കോവിഡ് 19; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആശുപത്രി വിട്ടു

ലണ്ടന്‍- കോവിഡ് 19 ബാധിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആശുപത്രി വിട്ടു. രണ്ടാഴ്ച മുമ്പ് രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചപ്പോള്‍ ആദ്യം സെല്‍ഫ് ഐസൊലേഷനില്‍ കഴിഞ്ഞ ജോണ്‍സണെ രോഗം സ്ഥിരീകരിച്ചതിന് ശേഷം കഴിഞ്ഞ ഞായറാഴ്ച ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദേശമുള്ളതിനാല്‍ ബോറിസ് ഉടന്‍ ജോലിയില്‍ തിരികെ പ്രവേശിക്കില്ലെന്നും പരിപൂര്‍ണ ആരോഗ്യവാനാകുന്നതുവരെ സ്വവസതിയായാ ചെക്കേഴ്‌സില്‍ വിശ്രമിക്കുമെന്ന് ഡൗണിങ് സ്ട്രീറ്റ്  വക്താവ് അറിയിച്ചു.

ഇക്കഴിഞ്ഞ മാർച്ച്‌ 26ന് തനിക്ക് കോവിഡ് 19 സ്ഥിരീകരിച്ച വാര്‍ത്ത ബോറിസ് തന്നെയാണ് ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. രോഗം സ്ഥിരീകരിച്ച് പത്തുദിവസത്തിന് ശേഷം ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ബോറിസ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. തുടര്‍ന്ന് മൂന്നുദിവസം തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഡിസ്ചാര്‍ജ് നിര്‍ദ്ദേശിക്കുകയായിരുന്നു. ആശുപത്രിയില്‍ തന്നെ പരിചരിച്ച ആരോഗ്യപ്രവർത്തകര്‍ക്ക് ബോറിസ് ജോണ്‍സണ്‍ നന്ദി അറിയിച്ചു.  

Latest News