കുഞ്ഞാപ്പയുടെ കഥ പറഞ്ഞ് സ്പീക്കര്‍ വില കളയുന്നു-കെ.എം. ഷാജി

കോഴിക്കോട്- നാട്ടിലെ കുഞ്ഞാപ്പയുടെ കഥ പറഞ്ഞ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ സ്വന്തം  വില കളയുകയാണെന്ന് കെ.എം.ഷാജി. ശ്രീരാമകൃഷ്ണന്റെ ഓഫീസ് അദ്ദേഹത്തിന്റെ കസ്റ്റഡിയിലല്ലെന്നും  അത് നിയന്ത്രിക്കുന്നത് പിണറായി വിജയനെ പോലെ ശക്തിയുള്ള ആളാണെന്നും ഷാജി ആരോപിച്ചു. ആ ഓഫീസില്‍ നിന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ രേഖകള്‍ ഉണ്ടാക്കാനും അത് തനിക്കെതിരേ പ്രയോഗിക്കാനുമൊക്കെ കഴിയുമെന്നും ഷാജി സ്വകാര്യ ടി.വി ചാനലിനോട് പ്രതികരിച്ചു.

ശ്രീരാമകൃഷ്ണന് നിസ്സഹായാവസ്ഥയുണ്ടെന്നും അത് എല്ലാവര്‍ക്കും അറിയാമെന്നും  ഷാജി പറഞ്ഞു.  എന്റെ രാഷ്ട്രീയപരമായ വാര്‍ത്താസമ്മേളനത്തിനും ഇടപെടലിനും ശേഷം ഉണ്ടാക്കിയ ഒരു രേഖയുമില്ലാത്ത അടിസ്ഥാനമില്ലാത്ത കേസാണിത്. മുഖ്യമന്ത്രിയെ പോലുള്ള ശക്തനായ ഒരാള്‍ക്കെതിരേ എനിക്ക് മറുപടി പറയാന്‍ കഴിയുന്നു എന്ന ആത്മവിശ്വാസമാണ് അവര്‍ക്ക് സഹിക്കാത്തത്. 

കള്ളനെ പിടിക്കാന്‍ അയാളുടെ പിറകിലോടുന്നയാളെ കള്ളന്‍ എന്ന് വിളിച്ച് പിറകിലോടുന്നയാളെ കള്ളനാക്കുന്ന പഴയൊരു കഥയുണ്ട്. അത് പോലെയാണ് എനിക്കെതിരെ നടക്കുന്നത്. സ്പ്രിംഗ്‌ളര്‍ എന്ന കള്ളന്റെ പിറകെ ഓടുന്ന തന്നെ അല്ലെങ്കില്‍ അവരുടെ അഴിമതി പുറത്ത് കൊണ്ടുവരാന്‍ ശ്രമിക്കുന്ന തന്നെ കള്ളനാക്കാനാണ് നോക്കുന്നത്. അങ്ങനെ യഥാര്‍ഥ കള്ളനെ മറന്ന് പോവുന്ന കാഴ്ചയാണ് കാണുന്നത്. യഥാര്‍ഥ കള്ളന്റെ പുറകെ പോകുന്നതായിരിക്കും നല്ലത്. അല്ലാതെ തന്റെ പുറകെ നടക്കുകയല്ല വേണ്ടത്. യു.ഡി.എഫിന് ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായ നിലപാടാണെന്നും തനിക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.

 

 

Latest News