ആരോഗ്യ പ്രവർത്തകരോട് തട്ടിക്കയറി; മുന്‍മേയർ പ്രേമജത്തിനെതിരെ കേസ്

കോഴിക്കോട് - ഓസ്ട്രേലിയയില്‍ നിന്നെത്തിയ മകന്‍ വീട്ടില്‍ കൊറോണ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ പുറത്തിറങ്ങിയത് അന്വേഷിക്കാനെത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോട് തട്ടികയറിയതിന് സി പി എം നേതാവും മുന്‍ മേയറുമായ എ കെ പ്രേമജത്തിനെതിരെ കേസ്.

മലാപ്പറമ്പ് സര്‍ക്കിളിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ പി ബീന, ജോയന്റ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷനോജ് എന്നിവരുടെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പോലീസാണ് കേസടുത്തത്. പ്രേമജത്തിന്റെ മകനും കുടുംബവും ഓസ്ട്രേലിയയില്‍ നിന്ന് നാട്ടിലെത്തിയതിനാല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനായിരുന്നു നിര്‍ദേശം.

 16 രാജ്യങ്ങളില്‍നിന്ന് നാട്ടിലെത്തുന്നവര്‍ക്ക് 28 ദിവസമാണ് നിരീക്ഷണ കാലാവധി. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോള്‍ യുവാവ് പുറത്ത് പോയിരുന്നു. ഇത് ചോദ്യം ചെയ്തപ്പോഴാണ് മുന്‍ മേയര്‍ ശകാരിക്കുകയും ചീത്ത വിളിക്കുകയും ചെയ്തതെന്നാണ് പരാതി.

എന്നാല്‍ ഭാര്യക്ക് മരുന്ന് വാങ്ങാനാണ് മകന്‍ പുറത്തുപോയതെന്നാണ് പ്രേമജം നല്‍കുന്ന വിശദീകരണം. പതിനാലാമത്തെ ദിവസമാണ് പുറത്തുപോയതെന്നും 28 ദിവസമാണ് നിരീക്ഷണമെന്നത് അറിയില്ലായിരുന്നുവെന്നും പ്രേമജം പറഞ്ഞു.

 

Latest News