കോവിഡ് പ്രതിസന്ധി: ഷൈലോക്കിന്റെ നിര്‍മാതാവ് ജോബിക്ക്  കിട്ടാനുള്ളത്  5 കോടി യിലേറെ 

കോട്ടയം- കോവിഡ് സിനിമ രംഗത്തെ ഒന്നാകെ സ്തംഭിപ്പിച്ചു. പ്രദര്‍ശനവും റിലീസും ചിത്രീകരണവും നിര്‍ത്തിവച്ചിരിക്കുകയാണ്. വലിയ നഷ്ടത്തെ അഭിമുഖീകരിക്കുകയാണ് നിര്‍മാതാക്കള്‍.
തിയറ്ററുകളില്‍ നിന്ന് തനിക്ക് ഇനിയും ഏകദേശം 5 കോടി 50 ലക്ഷം രൂപ കിട്ടാനുണ്ടെന്ന് ഷൈലോക്കിന്റെ നിര്‍മാതാവ് ജോബി ജോര്‍ജ് പറഞ്ഞതായി പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ജനുവരിയില്‍ റിലീസ് ചെയ്ത ചിത്രമാണിത്.  തിയറ്ററുകള്‍ അടച്ചു പോയി. അതിന് അവരെ കുറ്റപ്പെടുത്താന്‍ പറ്റില്ല. പക്ഷേ ആ പണം എന്നു കിട്ടും ? എന്റെ സിനിമയില്‍ പ്രവര്‍ത്തിച്ച ആര്‍ക്കും ഇനി ഒന്നും കൊടുക്കാനില്ല.
എല്ലാവരുടെ പ്രതിഫലവും കൊടുത്തു തീര്‍ത്തു. പക്ഷേ നിര്‍മാതാവായ എന്റെ അവസ്ഥയോ ?' ജോബി ചോദിക്കുന്നു.
രണ്ടു സിനിമകള്‍ പാതിവഴിയില്‍ കിടക്കുന്നു. പതിനഞ്ചു കോടി രൂപയോളം മുടക്കിയിട്ടാണ് നില്‍ക്കുന്നത്. ഇതില്‍ കടം വാങ്ങിയ കാശുണ്ട്, അടുത്ത സുഹൃത്തുക്കളോടും സഹോദരന്‍മാരോടും വാങ്ങിയ പണമുണ്ട്. ഇതിനെന്തെങ്കിലും സംഭവിച്ചാല്‍ ഞാന്‍ 50 കൊല്ലം പിറകോട്ട് പോകും. ഒരു നല്ല വാക്ക് പറയാന്‍ പോലും ആരുമില്ല. ജീവനല്ലേ വലുത്, പണമല്ലല്ലോ എന്നൊക്കെ ചിലര്‍ ചോദിക്കാറുണ്ട്. പക്ഷേ പ്രായോഗിക തലത്തില്‍ അതൊന്നും ഒരു ആശ്വാസമല്ല' ജോബി പറയുന്നു.

Latest News