Sorry, you need to enable JavaScript to visit this website.

കശ്മീരിൽ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കണം 

ബി.ജെ.പി സർക്കാറിന്റെ ജനാധിപത്യ വിരുദ്ധവും ഭരണഘടനാ തത്വങ്ങൾ ലംഘിക്കുന്നതുമായ മറ്റൊരു നടപടിയായിരുന്നു കശ്മീരിനുള്ള പ്രത്യേകാവകാശങ്ങൾ എടുത്തുകളഞ്ഞ തീരുമാനം. 
മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നതും പൗരാവകാശങ്ങൾ അനുവദിക്കാത്തതുമായ ഒട്ടേറെ നടപടികൾ കേന്ദ്ര സർക്കാറിന്റെ ഭാഗത്തു നിന്നുണ്ടായി. കഴിഞ്ഞ വർഷം ഓഗസ്റ്റ് അഞ്ചിന് ഭരണഘടനയുടെ അനുഛേദം 370 റദ്ദാക്കുന്ന തീരുമാനം വരുന്നതിന്റെ തലേന്ന് രാത്രി മുതൽ തന്നെ നിരവധി രാഷ്ട്രീയ -— സാമൂഹിക - — മനുഷ്യാവകാശ സംഘടനാ നേതാക്കളെയും പ്രവർത്തകരെയും തടവിലാക്കിയാണ് തുടങ്ങിയത്. ഫാറൂഖ് അബ്ദുല്ല, മെഹബൂബ മുഫ്തി, ഉമർ അബ്ദുല്ല എന്നീ മുൻ മുഖ്യമന്ത്രിമാരും ബി.ജെ.പി ഇതര ജനപ്രതിനിധികളും നേതാക്കളും പ്രവർത്തകരുമെല്ലാം അക്കൂട്ടത്തിൽ പെടുന്നു.

5161 പേരെയാണ് സംസ്ഥാനത്ത് ആകെ തടങ്കലിലോ വീട്ടുതടവിലോ ആക്കിയത്. പ്രത്യേക പദവി എടുത്തുകളയുകയും ജമ്മു കശ്മീരിനെ വിഭജിക്കുകയും ചെയ്തതിനെതിരെ വലിയ പ്രതിഷേധങ്ങളൊന്നും തന്നെ കശ്മീരിലുണ്ടായില്ലെന്നായിരുന്നു എല്ലായ്‌പോഴും കേന്ദ്ര സർക്കാർ ആവർത്തിച്ചുകൊണ്ടിരുന്നത്. എന്നാൽ ഡിസംബർ മൂന്നിന് ലോക്‌സഭയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷൻ റെഡ്ഡി നൽകിയ മറുപടിയനുസരിച്ച് അറസ്റ്റ് ചെയ്തവരിലെ ഭൂരിപക്ഷവും പ്രതിഷേധത്തിൽ പങ്കെടുത്തവരും കല്ലേറ് നടത്തിയവരുമാണ്. അതിനർത്ഥം സമാധാനപരമായിരുന്നു കശ്മീരിന്റെ പരിവർത്തനം എന്ന കേന്ദ്ര വാദം പൊള്ളയായിരുന്നുവെന്നാണ്. 
പ്രമുഖ നേതാക്കളുൾപ്പെടെ പലരോടും ഭീകരവാദികൾ, ആഗോള കുറ്റവാളികൾ എന്നിവരോടെന്ന പോലെയാണ് പെരുമാറിയതെന്ന ആരോപണം കോടതികളിൽ പോലും എത്തിയിരുന്നു. കുറെ പേരെ വിട്ടയച്ചുവെങ്കിലും അഞ്ഞൂറിലേറെ പേർ ഇപ്പോഴും കശ്മീരിൽ തടവിലാണ്.


അക്കൂട്ടത്തിൽ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയും രാജ്യസഭാംഗവുമായ ഫാറൂഖ് അബ്ദുല്ലയുടെ വീട്ടുതടങ്കൽ പിൻവലിച്ചുകൊണ്ട് ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. ആദ്യ ദിവസം തന്നെ തടവിലാക്കപ്പെട്ട ഫാറൂഖ് അബ്ദുല്ലയുടെ മേൽ സെപ്റ്റംബറിൽ 1978 ലെ പൊതു സുരക്ഷാ നിയമം ചുമത്തുകയും തടങ്കൽ നീട്ടിക്കൊണ്ടുപോവുകയുമായിരുന്നു. വിചാരണ കൂടാതെ ഒരാളെ ആറു മാസം വരെ തടവിൽ പാർപ്പിക്കാൻ വ്യവസ്ഥയുള്ളതാണ് പൊതുസുരക്ഷാ നിയമം. ഓഗസ്റ്റിൽ തടവിലാക്കപ്പെട്ട ഫാറൂഖ് അബ്ദുല്ല ഉൾപ്പെടെയുള്ള ചില നേതാക്കളുടെ പേരിൽ സെപ്റ്റംബർ 15 നാണ് പൊതുസുരക്ഷാ നിയമം അനുസരിച്ചുള്ള കുറ്റം ചുമത്തി തടവ് മൂന്ന് മാസത്തേക്ക് ദീർഘിപ്പിക്കുന്നത്. പിന്നീട് ഡിസംബർ 13 ന് തടവ് മൂന്നു മാസത്തേക്കു കൂടി ദീർഘിപ്പിച്ചു. പ്രസ്തുത മൂന്നു മാസം പൂർത്തിയായ ശേഷം വീണ്ടും തടവ് നീട്ടിയ ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറപ്പെടുവിച്ചത്. എന്തായാലും ഫാറൂഖ് അബ്ദുല്ലയെ വിട്ടയക്കാൻ തീരുമാനിച്ചിരിക്കുന്നു.


മൂന്ന് മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, മെഹബൂബ മുഫ്തി, ഉമർ അബ്ദുല്ല എന്നിവരെ സംബന്ധിച്ച് പൊതുസുരക്ഷാ നിയമം ചുമത്തി തടവിൽ വെക്കേണ്ടുന്ന തരത്തിലുള്ള പൂർവ ചരിത്രങ്ങളൊന്നുമില്ല. എന്നിട്ടും ഒരു നിയമത്തിന്റെയും പിൻബലമില്ലാതെ തടവിൽ പാർപ്പിക്കുകയാണ്. യഥാർത്ഥത്തിൽ ഈ ത!ടവിൽ പാർപ്പിക്കലിലൂടെ മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും അനുവദിക്കാതെ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുക മാത്രമല്ല ബിജെപി ചെയ്യുന്നത്. ഇവരുടെ അറസ്റ്റിലൂടെ സ്വയം ബോധ്യപ്പെടുത്താനാകാത്ത വഞ്ചന കൂടിയാണ് ബി.ജെ.പി കാട്ടിയത്. കാരണം ഈ മൂന്നു പേരെയും കൂടെച്ചേർത്ത് ബി.ജെ.പി കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണം നടത്തിയിട്ടുണ്ട്. താൽക്കാലിക ലാഭത്തിനു വേണ്ടി ആരുമായും കൂട്ടുകൂടുകയും തള്ളിപ്പറയുകയും ചെയ്യുന്ന വൃത്തികെട്ട കളികളാണ് ഇക്കാര്യത്തിൽ ബി.ജെ.പിയിൽ നിന്നുണ്ടായത്. 


കശ്മീരിനെ സംബന്ധിച്ച ബി.ജെ.പി സർക്കാറിന്റെ എല്ലാ നിലപാടുകളും നടപടികളും ജനാധിപത്യ മാനദണ്ഡങ്ങൾ, മൗലികാവകാശങ്ങൾ, പൗരസ്വാതന്ത്ര്യങ്ങൾ എന്നിവക്കെതിരായ കടന്നാക്രമണങ്ങളാണ്. വിയോജിപ്പുകൾ ആവശ്യമെങ്കിൽ വിലങ്ങുവെച്ചും തടങ്കലിൽ പാർപ്പിച്ചും തടയുമെന്ന വ്യക്തമായ സന്ദേശമാണ് ഇതിലൂടെ നൽകപ്പെട്ടത്.
ജമ്മു കശ്മീരിലെ സ്ഥിതി പൂർണമായും സാധാരണമാണെന്ന പ്രധാനമന്ത്രി മോഡിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ആവർത്തിച്ചുള്ള പ്രസ്താവനകൾ പെരുംനുണകളാണെന്നാണ് ഇതെല്ലാം തുറന്നുകാട്ടുന്നത്. ഈ സാഹചര്യങ്ങളിൽ, പൗരന്മാരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഭരണഘടനയുടെ പവിത്രത ഉറപ്പു വരുത്തുന്നതിനും എല്ലാ പൗരന്മാരെയും വിട്ടയക്കേണ്ടതുണ്ട്. ഫാറൂഖ് അബ്ദുല്ലക്കൊപ്പം മറ്റു മുൻ മുഖ്യമന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ, സാമൂഹ്യ — മനുഷ്യാവകാശ പ്രവർത്തകർ എന്നിവരെയെല്ലാം ഉടൻ വിട്ടയക്കുന്നതിനുള്ള വിവേകപൂർണമായ നടപടികൾ കേന്ദ്ര സർക്കാറിൽ നിന്നുണ്ടാകണം. നമ്മുടെ ജനാധിപത്യ പ്രക്രിയയുടെ അവിഭാജ്യ ഘടകമായി കശ്മീരി സഹോദരങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും പൂർണമായും സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
 

Latest News