Sorry, you need to enable JavaScript to visit this website.

കോവിഡ് കേസുകള്‍ ഒരാഴ്ച കൊണ്ട് ഇരട്ടിയായി; മിഡില്‍ ഈസ്റ്റും ആശങ്കയിലേക്ക്

കയ്‌റോ- ഒരാഴ്ച കൊണ്ട് മിഡില്‍ ഈസ്റ്റിലെ കോവിഡ് കേസുകള്‍ ഇരട്ടിയായിരിക്കെ, വ്യാപനം തടയുന്നതിന് കൂടുതല്‍ ശക്തമായ നടപടികള്‍ അനിവാര്യമാണെന്ന് ലോകാരോഗ്യ സംഘടന. വിവിധ രാജ്യങ്ങളിലായി കോവിഡ് ബാധിതരുടെ എണ്ണം അറുപതിനായിരത്തില്‍ എത്തിയിരിക്കയാണ്.

മികച്ചതും ഫലപ്രദവുമായ ആരോഗ്യ സംവിധാനങ്ങള്‍ നിലവിലില്ലാത്ത രാജ്യങ്ങളില്‍ രോഗം വ്യാപിക്കുന്നത് അത്യന്തം ആശങ്കാ ജനകമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഈസ്‌റ്റേണ്‍ മെഡിറ്ററേനിയന്‍ റീജ്യണ്‍ ഡയറക്ടര്‍ അഹ്്മദ് അല്‍ മന്ദാരി പറഞ്ഞു. മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്കു പുറമെ, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, സോമാലിയ, ജിബൂട്ടി തുടങ്ങിയ രാജ്യങ്ങള്‍ ഈ മേഖലയിലാണ് ഉള്‍പ്പെടുന്നത്.
 
മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങള്‍ നിലവിലുള്ള രാജ്യങ്ങളിലും കോവിഡ് മരണങ്ങളും വ്യാപനവും വര്‍ധിക്കുന്നത് ആശങ്കാ ജനകമാണെന്ന് ലോകാരോഗ്യ സംഘടന പത്രക്കുറിപ്പില്‍ പറഞ്ഞു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊറോണ കേസുകളില്‍ അരലക്ഷവും ഇറാനിലാണ്. യൂറോപ്പുമായും അമേരിക്കയുമായും താരതമ്യം ചെയ്യുമ്പോള്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ രോഗ ബാധ കുറവാണ്. എന്നാല്‍ വിവിധ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളും തകര്‍ന്ന ആരോഗ്യ, ചികിത്സാ സംവിധാനങ്ങളും ഈ രാജ്യങ്ങളിലെ കോവിഡ് വിരുദ്ധ പോരാട്ടത്തെ ബാധിക്കുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ഭയപ്പെടുന്നത്.

ഒരാഴ്ചക്കിടെ ഉണ്ടായ മാറ്റം രോഗം വളരെ വേഗം വ്യാപിക്കാനിടയുണ്ടെന്ന മുന്നറിയിപ്പാണ് നല്‍കുന്നതെന്നും അതുകൊണ്ടുതന്നെ അടിയന്തര നടപടികള്‍ ആവശ്യമാണെന്നും ഡബ്ല്യു.എച്ച്.ഒ മിഡില്‍ ഈസ്റ്റ് ഡയറക്ടര്‍ പറയുന്നു. ഇപ്പോഴും നമുക്ക് മുന്നില്‍ രക്ഷപ്പെടാനുള്ള ജനാല തുറന്നുകിടക്കുന്നുണ്ടെന്നും എന്നാല്‍ അത് ദിവസം കഴിയുന്തോറും അടയുകയാണെന്നും അദ്ദേഹം പറഞ്ഞു.  മാര്‍ച്ച് 26ന് 32442 ആയിരുന്ന കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം 58168 ആയി വര്‍ധിച്ചത്.

 

Latest News