റിയാദ് - ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ചർച്ചക്ക് സന്നദ്ധമാണെന്നും എല്ലാവർക്കും തൃപ്തികരമായ നിലയിൽ പ്രശ്‌നം പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രത്യാശിക്കുന്നതെന്നും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി പറഞ്ഞു. ബെർലിനിൽ ജർമൻ ചാൻസലർ ആംഗല മെർക്കലിനൊപ്പം സംയുക്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഭീകരത നിർണയിക്കുന്ന കാര്യത്തിൽ അറബ് രാജ്യങ്ങളുമായി ഖത്തറിന് അഭിപ്രായവ്യത്യാസമുണ്ടെന്നും ഖത്തർ അമീർ പറഞ്ഞു.
പ്രശ്‌നത്തിൽ ഒരു ഭാഗത്തു മാത്രമായി ജർമനി നിലയുറപ്പിക്കില്ലെന്ന് മെർക്കൽ പറഞ്ഞു. സൗദി അറേബ്യയുമായും യു.എ.ഇയുമായും ജർമനി ആശയവിനിമയം നടത്തുന്നുണ്ട്. അയൽ രാജ്യങ്ങളും ഖത്തറും തമ്മിലുള്ള തർക്കം ഇനിയും പരിഹരിക്കാൻ കഴിയാത്തതിൽ ചാൻസലർ ആശങ്ക പ്രകടിപ്പിച്ചു.
ഭീകര വിരുദ്ധ പോരാട്ടം നടത്തുമെന്ന് ഖത്തർ അമീർ ഉറപ്പുനൽകിയിട്ടുണ്ട്. പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈത്ത് നടത്തുന്ന മധ്യസ്ഥശ്രമങ്ങളെ ജർമനി പിന്തുണക്കുമെന്നും ആംഗല മെർക്കൽ പറഞ്ഞു.
വ്യാഴാഴ്ച അങ്കാറ സന്ദർശിച്ച് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനുമായി ചർച്ച നടത്തിയ ശേഷമാണ് ഖത്തർ അമീർ ബെർലിനിൽ എത്തിയത്. ഖത്തർ പ്രതിസന്ധി പ്രത്യക്ഷപ്പെട്ട ശേഷം ശൈഖ് തമീം നടത്തുന്ന ആദ്യത്തെ വിദേശ പര്യടനമാണിത്. ജർമൻ സന്ദർശനം പൂർത്തിയാക്കി ഖത്തർ അമീർ പാരീസിലേക്ക് പോകും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ശൈഖ് തമീം ബിൻ ഹമദ് അൽഥാനി ചർച്ച നടത്തും.