Sorry, you need to enable JavaScript to visit this website.

കർണാടകയിൽ വീണ്ടും  കോൺഗ്രസ്-ജെ.ഡി.എസ് സഖ്യം 

ബംഗളൂരു- കോൺഗ്രസും ജെ.ഡി.എസും കർണാടകയിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ വീണ്ടും ഒരുമിക്കുന്നു. നിയമസഭാ കൗൺസിൽ, രാജ്യസഭാ തെരഞ്ഞെടുപ്പുകളിലാണ് ഇരു പാർട്ടികളും കൈകോർക്കാൻ ഒരുങ്ങുന്നത്. കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാലാണ് ഇരു തെരഞ്ഞെടുപ്പുകളും നീണ്ടു പോകുന്നത്. ജൂൺ അവസാനത്തോടെയോ ജൂലൈ ആദ്യവാരത്തിലോ തെരഞ്ഞെടുപ്പുകൾ നടന്നേക്കുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്. ഇരു തെരഞ്ഞെടുപ്പുകളിലും സീറ്റുകൾ പങ്കിടുന്നതിൽ ജെ.ഡി.എസും കോൺഗ്രസും തമ്മിൽ ചർച്ചകൾ ആരംഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ. സഖ്യം രൂപീകരിച്ചാൽ സംയുക്ത സ്ഥാനാർഥികൾക്ക് സഭയിലേക്ക് യാതൊരു തടസ്സവുമില്ലാതെ വിജയിച്ചു കയറാനുള്ള അംഗബലം ലഭിക്കും. രണ്ട് പാർട്ടികളും തമ്മിൽ ധാരണയിലെത്തുന്നതോടെ കൗൺസിൽ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകളിൽ വിജയിക്കാൻ സാധിക്കും. തനിച്ച് മത്സരിക്കുകയാണെങ്കിൽ ഇത് ഒന്നിലേക്ക് ചുരുങ്ങുകയും മറ്റ് സീറ്റുകളിൽ ശക്തമായ മത്സരം നടക്കുകയും ചെയ്യും. ഒരുമിച്ച് ചേരുന്നതിലൂടെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റിലാണ് വിജയിക്കാൻ സാധിക്കുക. ധാരണ അനുസരിച്ച് രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഒരോന്ന് വീതം സീറ്റുകളിൽ കോൺഗ്രസും ജെ.ഡി.എസും മത്സരിക്കും. പകരം നിയമസഭാ കൗൺസിലിലെ മൂന്ന് സീറ്റുകളിൽ കോൺഗ്രസ് തന്നെ മത്സരിക്കും. അംഗബലം അനുസരിച്ച് കൗൺസിൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് രണ്ടും ജെ.ഡി.എസിന് ഒരു സീറ്റും നേടാം.
 224 അംഗ കർണാടക നിയമസഭയിൽ ഭരണപക്ഷത്ത് 120 അംഗങ്ങളാണ് ഉള്ളത് (ബി.ജെ.പി 117, സ്വതന്ത്രർ 3) പ്രതിപക്ഷത്ത് 102 അംഗങ്ങളും ഉണ്ട്. കോൺഗ്രസിന് 68 ഉം ജെ.ഡി.എസിന് 34 ഉം അഗങ്ങളും ഉണ്ട്. രണ്ട് സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്.


2018 മെയ് മാസത്തിൽ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാന കക്ഷികളായ കോൺഗ്രസ്, ബി.ജെ.പി, ജെ.ഡി.എസ് എന്നിവരിൽ ആർക്കും കേവല ഭൂരിപക്ഷത്തിലെത്താനുള്ള അംഗബലമില്ലായിരുന്നു. നൂറിലേറെ സീറ്റുകളുമായി ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. മറുപക്ഷത്ത് കോൺഗ്രസിന് 80 ഉം ജെ.ഡി.എസിന് 37 ഉം സീറ്റുണ്ടായിരുന്നു.
ഈ സാഹചര്യത്തിലാണ് ബി.ജെ.പിയെ അധികാരത്തിൽ നിന്ന് അകറ്റാൻ കോൺഗ്രസ് ചടുലമായ നീക്കങ്ങൾ നടത്തിയത്. 80 സീറ്റുകളുണ്ടായിട്ടും 37 സീറ്റുകളുള്ള ജെ.ഡി.എസിന് മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുത്ത് കോൺഗ്രസ് സർക്കാർ രൂപീകരിച്ചു. എന്നാൽ അധികാരത്തിലേറി അധികം വൈകാതെ തന്നെ ഐക്യ സർക്കാർ താഴെ വീഴുകയായിരുന്നു. കോൺഗ്രസും ജെ.ഡി.എസും സഖ്യം പിരിയുകയും ചെയ്തു. 

 

Latest News