ദുബായ്- ചാർട്ടേർഡ് വിമാനങ്ങളുടെ പേരിലുള്ള തട്ടിപ്പിൽ വീഴരുതെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് മുന്നറിയിപ്പ് നൽകി. നിലവിൽ ദുബായിൽനിന്ന് ഇന്ത്യയിലേക്ക് ചാർട്ടേർഡ് വിമാനങ്ങൾ അനുവദിക്കാൻ തീരുമാനമായിട്ടില്ലെന്നും കോൺസുലേറ്റ് അധികൃതർ അറിയിച്ചു. ചാർട്ടേർഡ് വിമാനങ്ങളുടെ പേരിൽ പണം തട്ടാൻ ചിലർ ശ്രമിക്കുന്നതായും കോൺസുലേറ്റ് വ്യക്തമാക്കി.
ചാർട്ടേഡ് വിമാനത്തിൽ ഇന്ത്യയിൽ എത്തിക്കാമെന്നും ഇതിന് മുൻകൂർ പണം നൽകണമെന്നുമാണ് ചില ട്രാവൽ എജൻസികളും മറ്റും തെറ്റിദ്ധരിപ്പിക്കുന്നത്. നാട്ടിലെത്തിയാൽ കഴിയാനുള്ള ക്വാറന്റീൻ കേന്ദ്രത്തിന്റെ പണവും ഇവരിൽനിന്ന് ആവശ്യപ്പെടുന്നുണ്ട്.
ചാർട്ടേഡ് വിമാനങ്ങൾക്കുള്ള അനുമതിക്കായുള്ള ചർച്ച നടക്കുന്നുണ്ട്. ലഭിച്ചാൽ അക്കാര്യം കോൺസുലേറ്റ് അറിയിക്കും. തട്ടിപ്പുകൾക്ക് ഇരയാകരുതന്നും കോൺസുലേറ്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലുണ്ട്.