ഇസ്ലാമാബാദ്-പാക്കിസ്ഥാനില്‍ കോവിഡ്19 വ്യാപനം ശക്തമായി തുടരുകയാണ്. ഇതുവരെ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് 52,437 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 16,653 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 1,101പേര്‍ക്ക് ജീവഹാനി മരണം സംഭവിച്ചു.എന്നാല്‍, പാക്കിസ്ഥാനില്‍ കോവിഡ് വ്യാപനം തുടരുന്നതോടൊപ്പം വിവാദങ്ങളും തലപോക്കുകയാണ്. രാജ്യത്ത് രോഗം പടര്‍ന്നതിന് സര്‍ക്കാരിനെ പഴിക്കുകയാണ് ജനങ്ങള്‍.
രാജ്യത്ത് രോഗം പടരാന്‍ കാരണം ഇറാനില്‍ നിന്ന് വന്ന തീര്‍ത്ഥാടകരാണെന്നാണ് ഒരുകൂട്ടര്‍ വാദിക്കുന്നത്. കൂടാതെ, മതിയായ സുരക്ഷാ പരിശോധനയില്ലാതെയാണ് തീര്‍ത്ഥാടകരെ രാജ്യത്തേക്ക് കടത്തിയതെന്ന് പാക്കിസ്ഥാന് മുസ്ലിം ലീഗ് നേതാവ് ഖ്വാജ അസിഫ് ആരോപിച്ചു. എന്നാല്‍ ഈ ആരോപണം അധികൃതര്‍ നിഷേധിച്ചു. കോവിഡ് പടര്‍ന്നുപിടിച്ച സമയത്ത് 7000 പേരാണ് ഇറാനില്‍ നിന്നും പാക്കിസ്ഥാനിലെത്തിയത്. ഇറാന് അതിര്‍ത്തിയായ തഫ്താനില്‍ സര്‍ക്കാര്‍ നിരന്തരം തീര്‍ത്ഥാടകരെ പരിശോധിക്കുന്ന ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുനില്ക്കാന് ശ്രമിച്ചു എന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. രോഗികളെ സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി മോശമായാണെന്ന് കാണിക്കുന്ന ഒരു റിപ്പോര്‍ട്ട്കൂടി ഇതിനോടകം പുറത്തുവന്നു. ഇസ്ളാമാബാദ് പോളിസി ഇന്‍സ്റ്റിറ്റിയൂട്ട് ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 28 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷം കൊവിഡ് നെഗറ്റീവായാല്‍ വീട്ടിലേക്ക് മടങ്ങാമെന്നായിരുന്നു ആദ്യ അറിയിപ്പ്. പക്ഷെ പലരും 50 ദിവസത്തോളം ക്വാറന്റൈനില്‍ കഴിയേണ്ടി വന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.മുന്‍പും പാക്കിസ്ഥാന് അതിര്‍ത്തികളിലെ പ്രവേശന കവാടങ്ങളില്‍ വേണ്ടത്ര സൗകര്യങ്ങളില്ലെന്ന് ആരോപണം വന്നിട്ടുണ്ട്. ലോകാരോഗ്യ സംഘടനയാണ് അത്തരമൊരു ആരോപണം ഉന്നയിച്ചത്. തഫ്താനില്‍ ക്വാറന്റൈനില്‍ കഴിഞ്ഞവരെയെല്ലാം ഒരുമിച്ച് താമസിപ്പിച്ചതാണ് രോഗം വ്യാപിക്കാന്‍ കാരണമെന്നും പറയപ്പെടുന്നു.