സൗദി യാത്രാ വിലക്ക്: അബ്ശിര്‍ വഴി റീഎന്‍ട്രി നീട്ടാനാവില്ല; പ്രചരിക്കുന്നത് തെറ്റായ സന്ദേശം

റിയാദ്- കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ യാത്രാനിരോധനം ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ കുടുങ്ങിയ റീ എന്‍ട്രി വിസയിലുള്ള സൗദി പ്രവാസികളുടെ കാര്യത്തില്‍ ഉചിത സമയത്ത് തീരുമാനമെടുക്കുമെന്ന് ജവാസാത്ത് അറിയിച്ചു.

വിലക്ക് സമയം ഗ്രേസ് പിരിയഡായി പരിഗണിച്ച് ഇഖാമയും റീ എന്‍ട്രിയും പുതുക്കാനുള്ള വഴിയൊരുക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നുവെങ്കിലും വിശദ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കൊറോണ വിഷയം കൈകാര്യം ചെയ്യാന്‍ ജവാസാത്ത് അടക്കമുള്ള വിവിധ വകുപ്പുകളിലെ പ്രതിനിധികളുള്‍ക്കൊള്ളുന്ന കൊറോണ ജാഗ്രത സമിതി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് ജവാസാത്ത് വ്യക്തമാക്കുന്നത്.

ഇത് സംബന്ധിച്ച് നിരവധി ആളുകള്‍ വസ്തുതകള്‍ അന്വേഷിക്കുന്നുണ്ടെന്നും വിശദ വിവരങ്ങള്‍ പിന്നീട് ലഭ്യമാക്കുമെന്നും നിലവിലെ 72 മണിക്കൂര്‍ സമയം പരമാവധി ഉപയോഗപ്പെടുത്തണമെന്നും ജവാസാത്ത് വിശദീകരിക്കുന്നു.


വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക


അതേസമയം, കൊറോണയുടെ പശ്ചാത്തലത്തില്‍ റീ എന്‍ട്രി കാലാവധി അവസാനിച്ചവര്‍ക്ക് സന്തോഷവാര്‍ത്ത എന്ന പേരില്‍ സമൂഹമാധ്യമത്തില്‍ റിയാദ് ജവാസാത്ത് വക്താവ് കാപ്റ്റന്‍ നാസില്‍ അല്‍ഉതൈബിയുമായി ബന്ധപ്പെട്ട വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇതോടൊപ്പം റീ എന്‍ട്രി അബ്ശിര്‍ വഴി പുതുക്കാമെന്ന സന്ദേശം  ഇംഗ്ലീഷിലും പ്രചരിക്കുന്നു. നാസില്‍ അല്‍ഉതൈബിയുമായി സൗദി 24 ചാനല്‍ പ്രതിനിധി 2019 ഡിസംബര്‍ 23 ന് നടത്തിയ അഭിമുഖമാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. വിദേശത്തുള്ള തൊഴിലാളികളുടെ റീ എന്‍ട്രി അബ്ശിര്‍ വഴി പുതുക്കാനുള്ളതടക്കം ഏതാനും സൗകര്യം അബ്ശിര്‍ വഴി ഒരുക്കുമെന്ന് അന്ന് ജവാസാത്ത് ഡയറക്ടറേറ്റിന്റെ പ്രസ്താവനയെ തുടര്‍ന്നായിരുന്നു ഈ അഭിമുഖം.

ഇക്കാര്യത്തില്‍ വിദേശകാര്യമന്ത്രാലയവുമായി സഹകരിച്ച് ആവശ്യമായത് ചെയ്യുമെന്നാണ് ജവാസാത്ത് വക്താവ് അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. അന്നത്തെ ഈ വീഡിയോയാണ് പുതിയ രൂപത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അബ്ശിര്‍ വഴി റീ എന്‍ട്രി പുതുക്കാനുള്ള സൗകര്യം വരുമെന്ന് ജവാസാത്ത് അറിയിച്ചിരുന്നുവെങ്കിലും അത്തരമൊരു സംവിധാനം ഇതുവരെ അബ്ശിര്‍ പോര്‍ട്ടലില്‍ ലഭ്യമായിട്ടില്ല.
കൊറോണയുടെ പശ്ചാത്തലത്തില്‍ അബ്ശിര്‍ വഴി റീ എന്‍ട്രി പുതുക്കാനാകുമെന്ന് ജവാസാത്തും ഇതുവരെ അറിയിച്ചിട്ടില്ല. യഥാര്‍ഥ സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്തകള്‍ മാത്രം വിശ്വസിച്ചാല്‍ മതിയെന്ന് ജവാസാത്ത് അറിയിച്ചിട്ടുണ്ട്.

 

Latest News