കണ്ണൂർ - കൊറോണ രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായെങ്കിലും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ രോഗമുക്തി നേടുന്ന ജില്ലയെന്നത് കണ്ണൂരിന് ആശ്വാസമാവുന്നു. ജില്ലയിൽ കൊറോണ ബാധിച്ച് ആശുപത്രികളിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 20 പേരാണ് രോഗമുക്തി നേടി വീടുകളിലേക്ക് മടങ്ങിയത്. മറ്റൊരു ജില്ലക്കും ഈ നേട്ടം കൈവരിക്കാനായില്ല.
അഞ്ചരക്കണ്ടിയിലെ കോവിഡ് സെന്ററിൽ നിന്നും 15 പേരും, തലശ്ശേരി ജനറൽ ആശുപത്രിയിൽനിന്ന് ആറ് പേരും, കണ്ണൂർ ജില്ലാ ആശുപത്രിയി നിന്നും മൂന്ന് പേരും പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ഒരാളുമാണ് ആശുപത്രി വിട്ടത്. നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത് 101 പേരാണ്.
ജില്ലയിൽ നിലവിൽ 10430 പേരാണ് കോവിഡ് ബാധ സംശയിച്ച് നിരീക്ഷണത്തിൽ കഴിയുന്നത്. 42 പേർ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും, 12 പേർ ജില്ലാ ആശുപത്രിയിലും 16 പേർ തലശ്ശേരി ജനറൽ ആശുപത്രിയിലും 31 പേർ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലും 10343 പേർ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്.
കണ്ണൂരിൽ സമ്പർക്കം വഴിയുള്ള ആദ്യ കേസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ചെറുവാഞ്ചേരി സ്വദേശിയായ 81കാരനാണ് പുതുതായി കോവിഡ്19 സ്ഥിരീകരിച്ചത്. ഗൾഫിൽ നിന്നെത്തിയവരിൽ നിന്നാണ് ഇദ്ദേഹത്തിന് വൈറസ് ബാധയുണ്ടായത്. ഇദ്ദേഹം ആശുപത്രിയിൽ ചികിൽസയിലാണിപ്പോൾ. ഇതുവരെ വിദേശരാജ്യങ്ങളിൽ നിന്നെത്തിയവരിൽ മാത്രമായിരുന്നു ജില്ലയിൽ വൈറസ് ബാധ കണ്ടെത്തിയത്.
ജില്ലയിൽ നിന്നും ഇതുവരെ 585 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 524 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതിൽ 474 എണ്ണം നെഗറ്റീവ് ആണ്. 61 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.