കരടി വലയത്തിൽനിന്ന് രക്ഷ നേടാനാവാതെ ഇന്ത്യൻ ഓഹരി ഇൻഡക്‌സുകൾ മൂന്നാം വാരത്തിലും നഷ്ടത്തിൽ. പലിശ നിരക്കിൽ അപ്രതീക്ഷിത ഇളവുകൾ വരുത്തി റിസർവ് ബാങ്ക് സാമ്പത്തിക മേഖലയെ ഞെട്ടിക്കാൻ ശ്രമം നടത്തി. എന്നാൽ ഇളവ് പ്രഖ്യാപിച്ചത് വിപണിയെ സ്വാധീനിക്കാഞ്ഞത് ആർ.ബി.ഐ യെയാണ് ഒടുവിൽ ഞെട്ടിച്ചത്. പലിശ ഏറ്റവും താഴ്ന്ന റേഞ്ചിൽ എത്തിയത് വരും കാലങ്ങളിൽ സാമ്പത്തിക മേഖലയെ തളർച്ചയിൽനിന്ന് കരകയറാൻ അവസരം ഒരുക്കാം.
പ്രതീക്ഷിച്ച പോലെ തന്നെ വൻ തകർച്ചയോടെയാണ് പിന്നിട്ടവാരം ഓഹരി വിപണിയിൽ ഇടപാടുകൾക്ക് തുടക്കം കുറിച്ചത്. സെൻസെക്‌സ് 425 പോയന്റും നിഫ്റ്റി 87 പോയന്റും പ്രതിവാര നഷ്ടത്തിലാണ്. നിഫ്റ്റി 9158 ൽ നിന്ന് തിങ്കളാഴ്ച തന്നെ 8806 പോയന്റിലേയ്ക്ക് ഇടിഞ്ഞത് ചെറുകിട നിക്ഷേപകരെ ഞെട്ടിച്ചു. സൂചികയുടെ തകർച്ചയ്ക്ക് ഇടയിലെ ഷോട്ട് കവറിംഗിൽ നിഫ്റ്റി 9178 ലേയ്ക്ക് തിരിച്ചു കയറിയ ശേഷം ക്ലോസിംഗിൽ 9039 പോയന്റിലാണ്. പെരുന്നാൾ അവധിമൂലം തിങ്കളാഴ്ച വിപണി അവധിയാണ്.
വൻ ചാഞ്ചാട്ടങ്ങൾക്ക് ഈ വാരം വിപണി ശ്രമിക്കില്ല. ഫ്യൂച്ചേഴ്‌സ് ആന്റ് ഓപ്ഷൻസിൽ വ്യാഴാഴ്ച മെയ് സിരീസ് സെറ്റിൽമെൻറ്റാണ്. നിഫ്റ്റി 8800-9400 ടാർജറ്റിൽ ഈവാരം നിലകൊള്ളാം. 9209 ലെ പ്രതിരോധം തകർത്താൽ സൂചിക 9379 വരെ കയറാം. തിരിച്ചടി നേരിട്ടാൽ 8837-8635 ൽ താങ്ങുണ്ട്. വിപണിയുടെ മറ്റ് സാങ്കേതിക വശങ്ങൾ നിരീക്ഷിച്ചാൽ പ്രതിദിന ചാർട്ടിൽ സൂപ്പർ ട്രെന്റ്, പാരാബോളിക്ക് എസ്.എ.ആർ എന്നിവ സെല്ലിംഗ് മൂഡിലാണ്. ബോംബെ സെൻസെക്‌സ് 31,097 ൽ നിന്ന് ഓപണിംഗിൽ 31,248 ലേയ്ക്ക് ഉയർന്നങ്കിലും മുൻ നിര ഓഹരികളിലെ വിൽപന സമ്മർദം സൂചികയെ 29,968 വരെ തളർത്തി. വാരാവസാനം സെൻസെക്‌സ് 30,672 പോയന്റിലാണ്. ഈവാരം 31,290-31,909 പോയന്റിൽ തടസ്സമുണ്ട്. ഇത് മറികടന്നാൽ 33,000 പോയന്റ് ലക്ഷ്യമാക്കും, എന്നാൽ തിരിച്ചടി നേരിട്ടാൽ 30,010-29,349 പോയന്റിൽ താങ്ങുണ്ട്.
ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡക്‌സ് നൽക്കുന്ന സൂചന ഈവാരം ചാഞ്ചാട്ടം നിയന്ത്രിക്കാം. രണ്ടാഴ്ചയോളം 3739 റേഞ്ചിൽ നീങ്ങിയ ശേഷം ഈ ടാർജിറ്റിൽനിന്ന് പുറത്തു കടന്ന് 41.20 വരെ കയറി. വാരാന്ത്യം വോളാറ്റിലിറ്റി ഇൻഡക്‌സ് 32.20 ലാണ്.
ഫോർക്‌സ് മാർക്കറ്റിൽ രൂപയുടെ മൂല്യം 75.81 ൽനിന്ന് 76.06 ലേയ്ക്ക് ദുർബലമായെങ്കിലും മുൻവാരം സൂചിപ്പിച്ച 76.08 ലെ പ്രതിരോധം മറികടന്നില്ല. ഇതോടെ മൂല്യം 75.46 ലേയ്ക്ക് മികവ് കാണിച്ച ശേഷം വ്യാപാരാന്ത്യം 75.94 ലാണ്. ഈവാരം 76.43 ൽ പ്രതിരോധമുണ്ട്, വീണ്ടും മികവിന് തുനിഞ്ഞാൽ 75.4531 റേഞ്ചിലേയ്ക്ക് മെച്ചപ്പെടാം. ഈമാസം രൂപയ്ക്ക് ഡോളറിന് മുന്നിൽ 85 പൈസയുടെ ഇടിവ് നേരിട്ടു.
മറ്റ് വികസിത സമ്പദ്‌വ്യസ്ഥകളുമായി താരതമ്യപ്പെടുത്തുമ്പോൾ വിദേശ ഫണ്ടുകളുടെ നിലപാട് ഇന്ത്യയെ ബാധിക്കുന്നു. കഴിഞ്ഞ വാരം അവർ 6920 കോടി രൂപയുടെ ഓഹരി വിറ്റു, തൊട്ട് മുൻവാരം വിൽപന 5951 കോടിയായിരുന്നു. ഏപ്രിലിൽ 6883 കോടി രൂപയും മാർച്ചിൽ 61,973 കോടി രൂപയും അവർ വിറ്റു. വ്യാഴാഴ്ച മെയ് സീരീസ് സെറ്റിൽമെന്റ് ശ്രദ്ധേമാവാം. അതേ സമയം ആഗോള വിപണി യു.എസ് ചൈന ബന്ധത്തിൽ ഉടലെടുത്ത സംഘർഷാവസ്ഥ സമ്മർദം ഉളവാക്കാം.
4 രാജ്യാന്തര മാർക്കറ്റിൽ ക്രൂഡ് ഓയിൽ തുടർച്ചയായ നാലാം വാരവും നേട്ടം നിലനിർത്തി. ബാരലിന് 29.79 ഡോളറിൽനിന്ന് 34.57 ഡോളർ വരെ കയറിയ ശേഷം 33.56 ലാണ്. ക്രൂഡ് 44.96 ഡോളർ വരെ മുന്നേറാൻ ജൂണിൽ ശ്രമിക്കാം.