തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചില്ലെങ്കിലും  ഓസ്‌കറിന് പരിഗണിക്കും

മുംബൈ-ലോകമൊട്ടാകെ കോവിഡ് ഭീതിയില്‍ കഴിയുന്ന സാഹചര്യത്തില്‍ ഓസ്‌കര്‍ പുരസ്‌കാരത്തിന് അയക്കുന്ന ചിത്രങ്ങള്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കണമെന്ന നിയമത്തില്‍ മാറ്റം വരുത്തി അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് ആര്‍ട്ട്‌സ് ആന്റ് സയന്‍സ്. അക്കാദമിയിലെ 54 അംഗ ഭരണ സമിതിയുടെ വിര്‍ച്വല്‍ കൂടികാഴ്ചയ്ക്ക് ശേഷമാണ് പുതിയ തീരുമാനമെടുക്കുന്നത്. ഓസ്‌കര്‍ പുരസ്‌കാരത്തിന് യോഗ്യത നേടണമെങ്കില്‍ ലോസ്ആഞ്ജല്‍സിലുള്ള ഏതെങ്കിലും ഒരു തിയേറ്ററില്‍ സിനിമ ഒരാഴ്ച പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു നിയമം. കോവിഡ് ലോകം മുഴുവന്‍ പടര്‍ന്ന സാഹചര്യത്തില്‍ സിനിമാ തിയേറ്ററുകള്‍ തുറക്കുന്നത് കുറച്ച് കാലത്തേക്ക് പ്രായോഗികമല്ല. അതുകൊണ്ടാണ് നിയമം ഭേദഗതി ചെയ്തതെന്ന് അക്കാദമി വ്യക്തമാക്കി. കോവിഡ് ലോകമൊട്ടാകെയുള്ള സിനിമാ വിപണിക്ക് കടുത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. രാജ്യാന്തര സിനിമാവിപണിയില്‍ ഈ വര്‍ഷം കുറഞ്ഞത് 37,000 കോടി രൂപയുടെ നഷ്ടമാണ് പ്രതീക്ഷിക്കുന്നത്. ആദ്യം പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗണില്‍ ബോളിവുഡ് സിനിമയ്ക്കുണ്ടായ നഷ്ടം 500 കോടിയാണെന്നാണ് ട്രെയ്ഡ് അനലിസ്റ്റുകള്‍ കണക്കാക്കുന്നത്.
 

Latest News