിന്റെ മറ്റൊരു ഘട്ടത്തിലാണ് നാം. ഈ സാഹചര്യത്തിൽ സർക്കാർ സ്വീകരിക്കുന്ന നടപടികൾ വിശദീകരിക്കാനും ജനപ്രതിനിധികളുടെ സഹകരണം അഭ്യർഥിക്കാനും ഇന്നലെ എം.പിമാരുമായും എം.എൽ.എമാരുമായും വീഡിയോ കോൺഫറൻസ് നടത്തി. ഇപ്പോഴത്തെ ഗുരുതര സാഹചര്യം നേരിടുന്നതിന് സർക്കാർ എടുക്കുന്ന നടപടികൾക്ക് രാഷ്ട്രീയ വ്യത്യാസമില്ലാതെ എം.പിമാരും എം.എൽ.എമാരും പിന്തുണ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
ഈ മഹാമാരി നേരിടുന്നതിന് കേരളം തുടർന്നും ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന വികാരമാണ് എല്ലാവരും പങ്കുവെച്ചത്. നമ്മുടെ ജാഗ്രത ശക്തിപ്പെടുത്തുന്നതിന് ചില നിർദേശങ്ങളും ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് വന്നിട്ടുണ്ട്. അവയെല്ലാം സർക്കാർ ഗൗരവമായി പരിശോധിക്കും.
നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ എന്നിവരുൾപ്പെടെ പങ്കെടുത്തു. മൂന്നു പേരൊഴികെ എല്ലാ മന്ത്രിമാരും മുഖ്യമന്ത്രിയോടൊപ്പം വീഡിയോ കോൺഫറൻസിലുണ്ടായിരുന്നു.
എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വാർഡുതലത്തിൽ കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട്. വാർഡ് മെമ്പറുടെ നേതൃത്വത്തിലാണ് ഈ പ്രവർത്തനം. വാർഡുതല സമിതിക്കു മുകളിൽ പഞ്ചായത്തുതലത്തിൽ കമ്മിറ്റികളുണ്ട്. 


ഇവരുടെ പ്രവർത്തനത്തിന് മാർഗനിർദേശവും സഹായവും ഉണ്ടാകണമെന്ന് എം.എൽ.എമാരോടും എം.പിമാരോടും അഭ്യർഥിച്ചു.
വിദേശ രാജ്യങ്ങളിൽനിന്ന് വരാൻ ആഗ്രഹിക്കുന്നവരുടെ കാര്യത്തിൽ ആശങ്ക വേണ്ടതില്ല. കൂടുതൽ ഫ്‌ളൈറ്റുകൾ ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തയാറാവുന്നുണ്ട്. ആളുകളെ കൊണ്ടുവരുമ്പോൾ മുൻഗണനാ വിഭാഗത്തിലുള്ളവരെ ആദ്യം പരിഗണിക്കണം. കോവിഡ് വ്യാപനം തീവ്രമായ പ്രദേശങ്ങളിൽനിന്ന് വരുന്നവരുടെ കാര്യത്തിൽ പ്രത്യേക സമീപനം വേണമെന്ന് പ്രതിപക്ഷ നേതാവ് നിർദേശിച്ചിരുന്നു. ഇക്കാര്യം പരിശോധിച്ച് വേണ്ടത് ചെയ്യും. എന്നാൽ, അവർ ഇങ്ങോട്ടുവരേണ്ടതില്ല എന്ന സമീപനം ഉണ്ടാകില്ല.


വിദേശത്തുനിന്ന് തിരിച്ചെത്തുന്നവരുടെ മക്കൾക്ക് കേരളത്തിലെ വിദ്യാലയങ്ങളിൽ തുടർന്ന് പഠിക്കുന്നതിന് ഒരു പ്രയാസവും ഉണ്ടാകില്ല. അതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ട്.
അന്തർ ജില്ലാ ജലഗതാഗതം അനുവദിക്കണമെന്ന ആവശ്യം വീഡിയോ കോൺഫറൻസിൽ ഉയർന്നിരുന്നു. അന്തർജില്ലാ ബസ് സർവീസ് ആരംഭിക്കുന്ന സമയത്ത് ഇക്കാര്യവും പരിഗണിക്കും. വിദേശത്ത് ജോലി ചെയ്യുന്ന മലയാളികൾക്ക് തിരിച്ചുപോകാൻ യാത്രാസൗകര്യമില്ലാത്ത പ്രശ്‌നം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇത് പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പറഞ്ഞു.


പുറത്തുനിന്ന് തൊഴിലാളികളെ കൊണ്ടുവരുമ്പോൾ പാസിന്റെയും മറ്റു കാര്യങ്ങളുടെയും ചുമതല കരാറുകാർ തന്നെ വഹിക്കണം.
മറ്റു സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് വരാൻ 3.80 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 2.16 ലക്ഷം പേർക്ക് പാസ് നൽകി. പാസ് ലഭിച്ച 1,01,779 പേർ വന്നു കഴിഞ്ഞു. വിദേശത്തുനിന്നു വരാൻ രജിസ്റ്റർ ചെയ്തത് 1.34 ലക്ഷം പേരാണ്. അവരിൽ 11,189 പേർ മെയ് 25 വരെ സംസ്ഥാനത്തെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
 

Latest News