Sorry, you need to enable JavaScript to visit this website.

പ്ലാസ്മ തെറപ്പിയിലൂടെ കോവിഡ് ഭേദമാക്കിയെന്ന് പൂനെ ആശുപത്രി

പൂനെ- പ്ലാസ്മ തെറപ്പിയിലൂടെ കോവിഡ് രോഗി സുഖം പ്രാപിച്ചതായി പുനെയിലെ സാസൂണ്‍ ആശുപത്രി അധികൃതര്‍. ആശുപത്രിയില്‍ ആദ്യമായി കോണ്‍വലസെന്റ് പ്ലാസ്മ തെറപ്പി നടത്തി വിജയിച്ചെന്നും രോഗിക്ക് മേയ് 10നും 11നും 200 എംഎല്‍ വീതം പ്ലാസ്മയാണ് നല്‍കിയതെന്നും സാസൂണ്‍ ആശുപത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നെഗറ്റീവ് ആയതിനുപിന്നാലെ കോവിഡ് വാര്‍ഡില്‍നിന്നു രോഗിയെ മാറ്റിയിട്ടുണ്ട്. ഉടന്‍തന്നെ ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്യുമെന്നും സാസൂണ്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.
നേരത്തെ ദല്‍ഹിയിലും പ്ലാസ്മ തെറാപ്പി വിജയിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ കോവിഡിന് അംഗീകൃത ചികിത്സയായി പ്ലാസ്മ തെറാപ്പിയെ ലോകാരോഗ്യ സംഘടനയോ ഇന്ത്യയുടെ ഐ.സി.എം.ആറോ അംഗീകരിച്ചിട്ടില്ല.
കൊറോണ വൈറസ് ബാധിക്കുകയും പിന്നീട് ഭേദമാകുകയും ചെയ്തവരുടെ രക്തത്തില്‍നിന്ന് വേര്‍തിരിച്ച പ്ലാസ്മ അതീവഗുരുതരാവസ്ഥയിലുളള രോഗികള്‍ക്കു നല്‍കുകയാണു ഇതിലൂടെ ചെയ്യുന്നത്. കൊറോണ വൈറസ് ബാധയുണ്ടാകുമ്പോള്‍ ശരീരം അതിനെ പ്രതിരോധിക്കാന്‍ സ്വമേധയാ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കും. ഇത്തരത്തിലുള്ള സെല്ലുകള്‍ രക്തത്തിലെ പ്ലാസ്മയില്‍ ഉണ്ടാകും.
ഇവരുടെ പ്ലാസ്മ ശേഖരിച്ച് മറ്റൊരു രോഗിക്കു നല്‍കുമ്പോള്‍ അതിലുള്ള ആന്റിബോഡി വൈറസിനെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുകയും കൂടുതല്‍ ഗുരുതരാവസ്ഥയിലേക്കു രോഗി പോകുന്നതു തടയുകയും ചെയ്യും.

 

Latest News