റിയാദ്- കോവിഡ് വൈറസ് വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി വിമാനത്താവളങ്ങൾ അടച്ചിടുകയും അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്തതോടെ ട്രാവൽ ഏജൻസികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. വിമാന സർവീസുകൾ എന്ന് പുനരാരംഭിക്കുമെന്ന് ധാരണയിലെത്താൻ സാധിക്കാത്തതിനാൽ മിക്ക ചെറുകിട, ഇടത്തരം ടൂറിസം, ട്രാവൽസ് കമ്പനികൾ അടച്ചുപൂട്ടേണ്ടിവരുമെന്നും നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്നും സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നു. സെപ്തംബർ മാസത്തോടെ സൗദി എയർലൈൻസ് സർവീസുകൾ പുനരാരംഭിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും യൂറോപ്പ്, അമേരിക്കൻ സെക്ടറിലേക്കുള്ള സർവീസിന് വീണ്ടും മാസങ്ങൾ കാത്തിരിക്കേണ്ടിവരുമെന്നാണ് വിദഗ്ധാഭിപ്രായം. നഷ്ടം നികത്തുന്നതിന്റെ ഭാഗമായി വിമാനടിക്കറ്റ് നിരക്കിലും വർധനയുണ്ടാവും.
തൽസമയം വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
അന്താരാഷ്ട്ര വിമാനത്താവളങ്ങൾ അടച്ചിട്ട് ലോകാടിസ്ഥാനത്തിൽ വിമാന സർവീസുകൾ നിലച്ചതോടെ എയർലൈൻ കമ്പനികളും ട്രാവൽ, ടൂറിസം കമ്പനികളും കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് ഈ മേഖലയിലെ നിക്ഷേപകനായ സാമീ അൽഅബ്ദുൽ ഹാദി പറഞ്ഞു. ചില അന്താരാഷ്ട്ര എയർലൈനുകൾ ജൂണിൽ സർവീസ് പുനരാരംഭിക്കാൻ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും വിമാനത്താവളങ്ങൾ അടഞ്ഞുകിടക്കുന്നതിനാൽ എത്രമാത്രം വിജയിക്കുമെന്ന് പറയാനാവില്ല. സെപ്തംബറിൽ സൗദി എയർലൈൻസ് സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും യൂറോപ്പിലേക്കുള്ള സർവീസുകളും യൂറോപ്യൻ എയർലൈനുകളുടെ സർവീസും അടുത്ത ജനുവരിക്ക് ശേഷമേ സാധ്യതയുള്ളൂ. ട്രാവൽ ഏജൻസികൾ ട്രാവൽ കമ്പനികളെയും അവ വിമാനത്താവളങ്ങളെയുമാണ് ആശ്രയിക്കുന്നത്. സാമൂഹിക അകലം പാലിച്ച് യാത്രക്കാരെ കൊണ്ടുപോകണമെന്ന നിർദേശമുണ്ടായാൽ ടിക്കറ്റ് നിരക്ക് 50 ശതമാനം വർധിച്ചേക്കും. വിമാന സർവീസ് സാധാരണ നിലയിൽ പുനരാരംഭിച്ചിട്ടില്ലെങ്കിൽ ട്രാവത്സുകൾക്ക് കനത്ത സാമ്പത്തിക ബാധ്യതകളുണ്ടാകും. ഇത് പ്രതിരോധിക്കാൻ പല ഏജൻസികളും ജീവനക്കാർക്ക് മൂന്നു മാസത്തെ അവധി നൽകിത്തുടങ്ങി. സർവീസുകൾ തുടങ്ങിയാൽ തന്നെ യാത്രക്കാരെ ആകർഷിക്കാൻ ഇതുവരെയുണ്ടായിരുന്ന ഓഫർ ടിക്കറ്റുകൾ പ്രതീക്ഷിക്കേണ്ടതില്ല. കഴിഞ്ഞ മാസങ്ങളിലെ നഷ്ടം നികത്താനുള്ള ശ്രമത്തിലായിരിക്കും എയർലൈനുകൾ. അദ്ദേഹം പറഞ്ഞു.