Sorry, you need to enable JavaScript to visit this website.

സൗദിയില്‍ അവധിയിലായ തൊഴിലാളികള്‍ക്ക് മറ്റു സ്ഥാപനങ്ങളില്‍ ജോലി ചെയ്യാം

റിയാദ് - കൊറോണ പ്രതിസന്ധിക്കിടെ അസാധാരണ ലീവില്‍ പ്രവേശിച്ചിരിക്കുന്ന സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് മറ്റു സ്ഥാപനങ്ങളില്‍ ജോലി ചെയ്യാമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.

അസാധാരണ ലീവ് കാലം 20 ദിവസം കവിയുന്ന പക്ഷം തൊഴില്‍ കരാര്‍ സസ്‌പെന്റ് ചെയ്യപ്പെട്ടതായി കണക്കാക്കുമെന്ന് തൊഴില്‍ നിയമത്തിലെ 116-ാം വകുപ്പ് വ്യക്തമാക്കുന്നുണ്ട്. ഇത് ഒഴിവാക്കാന്‍ അവധി ഇരുപതു ദിവസം കവിഞ്ഞാലും തൊഴില്‍ കരാര്‍ സസ്‌പെന്റ് ചെയ്യപ്പെട്ടതായി കണക്കാക്കില്ലെന്ന കാര്യത്തില്‍ തൊഴിലാളിയും തൊഴിലുടമയും ധാരണയിലെത്തണം.

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കുന്നതിനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
തൊഴിലാളികള്‍ക്ക് വിദേശങ്ങളിലേക്ക് പോകാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ മറ്റു തൊഴിലുടമകള്‍ക്കു കീഴില്‍ ജോലി ചെയ്യുന്നതിന് സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാം. സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ക്കിടയില്‍ താല്‍ക്കാലിക കരാര്‍ അടിസ്ഥാനത്തില്‍ തൊഴിലാളി കൈമാറ്റം ക്രമീകരിക്കുന്ന അജീര്‍ പോര്‍ട്ടല്‍ വഴിയാണ് ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. കുറക്കുന്നതിനു മുമ്പുള്ള വേതനമാണ് തൊഴിലാളികള്‍ക്ക് നല്‍കേണ്ടത്.

തൊഴിലാളികളുടെ ലീവ് സമയം നിര്‍ണയിക്കുന്നതിന് തൊഴിലുടമകള്‍ക്ക് അവകാശമുണ്ട്. ഇത് നിരാകരിക്കുന്നതിന് തൊഴിലാളികള്‍ക്ക് അവകാശമില്ല. വേതനരഹിത ലീവ് ആവശ്യപ്പെടാന്‍ തൊഴിലാളിയുടെ അവകാശമാണ്. വേതനമില്ലാത്ത അവധിയെടുക്കാന്‍ തൊഴിലാളിയെ നിര്‍ബന്ധിക്കാന്‍ പാടില്ലെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.

കൊറോണ വ്യാപനത്തിന്റെ പ്രത്യാഘാതങ്ങള്‍ ബാധിച്ച സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ സൗദി ജീവനക്കാരുടെ വേതനത്തിന്റെ 60 ശതമാനം മൂന്നു മാസത്തേക്ക് സര്‍ക്കാര്‍ വഹിക്കണമെന്ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടിരുന്നു. 900 കോടി റിയാലാണ് പദ്ധതിക്കു വേണ്ടി നീക്കിവെച്ചിരിക്കുന്നത്.

സ്വകാര്യ മേഖലയിലെ 12 ലക്ഷത്തോളം സൗദി ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ധനസഹായ പദ്ധതി പൂര്‍ത്തിയാകുന്ന മുറക്ക് ജീവനക്കാരുടെ വേതന വിതരണം സ്ഥാപനങ്ങള്‍ പുനരാരംഭിക്കണമെന്നും ധനസഹായ പദ്ധതി പ്രയോജനം ലഭിക്കാത്ത സൗദി, വിദേശ ജീവനക്കാരുടെ വേതന വിതരണം സ്ഥാപനങ്ങള്‍ തുടരണമെന്നും വ്യവസ്ഥയുണ്ട്. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ബില്യണ്‍ കണക്കിന് റിയാലിന്റെ അടിയന്തിര ഉത്തേജക പദ്ധതികളും സൗദി അറേബ്യ പ്രഖ്യാപിച്ചിട്ടുണ്ട്.

 

Latest News