Sorry, you need to enable JavaScript to visit this website.

വിമാന സർവീസ് പുനരാരംഭിച്ചെങ്കിലും ആദ്യദിനം തന്നെ അനിശ്ചിതത്വം

മുംബൈ- രണ്ടുമാസത്തെ ഇടവേളക്ക് ശേഷം ആഭ്യന്തരസെക്ടറിൽ വിമാന സർവീസുകൾ ആരംഭിച്ചെങ്കിൽ ആദ്യദിവസം തന്നെ ആശയകുഴപ്പം. മുംബൈയിൽനിന്ന് ദൽഹിയിലേ്ക്ക് രാവിലെ 11.05ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്. ഈ വിമാനത്തിൽ പോകേണ്ടിയിരുന്ന യാത്രക്കാർ വിമാനതാവളത്തിൽ എത്തിയിരുന്നു. ദിവസവും അൻപത് വിമാനങ്ങളാണ് മുംബൈ ഛത്രപതി ശിവജി വിമാനതാവളത്തിൽനിന്ന് സർവീസ് നടത്തുക എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 25 വിമാനങ്ങൾ മുംബൈയിൽനിന്നും 25 വിമാനങ്ങൾ തിരിച്ചും സർവീസ് നടത്തും എന്നായിരുന്നു പ്രഖ്യാപനം.

ദൽഹിയിലേക്ക് പോകാനായിരുന്നു ഇവിടെ എത്തിയത്. വെബ് വഴി ചെക്ക് ഇൻ ചെയ്തിരുന്നു. ഇവിടെ എത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയ വിവരം അറിയുന്നത്. ഈ വിമാനം രാത്രി സർവീസ് നടത്തിയേക്കാമെന്നാണ് കസ്റ്റമർ സർവീസ് കെയറിലെ ജീവനക്കാരൻ ഇപ്പോൾ പറയുന്നത്. അതും ഉറപ്പില്ല- ഈ വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ യുവതി പറഞ്ഞു.

മുംബൈ, ദൽഹി വിമാനതാവളങ്ങളിലെല്ലാം യാത്രക്കാരുടെ നീണ്ട വരിയുണ്ട്.ലോക്ഡൗണിനെ തുടർന്ന് നിർത്തിവെച്ച വിമാനസർവീസുകൾ രണ്ടു മാസത്തിന് ശേഷമാണ് ആഭ്യന്തര മേഖലയിൽ സർവീസുകൾ പുനരാരംഭിക്കുന്നത്. ജോലി സ്ഥലത്തേക്കും വീടുകളിലക്കുമായി പോകാൻ നൂറുകണക്കിനാളുകളാണ് രാവിലെ തന്നെ വിമാനതാവളത്തിലെത്തിയത്. അർധസൈനിക വിഭാഗങ്ങൾ, സൈനികർ, വിദ്യാർഥികൾ തുടങ്ങിയവരെല്ലാം വിമാനങ്ങളിൽ യാത്ര ചെയ്യാൻ എത്തിയിരുന്നു. ഇന്ന് പുലർച്ചെ 4.45ന് ദൽഹിയിൽനിന്ന് പൂനെയിലേക്കാണ് ആദ്യത്തെ വിമാനം പറന്നത്. വിവിധ സംസ്ഥാന സർക്കാറുകളുമായി ഏറെ നാളായി തുടരുന്ന ചർച്ചക്ക് ശേഷമാണ് വിമാന സർവീസുകൾ ആരംഭിക്കുന്നതെന്ന് വ്യോമയാനമന്ത്രി ഹർദീപ് പുരി പറഞ്ഞു. യാത്രക്കാർ ഫെയ്‌സ് മാസ്‌ക് അടക്കമുള്ള സുരക്ഷ സംവിധാനങ്ങൾ സ്വീകരിച്ചാണ് വിമാനത്തിൽ യാത്ര ചെയ്യുന്നത്. വിമാന ജീവനക്കാരും പി.പി.ഇ കിറ്റ് അടക്കമുള്ള സംവിധാനങ്ങൾ അണിഞ്ഞിരുന്നു.

 

Latest News