Sorry, you need to enable JavaScript to visit this website.

ചരിത്ര ശേഷിപ്പുകൾ തേടി  തബൂക്കിലേക്ക് 

മൂസാ നബി ശുഐബ് നബിയുടെ പെൺകുട്ടികൾക്കു വെള്ളം കോരിക്കൊടുത്ത കിണർ. (ബിഅ്ർ ശഅ്ദാനി)
 വഴിയോരങ്ങളിലെ  കുന്നുകൾ
കോട്ടയിൽ  യാത്രാ സംഘം
തബൂക്ക് പാതയിലെ ശിൽപങ്ങൾ, പ്രതിമകൾ പോലുള്ള കുന്നുകൾ.
ഉയൂൻ മൂസ
മദാഇൻ ശുഐബ് പ്രദേശത്തെ പഴയ കല്ലറകൾ
തബൂക്കിലെ തൗബ മസ്ജിദ് 
തബൂക്ക് കോട്ടക്കടുത്തു ശുദ്ധജലം ശേഖരിച്ചിരുന്ന തടാകം
മദാഇൻ ശുഐബ് പ്രദേശം
ലേഖകൻ 

പൗരാണിക ചരിത്ര, പ്രകൃതി വിസ്മയ കാഴ്ചകളുടെ സംഗമ ഭൂമിയാണ് സൗദി അറേബ്യ. സൗദിയുടെ വടക്കു പടിഞ്ഞാറൻ മേഖലകളിലെ ഇത്തരത്തിലുള്ള കാഴ്ചകൾ തേടിയുള്ള യാത്രക്കാണ് റിയാദ് ഫ്രണ്ട്‌സ് സർക്കിൾ കൂട്ടായ്മയിലെ പ്രവർത്തകർ തങ്ങളുടെ വാരാന്ത്യ അവധി ദിനങ്ങൾ ഉപയോഗപ്പെടുത്തിയത്. നിരവധി യാത്രകൾ നടത്തി മുൻപരിചയമുള്ളവർ മുൻകൈയെടുത്തു യാത്രക്കു വേണ്ട പ്രാഥമിക ഒരുക്കങ്ങൾ, സ്ഥല പഠനം, വാഹനം, വിവിധ സ്ഥലങ്ങളിലെ താമസം, ഭക്ഷണം തുടങ്ങിയ എല്ലാ കാര്യങ്ങളും അവസരത്തിനൊത്ത് പ്ലാൻ ചെയ്തതിനാൽ യാത്ര വളരെ സൗകര്യപ്രദമായിരുന്നു.


രാത്രി 9 മണിക്കു റിയാദിൽ നിന്നും പുറപ്പെട്ട സംഘം രാവിലെ അഞ്ചു മണിക്കു പ്രവാചക നഗരിയിലെത്തിച്ചേർന്നു. ജുമുഅ നമസ്‌കാരം, റൗദ സന്ദർശനം, ഭക്ഷണം എന്നിവക്കു ശേഷം
മദീനയിൽ നിന്നും അറുന്നൂറിലധികം കിലോമീറ്റർ ദൂരമുള്ള തബൂക്കിലേക്കു യാത്ര തിരിച്ചു. രാത്രി പത്തോടു കൂടിയാണ് തബൂക്കിൽ മുൻകൂട്ടി ഏർപ്പാടാക്കിയ താമസ സ്ഥലത്തു എത്തിച്ചേർന്നത്.
പിറ്റേ ദിവസം രാവിലെ മൂസ (അ), ശുഹൈബ് (അ) എന്നീ പ്രവാചകന്മാരുടെ ജീവിത കാലത്തെ ചരിത്ര സംഭവങ്ങൾ ഉൾക്കൊള്ളുന്ന പ്രദേശങ്ങളായ മഗ്‌ന, ബിദഅ, ഹഖൽ, മദയൻ ശുഹൈബ് തുടങ്ങിയ പ്രദേശങ്ങളിലെ ചരിത്ര ശേഷിപ്പുകൾ തേടിയുള്ള യാത്ര ആരംഭിച്ചു.
തബൂക്കിൽ നിന്നും ഇരുന്നൂറ്റി അമ്പതു കിലോ മീറ്റർ അകലെയുള്ള തയ്യബ്‌സ്മ് എന്ന പ്രദേശമായിരുന്നു ആദ്യ ലക്ഷ്യം.


ഒരു ഭാഗത്ത് ശാന്തമായ, നീലിമയാർന്ന ചെങ്കടൽ മറുഭാഗത്ത് ഉയർന്ന കുന്നുകൾ ഇവക്കിടയിലൂടെയുള്ള യാത്ര കണ്ണിനും മനസ്സിനും കളിർമയേകി.
ചെങ്കടലിനോടു ചേർന്നുളള റോഡിലൂടെ കിലോമീറ്ററുകളോളം സഞ്ചരിച്ചാൽ തയ്യിബ് ഇസ്മ് എന്ന താഴ്‌വരയിൽ റോഡ് അവസാനിക്കുകയാണ്. അവിടെ വലിയ രണ്ടു കുന്നുകൾക്കിടയിലൂടെ ഒരു വാഹനത്തിനു കടന്നു പോകാൻ മാത്രം വീതിയുള്ള വഴി സഞ്ചാരികളുടെ പ്രധാന സന്ദർശന കേന്ദ്രമാണ്. (മൂസാ നബിയും അനുയായികളും ഫിർഔനിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി ചെങ്കടൽ പിളർത്തിപ്പോയ വഴിയാണ് ഇതെന്നാണ് വിശ്വാസം). ഈ ഭാഗത്തെ ചെങ്കടൽ തീരം കുളിക്കാൻ സൗകര്യമുള്ളവയായതിനാൽ ഗ്രൂപ്പ് അംഗങ്ങളിൽ പലരും നിന്തിക്കുളിക്കാനുള്ള അവസരം നന്നായി ഉപയോഗപ്പെടുത്തി. ഇവിടെ നിന്നു നോക്കിയാൽ കടലിനപ്പുറത്തെ ഈജിപ്തിന്റെ ഭാഗമായ നീണ്ടു കിടക്കുന്ന സിനായ് പർവതം കാണാം.


മഗ്‌നയിലേക്കുള്ള വഴിയിലാണ് മറ്റൊരു പ്രധാന സന്ദർശന കേന്ദ്രമായ ഉയൂൻ മൂസ എന്ന തെളിനീർ ചോലയുള്ളത്. കടലിൽ നിന്നും ഉയരത്തിലുള്ള ഈ ഭാഗത്ത് ഇപ്പോഴും തെളിനീർ ഉറവകകൾ കിനിഞ്ഞു കൊണ്ടിരിക്കുന്നു. മൂസാ നബി (അ) ആട്ടിടയൻമാർക്കു വെള്ളം ലഭിക്കാൻ വേണ്ടി തന്റെ വടി നിലത്തൂന്നിയപ്പോൾ ഉറവ പൊട്ടിയ സ്ഥലമാണെന്നാണ് പറയപ്പെടുന്നത്.
കടലിനടുത്തുള്ള പ്രദേശമായതിനാൽ ഉച്ച ഭക്ഷണം മീൻ വിഭവമാക്കാൻ തീരുമാനിച്ചു. അടുത്തുള്ള ചെറിയ ഹോട്ടലുകളിൽ കയറി (എല്ലായിടത്തും വിഭവം മീൻ മാത്രം) വില അന്വേഷിച്ചപ്പോൾ വില റിയാദിലേതിനേക്കാൾ കൂടുതലാണ്. കാരണം പറയുന്നത് ഈ പ്രദേശത്ത ബോട്ട് വഴി മീൻപിടിത്തം നിരോധിച്ചിരിക്കുന്നുവെന്നത്രേ. ഇസ്രായിൽ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുമായി വളരെ അടുത്ത് അതിർത്തി പങ്കിടുന്നതിനാൽ പലപ്പോഴും മീൻ പിടിത്തക്കാർ അതിർത്തി ലംഘിച്ചു അയൽ രാജ്യങ്ങളുടെ പിടിയിൽ പെടുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ഉച്ച ഭക്ഷണത്തിനു ശേഷം അടുത്ത ലക്ഷ്യമായ അൽ ബിദയ് എന്ന ഗ്രാമത്തിലെ മെഖായർ ശുഐബിലേക്കു (മൂസാ നബിയുടെ പ്രവാചകത്വത്തിനു മുമ്പ് അദ്ദേഹത്തിന്റെ കയ്യബദ്ധത്താൽ ഒരു ഖിബ്തി വംശജൻ കൊല്ലപ്പെട്ടതിനാൽ ഈജിപ്തിൽ നിന്നും രക്ഷപ്പെട്ടു പോരുന്ന വഴിക്കു ഒരു കിണറിനരികെ ശുഐബ് നബിയുടെ രണ്ടു പെൺകുട്ടികൾക്ക് ആടുകൾക്ക് നൽകാൻ വെള്ളം കോരിക്കൊടുത്ത കിണർ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ശുഐബ് നബിയുടെ അഭ്യർത്ഥന പ്രകാരം മൂസാ നബി അദ്ദേഹത്തിന്റെ ഒരു മകളെ വിവാഹം ചെയ്യുകയും അവിടെ എട്ടു വർഷത്തോളം താമസിച്ചു എന്നുമാണ് ചരിത്രം.


അളവിലും തൂക്കത്തിലും കൃത്രിമം കാണിച്ചിരുന്ന അക്രമികളായ ശുഎൈബ് നബിയുടെ സമൂഹമായ അസ്ഹാബുൽ ഐക്ക (ഒരു തരം മുള്ള് മരത്തെ ആരാധിച്ചിരുന്ന സമൂഹം) യെ പ്രകമ്പന ശിക്ഷയിലൂടെ നശിപ്പിച്ച മദയൻ പ്രദേശവും ബദ്‌യ ഗ്രാമത്തിലാണ്. സൗദി ദേശീയ, വിനോദ സഞ്ചാര, പൈതൃക വകുപ്പിന്റെ കീഴിലുളഉ ബദ്‌യ മ്യൂസിയം എന്ന സ്ഥാപനവും ഇവിടെയുണ്ട്. ഒരു താഴ്‌വരയിലെ കുന്നുകളും പാറകളും തുരന്നുണ്ടാക്കിയ ഗുഹാ രൂപത്തിലുള്ള കല്ലറകളാണ് ഇവിടത്തെ പ്രധാന കാഴ്ച.
വൈകുന്നേരത്തോടെ ബദ്‌യ ഗ്രാമത്തിൽ നിന്നും നൂറ്റിപ്പതിനഞ്ചു കിലോമീറ്റർ അകലെയുള്ള അഖബ ഉൾക്കടലിനോടു ചേർന്നുള്ള ഹഖൽ പട്ടണത്തിലേക്കു പുറപ്പെട്ടു. ഹഖലിലാണ് സൗദി  ജോർദാൻ ബോർഡറിലെ ദുറഃ ചെക്‌പോസ്റ്റ്. ഇവിടെ നിന്നു രാത്രി സമയങ്ങളിൽ അഖബ ഉൾക്കടലിനക്കരയിലേക്ക് നോക്കിയാൽ ഈജിപ്ത്, ജോർദാൻ, ഇസ്രായിൽ എന്നീ രാജ്യങ്ങളിലെ ലൈറ്റുകൾ വേറിട്ട് വളരെ അടുത്തായി കാണാം. സൗദിയുമായി ഈ മൂന്നു രാജ്യങ്ങൾ ഏറ്റവും അടുത്ത് നിൽക്കുന്ന പ്രദേശം കൂടിയാണ് ഹഖൽ


ഹഖലിൽ നിന്നും ചെങ്കടൽ തീരത്തു കൂടി ഏതാണ്ട് അറുപത് കിലോമീറ്റർ അകലെയുള്ള കടലിൽ ഒരു ചരക്കു കപ്പൽ കരക്കണിഞ്ഞതു കാണാൻ കഴിഞ്ഞു. 1978 ൽ ജോർജിയയിൽ നിന്നും മൈദയുമായി സൗദിയിലേക്ക് വന്ന കപ്പൽ കരയുടെയടുത്ത് അടിഭാഗം തട്ടി ചെരിഞ്ഞാണ് അപകടം ഉണ്ടായത്. ധാരാളം സന്ദർശകർ ഇപ്പോഴും പ്രസ്തുത കപ്പൽ കാണാൻ വന്നുകൊണ്ടിരിക്കുന്നുണ്ട്. ശാന്തമായ കടലും അടിയിൽ നല്ല മണലുമായതിനാൽ ഞങ്ങൾ എല്ലാവരും ഇവിടെ കുളിക്കാൻ ഇറങ്ങി. കരയിൽ നിന്നും നൂറു മീറ്ററിൽ താഴെ അകലത്തിലുള്ള കപ്പലിനടുത്തേക്ക് നീന്തിയടുത്ത് കപ്പലിനെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചു. കപ്പലിന്റെ അടിഭാഗം എല്ലാം തുരുമ്പെടുത്തു ദ്രവിച്ച് ഇല്ലാതായിക്കൊണ്ടിരിക്കുന്നതായി കണ്ടു.
ഞങ്ങളുടെ പ്രധാന സന്ദർശന കേന്ദ്രങ്ങളെല്ലാം ബൈബിൾ പോലുള്ള മതഗ്രന്ഥങ്ങളിലും മറ്റും പരാമർശങ്ങളുള്ളതിനാൽ ഒട്ടേറെ ക്രൈസ്തവ വിശ്വാസികളും സന്ദർശകരായി എത്തുന്നുണ്ട്.
ഉച്ചയോടു കൂടി വീണ്ടും തബൂക്കിലെത്തി. ഇസ്‌ലാമിക ചരിത്രത്തിൽ ഏറെ ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച പ്രദേശമാണ് തബൂക്ക്.


ഹിജ്‌റ ഒമ്പതാം വർഷം കൊടിയ വരൾച്ചയും ദാരിദ്ര്യവ്യം നേരിട്ടിരുന്ന സമയത്ത് കിഴക്കൻ റോമാ സാമ്രാജ്യത്തിനെതിരെ നബി (സ) യുടെ നേതൃത്വത്തിൽ 30,000 പേരെ യുദ്ധത്തിനായി ഒരുക്കി മദീനയിൽ നിന്നും തബൂക്കിലേക്ക് പുറപ്പെട്ടുവെങ്കിലും ഇസ്‌ലാമിക സമൂഹത്തിന്റെ യുദ്ധ സന്നാഹം മണത്തറിഞ്ഞ് യുദ്ധത്തിൽ റോമാ സമൂഹം സിറിയയിലേക്ക് പിന്തിരിഞ്ഞു പോയി. സൂറഃ തൗബയിൽ വിശദമായി പ്രതിപാദിച്ച പ്രമുഖരായ മൂന്ന് സഹാബികൾ യുദ്ധ മുന്നണിയിൽ നിന്നു മാറി നിന്നതും അബൂബക്കർ (റ), ഉമർ (റ) പോലുള്ള സഹാബിവര്യൻമാർ യുദ്ധ ഫണ്ടിലേക്ക് സംഭാവന നൽകി മത്സരിച്ചതുമൊക്കെ തബൂക്ക് യുദ്ധത്തിന്റെ മറക്കാനാവാത്ത ഏടുകളാണ്. പ്രവാചകൻ (സ) പങ്കെടുത്ത അവസാന യുദ്ധമായിരുന്നു തബൂക്ക് യുദ്ധം.
തബൂക്കിലേക്കുളള വഴിയോരങ്ങൾക്കിരുവശവും കൈ കൊണ്ട് കൊത്തിയുണ്ടാക്കിയ ശിലാശിൽപങ്ങൾ പോലുള്ള പാറക്കൂട്ടങ്ങൾ, വിവിധ നിറത്തിലുള്ള മൊട്ടക്കുന്നുകൾ തുടങ്ങിയവ കിലോമീറ്ററുകൾ ദൂരം നീണ്ടുകിടക്കുന്ന കാഴ്ചകൾ ഏവരെയും അത്ഭുതപ്പെടുത്തുന്നവയാണ്.


പ്രവാചകന്റെ കാലം മുതലേയുളള അങ്ങാടിയായ സൂഖുൽ ബദുവിന് സമീപത്ത് നിരവധി ചരിത്ര സ്മാരകങ്ങൾ കാണാം. തബൂക്ക് യുദ്ധ സമയത്ത് പ്രവാചകൻ താമസിച്ച പള്ളിയായ മസ്ജിദു തൗബ.
1652 ൽ പുതുക്കിപ്പണിത ഈ പള്ളി ഫൈസൽ രാജാവിന്റെ കാലത്ത് ഒരിക്കൽ കൂടി നവീകരിച്ചിട്ടുണ്ട്.
ഉസ്മാനിയാ സാമ്രാജ്യ സ്ഥാപകൻ സുൽത്താൻ സുലൈമാൻ സ്ഥാപിച്ച 2 നിലകളുള്ള തബൂക്ക് കോട്ട  1844 ൽ ഭാഗികമായി നവീകരിക്കുകയുണ്ടായി.
യുദ്ധസമയത്ത് ഉപയോഗിച്ചിരുന്ന പ്രസിദ്ധമായ നീരുറവയും ഈ കോട്ടക്കു സമീപം സ്ഥിതി ചെയ്യുന്നു. തുർക്കിയിൽ നിന്നും മദീനയിലേക്ക് സർവീസ് നടത്തിയിരുന്ന ഹിജാസ് റെയിൽവേ വഴിയാണ് ജോർദാൻ, സിറിയ, ഈജിപത് എന്നീ രാജ്യക്കാർ ഹജിനായി എത്തിയിരുന്നത്. ഹിജാസ് റെയിൽവേയുടെ പ്രധാന സ്‌റ്റേഷനാണ് തബൂക്ക്. (ഇപ്പോൾ പുനർനിർമാണത്തിനായി പൂട്ടിയിരിക്കുന്നു).
പ്രവാചകൻ വിശേഷിപ്പിച്ച പോലെ വിവിധ ഇനം പഴങ്ങൾ, പച്ചക്കറികൾ, നീരുറവകൾ എന്നിവയാൽ സമൃദ്ധമാണ് ഈ പ്രദേശം. അതിനാൽ ആസ്ട്ര പോലുള്ള വൻകിട കമ്പനിക്കാരുടെ ഫാമുകളും ഈത്തപ്പഴത്തോട്ടങ്ങളും തബൂക്ക് സന്ദർശകരുടെ സ്ഥിരം സന്ദർശന കേന്ദ്രങ്ങളാണ്.


സൗദി അറേബ്യ പ്രഖ്യാപിച്ച വിഷൻ 2030 ന്റെ ഭാഗമായി നിർമാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുന്ന സ്വപ്‌ന പദ്ധതിയായ നിയോൺ സിറ്റിയുടെ ആസ്ഥാനം ശർമ എന്ന പ്രദേശമാണെങ്കിലും അതുമായി ബന്ധപ്പെട്ട പല പ്രോജക്ടുകളും ഈ മേഖലകളിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്നുണ്ട്. വടക്കൻ മേഖലയിലെ പ്രമുഖ തുറമുഖമായ ദുബയിൽ നിന്നും ഈജിപ്തിലേക്ക് ഫെറി സർവ്വീസ് ഉണ്ട്. 22 മിനിറ്റ് കൊണ്ട് ഈജിപ്തിലെത്താൻ സാധിക്കുന്ന രീതിയിലുള്ള പുതിയ കോസ്‌വേ നിർമിക്കാനുള്ള ശ്രമത്തിലാണ് ഇരു രാജ്യങ്ങളും.
സൗദി കമ്മീഷൻ ഫോർ ടൂറിസം ആൻഡ് നാഷണൽ ഹെറിറ്റേജ് എന്ന സർക്കാർ വകുപ്പിന്റെ കീഴിൽ രാജ്യത്തെ മൊത്തം പൗരാണിക ചരിത്ര പ്രദേശങ്ങളെയും നിർമിതികളെയും കുറിച്ച് വിശദമായ ഗവേഷണങ്ങളും സംരക്ഷണവും നൽകാൻ കൂടുതൽ സജീവമായ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നത് ആശാവഹമാണ്.
അതോടൊപ്പം ഈയിടെ പ്രഖ്യാപിച്ച ടൂറിസ്റ്റ് വിസാ നിയമങ്ങൾ സുതാര്യമാക്കിയ പ്രഖ്യാപനവും ചരിത്ര ഗവേഷകർക്കും സന്ദർശകർക്കും ഏറെ ഉപകാരപ്പെടുമെന്ന കാര്യത്തിൽ തർക്കമില്ല.

 

Latest News