Sorry, you need to enable JavaScript to visit this website.

വിവാഹം, മരണം; ചടങ്ങുകളിൽ കൂടുതൽ പേർ  പങ്കെടുത്താൽ നടപടിക്ക് ഡി.ജി.പിയുടെ നിർദേശം

തിരുവനന്തപുരം- വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും സർക്കാർ നിശ്ചയിച്ചതിലും കൂടുതൽ ആൾക്കാർ പങ്കെടുക്കുന്നപക്ഷം നിയമലംഘകർക്കെതിരെ പകർച്ചവ്യാധി ഓർഡിനൻസ് പ്രകാരം നടപടി സ്വീകരിക്കാൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി. സാമൂഹിക അകലവും സുരക്ഷാ മാനദണ്ഡവും പാലിക്കാതെ പ്രവർത്തിക്കുന്ന ചായക്കടകൾ, ജ്യൂസ് സ്റ്റാളുകൾ എന്നിവയ്‌ക്കെതിരെയും നടപടി സ്വീകരിക്കും. 
ലോക്ഡൗൺ ലംഘനങ്ങൾ കർശനമായി പാലിക്കുന്നു എന്ന് ഉറപ്പാക്കണമെന്ന് ഡി.ജി.പി ആവശ്യപ്പെട്ടു. വിവാഹത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയിരിക്കുന്നത് 50 പേർക്കാണ്. എന്നാൽ വിവാഹത്തിന് മുമ്പും ശേഷവും ധാരാളം പേർ കല്യാണ വീട് സന്ദർശിക്കുന്നു. മരണ വീടുകളിലും ഇതുപോലെ ധാരാളം പേർ സന്ദർശനം നടത്തുന്നു. ഇത് ലോക്ഡൗണിന്റെ ലക്ഷ്യങ്ങളെ പരാജയപ്പെടുത്തുന്നു. 


നഗരങ്ങളിലെ തിരക്കേറിയ മാർക്കറ്റുകളിൽ സാമൂഹിക അകലം പാലിക്കാതെ ജനങ്ങൾ സഞ്ചരിക്കുന്നത് വൈറസ് പടരാൻ കാരണമാകും. ഇത്തരം സ്ഥലങ്ങളിൽ പോലീസ് പിക്കറ്റുകൾ സ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം. വാഹനങ്ങളിൽ അനുവദനീയമായ എണ്ണം യാത്രക്കാർ മാത്രമേ സഞ്ചരിക്കാവൂ. നിയമ ലംഘകർക്കെതിരെ നടപടി സ്വീകരിക്കും. അറസ്റ്റിലാകുന്നവരെ കോടതിക്ക് മുന്നിൽ ഹാജരാക്കാൻ വിഡിയോ പ്ലാറ്റ്‌ഫോം സജ്ജീകരിക്കുന്നതിന് ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി. കോടതി ആവശ്യപ്പെടാതെ ഒരു കാരണവശാലും അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കാൻ പാടില്ല.
പോലീസ് ഉദ്യോഗസ്ഥർ പി.പി.ഇ കിറ്റ് ഉപയോഗിക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവിമാർ ഉറപ്പു വരുത്തണം. വ്യാജമദ്യം കടത്തുന്നത് തടയാൻ എക്‌സൈസുമായി ചേർന്ന് നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചു.

 

Latest News