Sorry, you need to enable JavaScript to visit this website.

ക്രൂരമായ ലോക്ക് ഡൗൺ; ദേലംപാടിയെ മണ്ണിട്ട് 'പൂട്ടി' 

ദേലംപാടിയിലെ റോഡ് ലോറിയിൽ മണ്ണ് കൊണ്ടുവന്ന് കർണാടക അടയ്ക്കുന്നു.

കാസർകോട് - വടക്കൻ കേരളത്തിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന അതിർത്തി പഞ്ചായത്തായ ദേലംപാടി കർണാടകയുടെ വിചിത്രമായ 'പൂട്ടി'ലാണ്. ലോഡു കണക്കിന് മണ്ണ് കൊണ്ടുവന്ന് റോഡിൽ കുന്നുപോലെ കൂട്ടിയിട്ടാണ് ഈ പഞ്ചായത്തിനെ കർണാടക ഒറ്റപ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്തുമായുള്ള ബന്ധം വിഛേദിക്കാനാണ് കർണാടക ഈ കടുംകൈ ചെയ്യുന്നത്. 
ദേലംപാടി പഞ്ചായത്ത് കേരളത്തിലാണെങ്കിലും റോഡ് ബന്ധം കർണാടകയുമായി മാത്രമാണ്. അതിനാൽ, അത്യാവശ്യത്തിന് പുറത്തിറങ്ങാൻ കർണാടകയോട് കേഴുകയാണ് ഇവർ. ലോറികളിൽ കൊണ്ടുവന്ന് മണ്ണിട്ട് അടച്ചത്കാരണം പാവപ്പെട്ട കർഷകരും തൊഴിലാളികളും ആദിവാസി വിഭാഗങ്ങളും കൂടുതലുള്ള പഞ്ചായത്ത് അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി ജീവിക്കുന്ന പാവങ്ങൾ അധികമുള്ള ദേലംപാടി, കർണാടകയിലെ പുത്തൂർ, സുള്യ താലൂക്കുകളുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണ്. ഈ പഞ്ചായത്തിലെ ഗ്രാമീണ ജനങ്ങൾ ഇപ്പോൾ വിചിത്രമായ ലോക്ക് ഡൗണിലാണ്. ദേലംപാടി, ഊജംപാടി, മയ്യള, ശാലത്തടുക്ക, ഹിദായത്ത് നഗർ, ശാന്തിമല, മുൻചിങ്ങാനം, ബെൾപാറ്, കൊംബോട്, നൂജിബെട്ടു, അഡ്ഡംതടുക്ക തുടങ്ങിയ ഗ്രാമങ്ങളിൽ താമസിക്കുന്ന ജനങ്ങൾ ആശ്രയിക്കുന്നത് കർണാടകയിലെ ഈശ്വരമംഗലം ടൗണിനെയാണ്. 


നിത്യോപയോഗ സാധനങ്ങൾ കൂടാതെ മരുന്നിനും വിദ്യാഭ്യാസത്തിനും വരെ ഈ ടൗണിനെയാണ് ഇന്നാട്ടുകാർ ആശ്രയിക്കുന്നത്. അങ്ങനെയുള്ള ഈ നാട്ടിലെ എല്ലാ റോഡുകളും അടച്ചുപൂട്ടിയത് കാരണം ഗ്രാമീണർ പൂർണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. ഈ ഭാഗങ്ങളിലുള്ളവർക്ക് പുറത്തിറങ്ങണമെങ്കിൽ കർണാടകയുമായി ബന്ധമുള്ള റോഡിൽ കൂടി മാത്രമേ വഴിയുള്ളൂ. റോഡുകൾ മൊത്തം കർണാടക പോലീസും ആരോഗ്യവകുപ്പും ചേർന്ന് അടച്ചതോടെ നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ പോലും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. 
മരണം, ആശുപത്രി തുടങ്ങിയഅടിയന്തര സാഹചര്യം വന്നാൽ എങ്ങനെ പുറത്തിറങ്ങും എന്നതാണ് നൂജിബെട്ടു, അഡ്ഡംതടുക്ക, കൊംബോട് ഗ്രാമത്തിലുള്ളവരെ അലട്ടുന്ന പ്രധാന വിഷയം. പോലീസ് ബാരിക്കേഡ് വെച്ചോ മുളകൾ, ബാരലുകൾ എന്നിവ വെച്ചോ റോഡ് അടച്ചിരുന്നെങ്കിൽ ആവശ്യക്കാരെ കടത്തിവിടാൻ കഴിയുമായിരുന്നു. നൂജിബെട്ടു-മഡ്യളമജാലു റോഡ് അടച്ചിരിക്കുന്നത് ലോഡു കണക്കിന് മണ്ണ് കൊണ്ടുവന്ന് റോഡിൽ കുന്നുപോലെ കൂട്ടിയിട്ടാണ്. 


യുദ്ധത്തിൽ എതിരാളികളായ സൈന്യത്തെ തടയുമ്പോലെ കേരളത്തിന്റെ ചരിത്രത്തിൽ കേട്ടുകേൾവി ഇല്ലാത്ത ലോക് ഡൗൺ നടത്തിയിരിക്കുകയാണ് കർണാടക. അധികാരികൾ അടിയന്തര പ്രാധാന്യത്തോടെ റോഡിൽ കൂട്ടിയിട്ട മൺകൂനകൾ നീക്കി ബാരിക്കേഡുകൾ സ്ഥാപിച്ച് റോഡ് യാത്ര നിയന്ത്രിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാസർകോട് ജില്ലാ ഭരണകൂടം കർണാടകയുമായി ബന്ധപ്പെട്ട്നടപടികൾ സ്വീകരിക്കണമെന്നും ഗ്രാമീണർ അഭ്യർഥിക്കുകയാണ്. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് പ്രവേശിക്കാനുള്ള ചെറുതും വലുതുമായ 24 വഴികളും പൂർണമായും അടഞ്ഞിരിക്കുകയാണ്.

 

 

Latest News