Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

യെമനിൽ രണ്ടാഴ്ചത്തേക്കു വെടിനിർത്തൽ പ്രഖ്യാപിച്ചു

കേണൽ തുർക്കി അൽമാലികി

റിയാദ് - യെമനിൽ സഖ്യസേന രണ്ടാഴ്ചത്തേക്കു വെടിനിർത്തൽ പ്രഖ്യാപിച്ചു. ഇന്നലെ ഉച്ചക്ക് 12 മുതൽ ഇത് നിലവിൽവന്നു. യെമൻ ജനതയുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനും കൊറോണ വ്യാപനം തടയുന്നതിനും യു.എൻ ദൂതൻ നടത്തുന്ന ശ്രമങ്ങൾ വിജയിപ്പിക്കുന്നതിനും ഇതിന് അനുയോജ്യമായ പശ്ചാത്തലം ഒരുക്കുന്നതിനും വേണ്ടിയാണ് രണ്ടാഴ്ചത്തേക്കു വെടിനിർത്തൽ പ്രഖ്യാപിച്ചതെന്ന് സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി പറഞ്ഞു.


കൊറോണ വ്യാപനത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടുന്നതിന് യെമനിൽ വെടിനിർത്തൽ നടപ്പാക്കണമെന്ന യു.എൻ സെക്രട്ടറി ജനറലിന്റെയും യെമനിലേക്കുള്ള പ്രത്യേക യു.എൻ ദൂതൻ മാർട്ടിൻ ഗ്രിഫിത്‌സിന്റെയും ആഹ്വാനങ്ങൾ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട് യെമൻ ഗവൺമെന്റ് കൈക്കൊള്ളുന്ന തീരുമാനങ്ങളെ പിന്തുണക്കുമെന്ന് സഖ്യസേന മാർച്ച് 25 ന് അറിയിച്ചിരുന്നു. യെമനിൽ ശാശ്വത വെടിനിർത്തൽ നടപ്പാക്കുന്നതിനും പരസ്പര വിശ്വാസം ആർജിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും യെമൻ സംഘർഷത്തിന് സമഗ്ര രാഷ്ട്രീയ പരിഹാരം കാണുന്നതിനുള്ള രാഷ്ട്രീയ പ്രക്രിയകൾ പുനരാരംഭിക്കുന്നതിനും യെമനിലെ നിയമാനുസൃത ഗവൺമെന്റ്, ഹൂത്തി, സഖ്യസേനാ പ്രതിനിധികളെ പങ്കെടുപ്പിച്ച് ചർച്ചകൾ നടത്തുന്നതിന് അനുയോജ്യമായ സാഹചര്യം ഒരുക്കുന്നതിന് വെടിനിർത്തൽ ദീർഘിപ്പിക്കാവുന്നതുമാണെന്നും സഖ്യസേനാ വക്താവ് പറഞ്ഞു. 


യെമനിൽ സൈനിക നടപടി ആരംഭിക്കുന്നതിനു മുമ്പു തന്നെ തർക്കങ്ങൾ പരിഹരിക്കുന്നതിനും ഹൂത്തി അട്ടിമറി അവസാനിപ്പിക്കുന്നതിനും യെമനിലെ എല്ലാ കക്ഷികളും യോഗം ചേരണമെന്ന് സഖ്യസേന ആവശ്യപ്പെട്ടിരുന്നു. ഇതിനു മുമ്പും പല തവണ സഖ്യസേന യെമനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ട്. യെമൻ കക്ഷികൾക്കിടയിൽ സമാധാനമുണ്ടാക്കുന്നതിന് കുവൈത്തിൽ വിളിച്ചുചേർത്ത ചർച്ചകൾ 100 ദിവസത്തിലേറെ നീണ്ടുനിന്നു. പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഖ്യസേനയിൽ ഭാഗമായ രാജ്യങ്ങളും അന്താരാഷ്ട്ര സമൂഹവും യെമനിലേക്കുള്ള യു.എൻ ദൂതനും നിരവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. ജനീവയിൽ ചർച്ചകൾ നടത്തുകയും സ്റ്റോക്ക്‌ഹോം കരാർ ഒപ്പുവെക്കുകയും ചെയ്തു. സ്റ്റോക്ക്‌ഹോം കരാർ ഹൂത്തികൾ നടപ്പാക്കിയില്ല.
ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് സൗദി അറേബ്യക്കു നേരേ ആക്രമണങ്ങൾ നടത്തി സംഘർഷം കൂടുതൽ മൂർഛിപ്പിക്കുന്നതിനാണ് ഹൂത്തികൾ ശ്രമിച്ചത്. ഹൂത്തി അട്ടിമറി മൂലം യെമനിലെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക സംവിധാനങ്ങൾ തകർന്നതിനാൽ യെമനിലെ ആരോഗ്യ സംവിധാനം ഗുരുതരമായ പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്.


കൊറോണ വ്യാപനം തടയുന്നതിനും നിർമാർജനം ചെയ്യുന്നതിനും ലോകം ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നത്. യെമനിൽ സമാധാനമുണ്ടാക്കുന്നതിന് യെമൻ ഗവൺമെന്റ് നിരവധി വിട്ടുവീഴ്ചകൾ ചെയ്തിട്ടുണ്ട്. ഇപ്പോൾ പ്രഖ്യാപിച്ച വെടിനിർത്തൽ സ്വീകരിച്ച് ശാശ്വത വെടിനിർത്തൽ കരാറുണ്ടാക്കുന്നതിനും പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും യെമൻ ഗവൺമെന്റുമായുള്ള ചർച്ചകൾക്ക് ഹൂത്തികൾ സന്നദ്ധമാകണമെന്നും സഖ്യസേനാ വക്താവ് ആവശ്യപ്പെട്ടു. 


ഇപ്പോൾ പ്രഖ്യാപിച്ച വെടിനിർത്തൽ യെമനിൽ ശാശ്വത വെടിനിർത്തലിന് സഹായിച്ചേക്കുമെന്ന് സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ പറഞ്ഞു. പ്രതിസന്ധിയുടെ തുടക്കം മുതൽ സൗദി അറേബ്യ യെമന് നിർലോഭ സഹായങ്ങൾ നൽകിയിട്ടുണ്ട്. യെമനിൽ റിലീഫ് പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള യു.എൻ പദ്ധതിക്ക് സൗദി അറേബ്യ 50 കോടി ഡോളർ സംഭാവന ചെയ്തിട്ടുണ്ട്. ഇതിൽ രണ്ടര കോടി ഡോളർ കൊറോണ വ്യാപനം ചെറുക്കുന്നതിനാണെന്നും ആദിൽ അൽജുബൈർ പറഞ്ഞു. 

 

Latest News