ജിസാൻ- ജിസാൻ പ്രവിശ്യയിലെ ബേശിൽ പ്രവർത്തിക്കുന്ന പെട്രോൾ ബങ്കിലെ മലയാളി തൊഴിലാളിയെ തട്ടിക്കൊണ്ടുപോയി പണവും മൊബൈൽ ഫോണും തട്ടിപ്പറിച്ച മൂന്നംഗ സംഘത്തെ ജിസാൻ, അസീർ പ്രവിശ്യകളിലെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. ബേശ് പോലീസ് കുറ്റാന്വേഷണ വകുപ്പ് നടത്തിയ അന്വേഷണത്തിലൂടെ പ്രതികളെ തിരിച്ചറിയുകയും അസീർ പ്രവിശ്യയിൽ അവർ ഒളിച്ചുകഴിയുന്ന സ്ഥലം നിർണയിക്കുകയുമായിരുന്നു. ജിസാൻ, അസീർ സുരക്ഷാ വകുപ്പുകൾ സഹകരിച്ച് അറസ്റ്റ് ചെയ്ത പ്രതികളെ നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിന് ബേശ് പോലീസിന് കൈമാറി. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റസമ്മതം നടത്തി.
രണ്ടു ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം. ഇന്ധനം നിറക്കുന്നതിന് ബങ്കിലെത്തിയ സംഘത്തിൽ ഒരാൾ ഇന്ധനം നിറക്കാനുള്ള ഒരുക്കത്തിനിടെ തൊഴിലാളിയെ പിന്നിലൂടെ എത്തി അപ്രതീക്ഷിതമായി കാറിനകത്തേക്ക് തള്ളിയിടുകയും സംഘം സ്ഥലംവിടുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പെട്രോൾ ബങ്കിലെ നിരീക്ഷണ ക്യാമറകൾ പകർത്തിയിരുന്നു. ഈ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പെട്രോൾ ബങ്കിൽ നിന്ന് അൽപ ദൂരം പിന്നിട്ട ശേഷം ഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടുന്നതിന് തൊഴിലാളിക്ക് സാധിച്ചിരുന്നു. ഇതിനിടെ തൊഴിലാളിക്ക് പരിക്കേൽക്കുകയും ചെയ്തു. അപ്പോഴേക്കും പണവും മൊബൈൽ ഫോണും സംഘം പിടിച്ചുപറിച്ചിരുന്നു. സംഭവത്തെ കുറിച്ച് വിദേശ തൊഴിലാളി തന്നെയാണ് പോലീസിൽ അറിയിച്ചത്. സമാന രീതിയിൽ മറ്റൊരു കുറ്റകൃത്യം കൂടി നടത്തിയതായും അന്വേഷണോദ്യോഗസ്ഥർ നടത്തിയ ചോദ്യം ചെയ്യലിൽ സംഘം സമ്മതിച്ചിട്ടുണ്ട്.