ന്യൂദൽഹി- ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ വൻ വർധന. 24 മണിക്കൂറിനിടെ 32 പേരാണ് മരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 109 ആയി. 693 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ത്യയിൽ ഇതേവരെ 4076 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. 690 രോഗികളാണ് മഹാരാഷ്ട്രയിലുള്ളത്. ഇവിടെ രോഗം ബാധിച്ച് 45 പേർ മരിക്കുകയും ചെയ്തു. ദൽഹിയിലും തെലങ്കാനയിലും ഏഴു പേർ മരിച്ചു. ദൽഹിയിലും 503ഉം തെലങ്കാനയിൽ 321 പേർക്കും രോഗം ബാധിച്ചു. തമിഴ്‌നാട്ടിൽ അഞ്ചു പേരാണ് മരിച്ചത്. കേരളത്തിൽ രണ്ടുപേരും രോഗം ബാധിച്ച് മരിച്ചു.
കോവിഡ് സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ചൗബ് സംസ്ഥാനങ്ങളിലെ ജില്ലാ മജിസ്‌ട്രേറ്റുമാരുമായി വീഡിയ കോൺഫറൻസിംഗിലൂടെ ഇന്നലെ യോഗം ചേർന്നു. സംസ്ഥാന ആരോഗ്യ സെക്രട്ടറിമാരും ജില്ലാ തലത്തെിലെ ആരോഗ്യ അധികൃതരും ചീഫ് സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുത്തു.
കോവിഡിന്റെ അതിവ്യാപന മേഖലകൾ ഒരു മാസത്തേക്ക് അടച്ചിടുന്നത് ഉൾപ്പടെയുള്ള കർശന നിയന്ത്രണ പരിപാടികൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. ഇത്തരം മേഖലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളോ ഓഫീസുകളോ തുറന്നു പ്രവർത്തിക്കില്ല. പൊതു, സ്വകാര്യ വാഹനങ്ങളും സർവീസ് നടത്തരുതെന്നും മന്ത്രാലയത്തിന്റെ നിർദേശത്തിൽ പറയുന്നു. അവസാനമായി കോവിഡ് റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ കഴിഞ്ഞ നാല് ആഴ്ചയ്ക്കുള്ളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തും. കഴിഞ്ഞ നാല് ആഴ്ചയ്ക്കുള്ളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ 20 പേജുള്ള നിർദേശങ്ങളിൽ പറയുന്നു.