ന്യൂദല്‍ഹി- രാജ്യത്ത് 170 ജില്ലകള്‍ ഹോട്ട്സ്പോട്ടായും 207 ജില്ലകള്‍ കോവിഡ് സാധ്യതാ പ്രദേശങ്ങളായും കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് വ്യാപനം സംബന്ധിച്ച വിവരങ്ങളും കേന്ദ്ര നിര്‍ദ്ദേശങ്ങളും മാധ്യമങ്ങളോട് വിശദീകരിക്കുന്നതിനിടെ ആരോഗ്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ലാവ് അഗർവാളാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് കൂടുതല്‍ രോഗബാധിതരുള്ള ജില്ലകളെ ഹോട്ട്സ്പോട്ടായും കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്തവ ഹരിത മേഖലകളായും തരം തിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.
എല്ലാ ചീഫ് സെക്രട്ടറിമാർ, ഡിജിപിമാർ, ആരോഗ്യ സെക്രട്ടറിമാർ, കളക്ടർമാർ, എസ്പികൾ, മുനിസിപ്പൽ കമ്മീഷണർമാർ, സിഎംഒമാർ എന്നിവരുമായി കാബിനറ്റ് സെക്രട്ടറി ഇന്ന് ഒരു വീഡിയോ കോൺഫറൻസ് നടത്തിയിരുന്നു. രോഗവ്യാപനം ഫലപ്രദമായി തടയാന്‍ ഓരോ ജില്ലകളേയും വിവിധ ഭാഗങ്ങളായി തരംതിരിക്കാന്‍ യോഗത്തില്‍ നിര്‍ദ്ദേശം ഉയര്‍ന്നു. പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് കോൺടാക്റ്റ് ട്രേസിംഗ്, വീടുതോറുമുള്ള കോവിഡ് സർവേകൾ എന്നിവ നടത്താനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ കേസുകൾ സർവേയിൽ തിരിച്ചറിയുമെന്നും പ്രോട്ടോക്കോൾ അനുസരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അഗർവാൾ പറഞ്ഞു. രാജ്യത്ത് ഇതുവരെ കൊറോണ സാമൂഹിക വ്യാപനം വഴി പകര്‍ന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






