റിയാദ് - കൊറോണ വ്യാപനം തടയുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെ സൗദിയില്‍ കൊറോണ വൈറസ് മൂലമുള്ള ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. മദീനയില്‍ 51 വയസ് പ്രായമുള്ള അഫ്ഗാനിയാണ് രോഗം ബാധിച്ച് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
24 മണിക്കൂറിനിടെ രാജ്യത്ത് 205 പേര്‍ക്കു കൂടി കൊറോണബാധ സ്ഥിരീകരിച്ചു. കൊറോണ വൈറസ് പ്രത്യക്ഷപ്പെട്ട ശേഷം സൗദിയില്‍ ആദ്യമായാണ് ഒരു ദിവസം ഇത്രയധികം പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 767 ആയി ഉയര്‍ന്നു.
വാർത്തകൾ വിശദമായി വാട്‌സ്ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
ഇരുപത്തിനാലു മണിക്കൂറിനിടെ രാജ്യത്ത് ഒമ്പതു പേര്‍ കൂടി വൈറസ് വിമുക്തരായി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 28 ആയി ഉയര്‍ന്നതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ആലി അറിയിച്ചു.
രോഗബാധ സ്ഥിരീകരിച്ചവരില്‍ 82 പേര്‍ ജിദ്ദയിലാണ്. റിയാദ്- 69 , അല്‍ബാഹ- 12 ബീശ-എട്ട്, നജ്‌റാന്‍- എട്ട്, അബഹ-ആറ്, ഖത്തീഫ്-ആറ്, ദമാം-ആറ്, ജിസാന്‍-മൂന്ന്, അല്‍കോബാര്‍-രണ്ട്, ദഹ്‌റാന്‍-രണ്ട്, മദീന-ഒന്ന് എന്നിങ്ങനെയാണ് ബാക്കി രോഗബാധ.






