കൊച്ചി- കൊച്ചിയിൽ വീണ്ടും നിയന്ത്രണങ്ങൾ നിലവിൽ വന്നതായി ജില്ലാ കലക്ടർ എസ്.സുഹാസ് അറിയിച്ചു. കൊച്ചി എടക്കാട്ടുവയൽ പഞ്ചായത്തിലെ 14-ാം വാർഡ്
ഹോട്ട്‌സ്‌പോട്ട് പട്ടികയിൽ ഇടം പിടിച്ചതോടെയാണ് വീണ്ടും നിയന്ത്രണങ്ങൾ നിലവിൽ വന്നത്. ഇതോടെ, സർക്കാർ നിർദേശ പ്രകാരമുള്ള നിയന്ത്രണങ്ങൾ നിലവിൽ വന്നതായി കലക്ടർ അറിയിച്ചു. കോവിഡ് രോഗബാധിതന്റെ പ്രൈമറി, സെക്കണ്ടറി കോൺടാക്ടുകൾ ഉള്ള സ്ഥലമായതിനാലാണ് ഈ വാർഡിനെ ഹോട്ട്‌സ്‌പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയത്. അതേസമയം, കോവിഡ് രോഗബാധിതനായി പാലക്കാട് ചികിത്സയിൽ കഴിയുന്ന വ്യക്തിയുടെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന മഞ്ഞള്ളൂരിലെ 87 പേരിൽ പ്രൈമറി കോൺടാക്ടുകളായ 15 പേരുടെ സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ഇതേത്തുടർന്ന് 87 പേരെയും ക്വാറന്റൈനിൽ നിന്നും ഏപ്രിൽ 29ന് ഒഴിവാക്കിയതായി കലക്ടർക്ക് ആരോഗ്യവകുപ്പ് റിപ്പോർട്ട് നൽകി. ഈ സാഹചര്യത്തിൽ മഞ്ഞള്ളൂരിനെ ഹോട്ട്‌സ്‌പോട്ട് പട്ടികയിൽ നിന്നും ഒഴിവാക്കാവുന്നതാണെന്ന് കലക്ടർ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് ശുപാർശ നൽകി. കൊച്ചി കോർപറേഷനിലെ 65-ാം ഡിവിഷനായ കലൂർ സൗത്ത് നിവാസിയായ കോവിഡ് രോഗി രോഗം ഭേദമായി കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു. ഇദ്ദേഹത്തിന്റെ കോൺടാക്ടുകളും ക്വാറന്റൈനിൽ നിന്നും വിടുതൽ നേടി. ഇവരുടെ പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്. ഈ സാഹചര്യത്തിൽ കലൂർ സൗത്തിനെയും ഹോട്ട്‌സ്‌പോട്ട് പട്ടികയിൽ നിന്നും ഒഴിവാക്കാൻ കലക്ടർ ശുപാർശ ചെയ്തു.