ലോക്ഡൗണില്‍ കേരളത്തില്‍നിന്ന് സ്‌പൈസ് ജെറ്റ് വഴി 724 ടണ്‍ കാര്‍ഷികോല്‍പന്നങ്ങള്‍ കയറ്റി അയച്ചു

നെടുമ്പാശ്ശേരി- ലോക്ഡൗണ്‍ കാലത്ത് കേരളത്തിലെ വിമാനത്താവളങ്ങളില്‍നിന്ന് സ്‌പൈസ്‌ജെറ്റ് ആഭ്യന്തര, അന്തര്‍ദേശീയ കേന്ദ്രങ്ങളിലെത്തിച്ചത് 724 ടണ്‍ കാര്‍ഷികോല്‍പന്നങ്ങള്‍.

ചരക്കു വിമാനങ്ങളും യാത്രാ വിമാനങ്ങളും ഉപയോഗിച്ച് വിവിധ കേന്ദ്രങ്ങളില്‍ കാര്‍ഷികോല്‍പന്നങ്ങള്‍ എത്തിക്കുക വഴി സര്‍ക്കാരിന്റെ കൃഷി ഉഡാന്‍ നീക്കത്തിനും പിന്തുണ നല്‍കി.

മെയ് എട്ടു വരെയുള്ള കണക്കുകള്‍ പ്രകാരം സ്‌പൈസ്‌ജെറ്റ് കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്ക് 297.6 ടണ്‍, കോഴിക്കോട് നിന്ന് കുവൈറ്റിലേക്ക് 115.5 ടണ്‍, കോഴിക്കോട് നിന്ന് മസ്‌ക്കത്തിലേക്ക് 94 ടണ്‍, കൊച്ചിയില്‍നിന്ന് കുവൈത്തിലേക്ക് 50.1 ടണ്‍, തിരുവനന്തപുരത്തു നിന്ന് അബുദാബിയിലേക്ക് 16.6 ടണ്‍, തിരുവനന്തപുരത്തു നിന്നു ഷാര്‍ജയിലേക്ക് 16.5 ടണ്‍ എന്നിങ്ങനെയാണു കയറ്റുമതി നടത്തിയത്.

മഹാമാരിയെ തുടര്‍ന്ന് കര്‍ഷക സമൂഹം ഏറെ ബുദ്ധിമുട്ടുന്ന അവസരമാണിതെന്ന് സ്‌പൈസ്‌ജെറ്റ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അജയ് സിങ് പറഞ്ഞു. കൃത്യമായ ഗതാഗത സൗകര്യങ്ങളില്ലെങ്കില്‍ കര്‍ഷകരുടെ സ്ഥിതി കൂടുതല്‍ ബുദ്ധിമുട്ടാകുമായിരുന്നുവെന്നും തങ്ങളുടെ കാര്‍ഗോ സേവനങ്ങള്‍ അവര്‍ക്ക് ഏറെ ഗുണകരമായെന്നും അദ്ദേഹം അവകാശപ്പെട്ടു.   ലോക് ഡൗണ്‍ കാലയളവില്‍ 20 ലക്ഷം കിലോ ഫ്രഷ് കാര്‍ഷികോല്‍പ്പന്നങ്ങളും ചെമ്മീന്‍ ഉല്‍പന്നങ്ങളുമാണ് സ്‌പൈസ്‌ജെറ്റ് വഴി ആകെ കൊണ്ടു പോയത്.

 

Latest News