കൊറോണ വില്ലനായി; എമിറേറ്റ്‌സ് ഗ്രൂപ്പ് 30,000 ജീവനക്കാരെ പിരിച്ചുവിടുന്നു

ദുബായ്- കൊറോണ വൈറസ് പ്രതിസന്ധി വ്യോമ വ്യവസായ മേഖലയെ ഗുരുതരമായാണ് ബാധിച്ചിരിക്കുന്നത്. ഇതേതുടര്‍ന്ന് പ്രമുഖ എയര്‍ലൈന്‍സ് ഗ്രൂപ്പായ എമിറേറ്റ്‌സ് തങ്ങളുടെ ജോലിക്കാരുടെ എണ്ണം മുപ്പത് ശതമാനം വെട്ടിക്കുറക്കാന്‍ തീരുമാനിച്ചു. 105,000 ജീവനക്കാരില്‍ നിന്ന് ഏകദേശം മുപ്പതിനായിരം പേരെ പിരിച്ചുവിടാനാണ് കമ്പനിയുടെ തീരുമാനമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആഗോള എയര്‍ലൈന്‍ വ്യവസായത്തില്‍ ഇത്രയും തൊഴിലാളികളെ പിരിച്ചുവിടാനുള്ള തീരുമാനം വലിയ പ്രതിസന്ധിയാണ് തൊഴില്‍ മേഖലയില്‍ സൃഷ്ടിക്കുക.എന്നാല്‍ പിരിച്ചുവിടലിനെ കുറിച്ച് കമ്പനി പരസ്യ പ്രസ്താവന നടത്തിയിട്ടില്ല.

ബിസിനസിനെ രക്ഷിച്ചെടുക്കാനും പണം സംരക്ഷിക്കുകയും വിദഗ്ധരായ ജീവനക്കാരെ സംരക്ഷിക്കുന്നതുമൊക്കെ തങ്ങളുടെ പരിഗണനകളാണെന്ന് കമ്പനി ഒരു പ്രസ്താവനയില്‍ അറിയിച്ചിരുന്നു.മെയ് 21 മുതല്‍ എമിറേറ്റ്‌സ് ഗ്രൂപ്പ് പ്രവര്‍ത്തനം തുടങ്ങുമെന്നാണ് കരുതുന്നത്.എയര്‍ബസ് എ380 വിമാനങ്ങള്‍ മേഖലയില്‍ നിന്ന് പിന്‍വലിക്കുന്നതും ഊര്‍ജിതമാക്കിയേക്കും.

കൊറോണ വ്യാപനത്തെ തുടര്‍ന്ന് മെയ് മാസം വരെ വിമാന യാത്രകള്‍ എല്ലാ രാജ്യങ്ങളും നിര്‍ത്തിവെച്ചതിനാല്‍ ആഗോളതലത്തില്‍ വ്യോമവ്യവസായത്തിന് വന്‍ തിരിച്ചടിയാണ് നേരിട്ടത്. നാലാംഘട്ടത്തിലും വ്യോമ യാത്രയ്ക്ക് വിലക്കുള്ളതിനാല്‍ ഇന്ത്യയിലും പ്രതിസന്ധി നേരിടാനെന്ന പേരില്‍ വിമാനകമ്പനികള്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
 

Latest News