അബുദാബി- യു.എ.ഇയില്‍ കോവിഡ് സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവർക്ക് 5400 ഡോളർവരെ പിഴ ചുമത്തുമെന്ന് ദുബായ് മീഡിയാ ഓഫീസ് അറിയിച്ചു.
ശനിയാഴ്ച ചേർന്ന യു.എ.ഇ കാബിനറ്റ് യോഗമാണ് തീരുമാനം കൈക്കൊണ്ടത്. ആരോഗ്യ മന്ത്രാലയത്തിന്‍റെയോ പ്രദേശിക ആരോഗ്യ വിഭാഗം അധികൃതരുടെയോ അംഗീകാരമില്ലാത്ത മെഡിക്കല്‍ വിവരങ്ങള്‍ വ്യക്തികള്‍ പ്രസിദ്ധീകരിക്കാനോ പ്രചരിപ്പിക്കാനോ പാടില്ല. അധികൃതർ പുറത്തുവിടുന്ന വിവരങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതാണ് നിരോധിച്ചിരിക്കുന്നത്.
പകർച്ച വ്യാധികള്‍ സംബന്ധിച്ച തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിരോധിക്കുന്നുവെന്നാണ് കോവിഡ് പശ്ചാത്തലത്തില്‍ കാബിനറ്റ് തീരുമാനിച്ചതെന്ന് മീഡിയാ ഓഫീസ് ട്വിറ്ററില്‍ പറഞ്ഞു. സമൂഹത്തിന്‍റെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ് തീരുമാനമെന്നും അറിയിപ്പില്‍ പറയുന്നു. കോവിഡ് ബാധിച്ച് ശനിയാഴ്ച വരെ 37 പേർ മരിച്ച യു.എ.ഇയില്‍ 6032 ആണ് രോഗം ബാധിച്ചവരുടെ എണ്ണം.






