പുതിയ കാലത്ത് പിരിമുറുക്കം മനുഷ്യന്റെ കൂടപ്പിറപ്പായി മാറിയിട്ടുണ്ട്. എന്നാൽ ഇതിനൊപ്പം കൊറോണ കൂടി വന്നതോടെ വലിയ പിരിമുറക്കമാണ് ഓരോരുത്തരും അനുഭവിക്കുന്നത്. ആകാംക്ഷ, ജോലിത്തിരക്കുകൾ, തെറ്റായ ഭക്ഷണ ശീലങ്ങൾ, മലിനീകരണം എന്നിവയെല്ലാം പിരിമുറുക്കത്തിലേക്കു നയിക്കുന്ന കാരണങ്ങളാണ്.
പിരിമുറുക്കത്തെ അതിജീവിക്കാൻ ഏറ്റവും യോജിച്ച മാർഗമാണ് ധ്യാനം. അര മണിക്കൂറെങ്കിലും ധ്യാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞാൽ തന്നെ പിരിമുറുക്കത്തിൽ നിന്ന് ഒരു പരിധി വരെ രക്ഷ നേടാം.
കൊറോണക്കാലത്ത് എട്ടു മണിക്കൂറെങ്കിലും സ്വസ്ഥമായി ഉറങ്ങാൻ ശ്രമിക്കുക. മതിയായ ഉറക്കം മനസ്സിന് റിലാക്‌സേഷനുണ്ടാക്കും. ചെയ്യാൻ കഴിയുന്ന ഏറ്റവും ലളിതമായ വ്യായാമമാണ് നടത്തം. ആരോഗ്യത്തോടെയും ഫിറ്റായുമിരിക്കാൻ നടത്തം സഹായിക്കും. അതേപോലെ തന്നെ മാനസികാരോഗ്യം നിലനിർത്താനും ഇതുപകരിക്കും. നല്ല ചിന്തകൾ ഉണ്ടെങ്കിൽ തന്നെ മനസ്സിന് സന്തോഷവും സമാധാനവും കൈവരും. അനാവശ്യ ഉൽക്കണ്ഠ അകറ്റാനും പിരിമുറുക്കമകറ്റാനും ഇതാവശ്യമാണ്. മനസ്സ് ശാന്തമായിരിക്കാൻ എപ്പോഴും ശ്രദ്ധിക്കുക. ശരിയായ മാനസിക ആരോഗ്യം നിലനിർത്താൻ ഭക്ഷണക്രമത്തിലും ശ്രദ്ധ വെച്ചേ മതിയാവൂ. അനാരോഗ്യകരമായ ഭക്ഷണ ശീലം നമ്മളിൽ അനാവശ്യമായ മാനസിക പ്രശ്‌നങ്ങൾ ഉണ്ടാക്കും. കൊറോണ അടക്കമുള്ള മാരക വൈറസുകൾ ശരീരത്തിൽ കയറാതെ ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കും എന്നതാണ് ശരിയായ ഭക്ഷണക്രമത്തിന്റെ ലക്ഷ്യം.
ചില ഭക്ഷണങ്ങൾ ശ്രദ്ധിക്കാം.
വിറ്റാമിൻ സി, ബി 6, ഇ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുക. പഴങ്ങളിൽ ഓറഞ്ച്, റുമ്മാൻ, പച്ചക്കറികളിൽ പച്ച നിറത്തിലുള്ളവ, കോഴിയിറച്ചി, സാൽമൺ ഫിഷ്, നട്ട്‌സ്, പയർ എന്നിവ കഴിക്കുന്നതിലൂടെ ഈ വിറ്റാമിൻ ലഭിക്കുന്നു. അയൺ, സിങ്ക് തുടങ്ങിയ മിനറലുകൾ അടങ്ങിയ ആഹാരമാണ് മറ്റൊന്ന്. ഇതും പ്രധാനമായി പഴങ്ങൾ, നട്ട്‌സ്, മാംസം എന്നിവയിലൂടെയാണ് ലഭിക്കുക. ചില സുഗന്ധവ്യഞ്ജനങ്ങൾ, പുല്ലുകൾ, പച്ചക്കറികൾ എന്നിവ കൊണ്ട് പ്രതിരോധ ശേഷി വർധിപ്പിക്കാനും പകർച്ചവ്യാധി തടയാനും സാധിക്കും. ഉള്ളി, വെളുത്തുള്ളി, കരിഞ്ചീരകം, കുരുമുളക്, ഗ്രീൻ ടീ എന്നിവ അതിൽ പ്രധാനമാണ്.
ശുദ്ധ വായു ശ്വസിക്കുക, സൂര്യ പ്രകാശം കൊള്ളുക, ആവശ്യമായ വെള്ളം കുടിക്കുക, മദ്യപാനം, പുകവലി ഉപേക്ഷിക്കുക, അത്യാവശ്യമായി മാത്രം മരുന്നുകൾ ഉപയോഗിക്കുക, മാനസിക പിരിമുറുക്കം ഒഴിവാക്കുക. ചിരി, ശുഭാപ്തി വിശ്വാസം വർധിപ്പിക്കുക, നല്ല തണുപ്പുള്ളതും ചൂടുള്ളതും ഉപേക്ഷിക്കുക എന്നിവയെല്ലാം രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും.