Sorry, you need to enable JavaScript to visit this website.

ജയ്ഹിന്ദ് ടിവിയില്‍ ജീവനക്കാരുടെ ശമ്പളം  വെട്ടിക്കുറച്ചു

തിരുവനന്തപുരം-കോവിഡ് പ്രതിസന്ധിയുടെ പേരില്‍ കോണ്‍ഗ്രസ് ചാനലായ ജയ്ഹിന്ദില്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചു. കോവിഡിനെത്തുടര്‍ന്നുള്ള സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയും പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് നടപടിയെന്നാണ് ചാനല്‍ മാനേജിങ് ഡയറക്ടര്‍ എം എം ഹസ്സന്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നത്. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ വിശദമായ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സ്വീകരിച്ച ചെലവുചുരുക്കല്‍ നടപടിയാണിതെന്ന് ചാനല്‍ എംഡി പറയുന്നു.
പതിനായിരം രൂപവരെ ശമ്പളമുള്ളവര്‍ക്ക് 30 ശതമാനവും 15000 രൂപവരെ 35 ശതമാനവും 30000 രൂപവരെ 40 ശതമാനവുമാണ് ശമ്പളം വെട്ടിക്കുറച്ചത്. ഇതിനു മുകളിലുള്ളവര്‍ക്ക് പകുതി ശമ്പളം മാത്രമേ നല്‍കൂ. മറ്റ് തരത്തിലുള്ള എല്ലാ അലവന്‍സുകളും വെട്ടിക്കുറച്ചു. മാര്‍ക്കറ്റിങ് വിഭാഗത്തിനുമാത്രമായി ടിഎ പരിമിതപ്പെടുത്തി. മാധ്യമപ്രവര്‍ത്തകരെ പൂര്‍ണമായി അവഗണിച്ചു.
ശമ്പളം വെട്ടിക്കുറച്ച തീരുമാനത്തിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധത്തിലാണ്. ഗ്രാഫിക്‌സ് വിഭാഗത്തിലെ ഒരാള്‍ രാജിക്കത്ത് നല്‍കിയെന്നും ഡെസ്‌കിലെ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ ദീര്‍ഘകാല അവധിക്ക് അപേക്ഷിച്ചെന്നുമാണ് സ്ഥിരീകരിക്കാത്ത വിവരം. എന്നാല്‍ ചാനലിന്റെ തീരുമാനത്തിനെതിരെ ഇടപെടാതെ മാറി നില്‍ക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം എന്ന ആക്ഷേപം ഉയരുകയാണ്.
കോവിഡിന്റെ മറവില്‍ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന ചൂഷണങ്ങള്‍ സംബന്ധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ജീവനക്കാരെ പിരിച്ചുവിടുകയോ ശമ്പളം നിഷേധിക്കുകയോ ചെയ്യരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം മാധ്യമസ്ഥാപനങ്ങളെ അറിയിച്ചിരുന്നു.
 

Latest News