തൊഴിലില്ലായ്മ പരിഹരിക്കാന്‍ യുവാക്കള്‍ക്ക് സൈനിക സേവനം; പദ്ധതി തയ്യാറാക്കി ഇന്ത്യന്‍ ആര്‍മി

ന്യൂദല്‍ഹി-രാജ്യത്ത് രൂക്ഷമാകുന്ന തൊഴിലില്ലായ്മ പരിഹരിക്കാന്‍ യുവാക്കള്‍ക്ക് സൈനിക സേവനം എന്ന നിര്‍ദേശം മുമ്പോട്ട് വെച്ച് ഇന്ത്യന്‍ ആര്‍മി.മൂന്ന് വര്‍ഷത്തേക്ക് ഓഫീസര്‍ അല്ലെങ്കില്‍ മറ്റുള്ള പദവികളിലേക്കോ ആയിരിക്കും നിയമനം.'ടൂര്‍ ഓഫ് ഡ്യൂട്ടി' യാണ് ഈ മൂന്ന് വര്‍ഷ ഷോര്‍ട്ട് സര്‍വീസ് സ്‌കീം.

അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ നിന്നും കേന്ദ്രസായുധ പോലിസ് സേനയില്‍ നിന്നുമുള്ള ഉദ്യോഗസ്ഥരെ ഏഴ് വര്‍ഷം വരെ ഹ്രസ്വകാലത്തേക്ക് ഉള്‍പ്പെടുത്താന്‍ സൈന്യം ആലോചിക്കുന്നുണ്ട്. അതിന് ശേഷം അവരുടെ നേരത്തെയുണ്ടായിരുന്ന സ്ഥാപനത്തിലേക്ക് മടങ്ങാന്‍ അനുവദിക്കുന്നുണ്ടെന്നും ഉന്നത സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സിവിലയന്മാരെ മൂന്ന് വര്‍ഷത്തേക്ക് ജോലി ചെയ്യാന്‍ അനുവദിക്കുന്ന പദ്ധതിയെ 'ഗെയിം ചെയ്ഞ്ചിങ്' എന്നാണ് വിളിക്കുന്നത്.പുതിയ നിര്‍ദേശത്തിന്റെ സാധ്യതകള്‍  കരസേനയിലെ ഉന്നത കമാന്റര്‍മാര്‍ പരിശോധിച്ചുവരികയാണ്.

1.3 ദശലക്ഷം ആളുകളെയാണ് സൈന്യത്തിലേക്ക് ഇതുവഴി കൂട്ടിച്ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നത്. സൈനിക സേവനം പ്രൊഫഷണലായി നിലനിര്‍ത്താന്‍ താല്‍പ്പര്യമില്ലാത്തവരും അതേസമയം സൈനിക ജീവിതത്തിന്റെ അനുഭവങ്ങള്‍ ആഗ്രഹിക്കുന്നവരുമായ യുവാക്കളെയാണ് പദ്ധതി ലക്ഷ്യമിടുന്നത്. അതേസമയം ഇതൊരു നിര്‍ബന്ധിത സേവനമല്ല. സൈന്യത്തിലേക്ക് എടുക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ വെള്ളം ചേര്‍ക്കില്ലെന്നും പരീക്ഷണാടിസ്ഥാനത്തില്‍ നൂറ് ഉദ്യോഗസ്ഥരെയും ആയിരം പേരെയും നിയമിക്കുമെന്ന് ആര്‍മി കേണല്‍ അമന്‍ ആനന്ദ് അറിയിച്ചു.

മൂന്ന് വര്‍ഷത്തെ കാലയളവില്‍ നേടുന്ന വരുമാനം നികുതി രഹിതമായിരിക്കും. ഈ കാലയളവിന് ശേഷം പൊതുമേഖലാ സ്ഥാപനങ്ങളിലോ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകള്‍ക്കോ ശ്രമിക്കുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും  സൈന്യം ആവശ്യപ്പെടുന്നു.അതേസമയം കേന്ദ്ര,സംസ്ഥാന സര്‍ക്കാര്‍ ജോലികള്‍ക്ക് ടൂര്‍ ഓഫ് ഡ്യൂട്ടി ബാധകമായിരിക്കില്ല.
 

Latest News