കുവൈത്ത് പൊതുമാപ്പ് കേന്ദ്രത്തില്‍ ഇന്ത്യക്കാരുടെ വന്‍ തിരക്ക്

കുവൈത്ത് സിറ്റി- കുവൈത്തില്‍ പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ നൂറുകണക്കിന് ഇന്ത്യക്കാരെത്തി. ഏപ്രില്‍ 30 വരെയാണ് പൊതുമാപ്പ്. മലയാളികളടക്കം നൂറു കണക്കിന് ഇന്ത്യക്കാരാണ് പാസ്‌പോര്‍ട്ട്, സിവില്‍ ഐ.ഡി രേഖകളുമായി രജിസ്‌ട്രേഷന്‍ കേന്ദ്രത്തില്‍ എത്തിയത്.
ഏപ്രില്‍ ഒന്നു മുതല്‍ 30 വരെ രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടുപോകുന്നതിനും ശരിയായ വിസയില്‍ മടങ്ങി വരാനും അനുവദിക്കും. ഇതനുസരിച്ചു സെന്ററില്‍ എത്തുന്നവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റും. സൗജന്യ വിമാന ടിക്കറ്റും താമസവും ഭക്ഷണവും കുവൈത്ത് സര്‍ക്കാര്‍ നല്‍കും. വിമാന സര്‍വീസ് ആരംഭിക്കുന്നതനുസരിച്ചു നാടുകടത്തല്‍ കേന്ദ്രത്തില്‍നിന്നു നേരിട്ടു വിമാനത്താവളത്തിലേക്ക് കൊണ്ടുപോകും.
തണുത്ത പ്രതികരണമാണ് അധികൃതര്‍ പ്രതീക്ഷിച്ചിരുന്നതെങ്കിലും വലിയ ആള്‍ക്കൂട്ടമാണ് എത്തിയത്. സ്ത്രീകള്‍ക്കായും പുരുഷന്മാര്‍ക്കും പ്രത്യേകം സെന്ററുകള്‍ ഉണ്ടായിരുന്നു.
ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടാത്ത താമസ കുടിയേറ്റ നിയമലംഘകര്‍ക്ക് മാത്രമാണ് പിഴയോ ശിക്ഷയോ കൂടാതെ സൗജന്യമായി വിമാന ടിക്കറ്റ് ഉള്‍പ്പെടെ സര്‍ക്കാര്‍ നല്‍കുന്നത്. നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റുന്നവരെ വിമാനത്താവളത്തിലേക്ക് കൊണ്ടു പോകുന്നതു വരെ താമസവും ഭക്ഷണവും സര്‍ക്കാര്‍ നല്‍കും.

 

Latest News