മിന - വിവാഹം കഴിഞ്ഞ് പതിനാലു വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ ലഭിച്ച ഏക മകനെ നഷ്‌പ്പെട്ട വേദനയിലാണ് ഫലസ്തീനി തീർഥാടകൻ ഫത്ഹിയും ഭാര്യയും ഹജ് കർമം നിർവഹിക്കുന്നതിന് എത്തിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ മകൻ റാമി പത്രഫോട്ടോഗ്രാഫറായിരുന്നു. ഫോട്ടോഗ്രാഫി മകന്റെ ഹോബിയായിരുന്നെന്ന് ഫത്ഹി പറഞ്ഞു. ഇതേ ജോലി തന്നെ റാമിക്ക് ലഭിക്കുകയും ചെയ്തു. എന്നാൽ ഇതേ ഹോബി തന്നെയാണ് ഇസ്രായിലി സൈന്യത്തിന്റെ ഷെല്ലാക്രമണത്തിൽ മകൻ പിടഞ്ഞുമരിക്കുന്നതിനും ഇടയാക്കിയത്. മകന്റെ ചേതനയറ്റ ശരീരത്തിനു സമീപത്തായി രക്തം പുരണ്ട് തകർന്ന നിലയിലായിരുന്നു ക്യാമറ.
ഗാസ നിവാസിയായ തനിക്ക് 68 വയസാണ് പ്രായം. വിവാഹം കഴിഞ്ഞ് പതിനാലു വർഷത്തിനു ശേഷമാണ് ആദ്യ കൺമണി പിറന്നത്. വാർധക്യത്തിൽ മകന്റെ സ്‌നേഹവും കരുതലും സഹായവും ഏറ്റവും ആവശ്യമായി വന്ന സമയത്താണ് ഇസ്രായിലി സൈന്യത്തിന്റെ ആക്രമണത്തിൽ റാമി വീരമൃത്യുവരിച്ചത്. ഏറെ കാത്തിരുന്ന ശേഷം ലഭിച്ച മകനായതിനാൽ വളരെ ചെറുപ്പത്തിൽ തന്നെ റാമിയെ കൊണ്ട് വിവാഹം ചെയ്യിപ്പിച്ചിരുന്നു. ഈ ബന്ധത്തിൽ മകന് രണ്ടു ആൺമക്കളും രണ്ടു പെൺമക്കളും പിറന്നു. ഫലസ്തീനിലെ 'പ്രസ് ഹൗസ് എസ്റ്റാബ്ലിഷ്‌മെന്റി'ൽ ഫോട്ടോഗ്രാഫറായിരുന്നു റാമി. ഫോട്ടോഗ്രാഫി ജോലി ഉപേക്ഷിക്കുന്നതിന് മകനെ മാതാവ് പ്രേരിപ്പിച്ചിരുന്നു. എന്നാൽ സയണിസ്റ്റുകളുടെ കുറ്റകൃത്യങ്ങൾ ലോകത്തിനു മുന്നിൽ അനാവരണം ചെയ്യണമെന്ന് പറഞ്ഞ് മാതാവിന്റെ ആവശ്യം റാമി ഓരോ തവണയും നിരസിക്കുകയായിരുന്നു. ഫലസ്തീനികളുടെ വീരേതിഹാസങ്ങൾ വ്യക്തമാക്കുന്ന നിരവധി സംഭവങ്ങൾ റാമിയുടെ ക്യാമറ കണ്ണുകളിലൂടെ ലോകം അറിഞ്ഞു. റാമിയുടെ ഫോട്ടോകളും വീഡിയോകളും അന്താരാഷ്ട്ര വാർത്താ ഏജൻസികളും ചാനലുകളും പത്രങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഫലസ്തീനി മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തി തങ്ങളുടെ കുറ്റകൃത്യങ്ങൾ മറച്ചുവെക്കുന്നതിന് ശ്രമിച്ച ജൂതന്മാർ റാമിയെയും ലക്ഷ്യമിട്ടു.
മൂന്നു വർഷം മുമ്പുണ്ടായ ഇൻതിഫാദക്കിടെ, ആളുകൾക്ക് നിത്യോപയോഗ വസ്തുക്കൾ വാങ്ങുന്നതിന് ഇസ്രായിൽ സൈന്യം പ്രഖ്യാപിച്ച മൂന്നു മണിക്കൂർ നേരത്തെ വെടിനിർത്തൽ പ്രയോജനപ്പെടുത്തി തങ്ങളോടും മക്കളോടും യാത്ര പറഞ്ഞ് റാമി വീട്ടിൽ നിന്ന് പുറത്തിറങ്ങി. എന്നാൽ ഈ വെടിനിർത്തൽ പ്രഖ്യാപനം കബളിപ്പിക്കലായിരുന്നു. സർവ സന്നാഹത്തോടെയും പുറത്തിറങ്ങിയ ഇസ്രായിലി സൈന്യം ഫലസ്തീനികൾക്കെതിരെ ശക്തമായ ആക്രമണം നടത്തി. ഇതിനിടെ ഷെല്ലാക്രമണത്തിലാണ് റാമി കൊല്ലപ്പെട്ടത്.
ആക്രമണത്തിൽ കാലിന് പരിക്കേറ്റ മകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അയൽവാസികൾ തന്നെ വീട്ടിലെത്തി അറിയിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് പുറപ്പെട്ട തന്നെ മാർഗമധ്യേ ഇസ്രായിലി സൈനികൻ തടഞ്ഞുനിർത്തി മകൻ വീരമൃത്യുവരിച്ച വിവരം അറിയിച്ചു. ഇതുകേട്ടയുടൻ ബോധരഹിതനായി വീണ തനിക്ക് ആശുപത്രിയിൽ വെച്ചാണ് ബോധം വീണ്ടുകിട്ടിയത്. വീരമൃത്യുവരിക്കുമ്പോൾ മകന് 26 വയസാണ് പ്രായം. മകന്റെ വീരമൃത്യു തങ്ങളുടെ വീടിനെ വീണ്ടും ഇരുട്ടിലാക്കി. സൽമാൻ രാജാവിന്റെ അതിഥികളായി ഹജ് നിർവഹിക്കുന്നതിന് തെരഞ്ഞെടുക്കപ്പെട്ടകാര്യം അറിഞ്ഞത് ഈ തീരാദുഃഖത്തിൽ നിന്ന് തങ്ങൾക്ക് നേരിയ ആശ്വാസമായി. ആദ്യമായാണ് താനും ഭാര്യയും പുണ്യഭൂമിയിൽ എത്തുന്നതെന്നും ഫത്ഹി പറഞ്ഞു. സൽമാൻ രാജാവിന്റെ അതിഥികളായി ഗാസയിൽ നിന്നും വെസ്റ്റ് ബാങ്കിൽ നിന്ന് 500 പേർ വീതം ആകെ ആയിരം ഫലസ്തീനികളാണ് ഈ വർഷം എത്തിയിരിക്കുന്നത്.