രാഷ്ട്രീയ നേതാക്കൾ പരസ്പരം ആരോപിക്കുന്നതും അവകാശപ്പെടുന്നതുമൊന്നുമല്ല ലൈഫ് പദ്ധതിയുടെ യഥാർത്ഥ വിഷയം. അത് അടിസ്ഥാന ജനതയുടെ രാഷ്ട്രീയ പ്രശ്നമാണ്. ഈ വൈകിയ വേളയിലെങ്കിലും അതു തിരിച്ചറിഞ്ഞ് രംഗത്തിറങ്ങാൻ പ്രബുദ്ധരെന്ന് അഹങ്കരിക്കുന്ന കേരളീയർക്കാകുമോ എന്നതാണ് യഥാർത്ഥ ചോദ്യം.
ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട ആഘോഷങ്ങളും അവകാശ വാദങ്ങളും അതോടനുബന്ധിച്ചുള്ള വിവാദങ്ങളും തുടരുകയാണ്. ജനങ്ങളുടെ ക്ഷേമപദ്ധതികളേക്കാൾ അവയുടെ രാഷ്ടീയ നേട്ടത്തിൽ ഊന്നുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നിലവിലുള്ള ഒരു നാട്ടിൽ അത് സ്വാഭാവികം.
അത് അതിന്റെ വഴിക്ക് നടക്കട്ടെ. പക്ഷേ ഈ വിഷയവുമായി ബന്ധപ്പെട്ട അതീവ ഗൗരവമായ നിരവധി വിഷയങ്ങളുണ്ട്. അവയാകട്ടെ, പ്രധാനമായും പദ്ധതിയുടെ അടുത്ത ഘട്ടവുമായി ബന്ധപ്പെട്ടതാണ്. സംസ്ഥാനത്തെ നിരവധി ദളിത്, ആദിവാസി പ്രവർത്തകരും സംഘടനകളും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാറിനു മുന്നിൽ പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ അവ ഇതുവരെയും ഗൗരവമായി എടുക്കാൻ സർക്കാർ തയാറാകുന്നില്ല എന്നതാണ് വസ്തുത.
സംസ്ഥാനത്ത് ഭവന രഹിതരായി കണക്കാക്കപ്പെട്ട 5,72,000 കുടുംബങ്ങളിൽ 2,14,262 കുടുംബങ്ങൾക്ക് ലൈഫ് പദ്ധതിയിലൂടെ വീട് നിർമിച്ചു നൽകിയതിന്റെ ഔദ്യോഗിക പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം നടന്നത്. നേരത്തെ തുടങ്ങിവെച്ച ഭവനങ്ങളുടെ പൂർത്തീകരണവും ഭൂമിയുള്ള ഭവന രഹിതരുടെ ഭവന നിർമാണവുമാണ് പൂർത്തിയായത്. ഇനിയാണ് ഏറ്റവും പ്രധാന ഘട്ടം വരുന്നത്.
ഭൂമിയില്ലാത്ത ഭൂരഹിത - ഭവന രഹിതരുടെ പാർപ്പിട സമുച്ചയ നിർമാണമാണത്. ഫഌറ്റുകളാണ് ഈ ഘട്ടത്തിൽ പ്രധാനമായും നിർമിക്കുന്നത്.
എല്ലാവർക്കുമറിയാവുന്ന പോലെ കേരളത്തിൽ സ്വന്തമായി ഭൂമിയില്ലാത്തവരിൽ പ്രധാനം ആദിവാസികളും ദളിതരുമാണ്. കൂടാതെ നിരവധി മത്സ്യത്തൊഴിലാളികളും തോട്ടം തൊഴിലാളികളും അവരിൽ ഉൾപ്പെടും.
ഇവരുടെ കാലങ്ങളായുള്ള ആവശ്യം സ്വന്തമായി ഭൂമിയാണെന്നതും എല്ലാവർക്കുമറിയാം.
കൊട്ടിഘോഷിക്കപ്പെട്ട ഭൂപരിഷ്കരണ നിയമത്തിൽ വഞ്ചിക്കപ്പെട്ടവരാണിവർ. എന്നാൽ പിന്നീട് ദളിതരിൽ വലിയൊരു വിഭാഗത്തെ മൂന്നും നാലും സെന്റ് കോളനികളിലേക്കു മാറ്റുകയായിരുന്നു. പതിനായിരക്കണക്കിനു ഇത്തരം കോളനികൾ ഇന്നു സംസ്ഥാനത്തുണ്ട്.
സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നു സ്വാഭാവികമായും അവർ പുറത്താക്കപ്പെട്ടു. സത്യത്തിൽ ലൈഫിന്റെ മൂന്നാം ഘട്ടത്തിൽ സംഭവിക്കാൻ പോകുന്നതും ഇതു തന്നെയാണ്. ദൡതർക്കും ആദിവാസികൾക്കുമൊന്നും സ്വന്തമായി ഭൂമി നൽകാതെ ആയിരക്കണക്കിന് ആധുനിക മുഖമുള്ള കോളനികളിലേക്ക് മാറ്റാനാണ് നീക്കം.
ഈ ഫഌറ്റുകളാകട്ടെ, നാന്നൂറോളം ചതുരശ്ര അടി മാത്രം വിസ്തീർണമുള്ളവയാണ്. മാത്രമല്ല അവയുടെ ഉടമാവകാശം ഇവർക്ക് നൽകില്ലെന്നാണ് വിവരം. വാടക കൊടുത്തില്ലെങ്കിലും ഇവർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാടകക്കാരാകുമത്രേ.
കാലങ്ങളായി കേരളത്തിലെ ദളിതർ നടത്തുന്ന ഭൂമിക്കും വിഭവാധികാരത്തിനുമായുള്ള പോരാട്ടങ്ങളെ അവഗണിക്കുന്നതാണ് ഈ പദ്ധതിയെന്നതിൽ സംശയമില്ല. സംസ്ഥാനത്തെ ഭൂരഹിതർക്ക് നൽകാൻ വേണ്ടത്ര ഭൂമിയുണ്ടായിട്ടും അതിനു ശ്രമിക്കാതെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
ചെറുതെങ്കിലും സ്വന്തമായി ഒരു കിടപ്പാടം എന്ന വൈകാരികതയിൽ കൈയടി നേടി യഥാർത്ഥ പ്രശ്നത്തെ അട്ടിമറിക്കാനാണ് നീക്കം. ടാറ്റ, ഹാരിസൺ ഉൾപ്പടെയുള്ള കുത്തകകൾ വ്യാജ ആധാരത്തിലൂടെയും നിയമ വിരുദ്ധമായും കൈവശം വെക്കുന്ന 5 ലക്ഷത്തിലധികം വരുന്ന തോട്ടം ഭൂമി നിയമ നിർമാണത്തിലൂടെ ഏറ്റെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്ന ഡോ. രാജമാണിക്യമടക്കമുള്ളവരുടെ റിപ്പോർട്ട് ചവറ്റുകൊട്ടയിലിട്ടാണ് ഈ വ്യാജ പദ്ധതി നടപ്പാക്കുന്നത്. പിണറായി സർക്കാർ അധികാരമേറ്റ് ആദ്യം ചെയ്തത് തോട്ടം ഭൂമിയേറ്റെടുക്കൽ കേസുകൾ സത്യസന്ധമായും സുതാര്യമായും നടത്തുകയും ഹൈക്കോടതിയിൽ നിന്ന് സർക്കാറിന് അനുകൂലമായി വിധി സമ്പാദിക്കുകയും ചെയ്ത പബ്ലിക് പ്രോസിക്യൂട്ടർ സുശീല ആർ. ഭട്ടിനെ മാറ്റുകയാണ്. ഭൂരഹിതർ ഇല്ലാതാകുന്നതോടുകൂടി ഭൂമി ഏറ്റെടുക്കൽ എന്ന രാഷ്ട്രീയ ആവശ്യത്തിൽ നിന്ന് രക്ഷപ്പെടാം എന്നാണ് സർക്കാർ കരുതുന്നതെന്നു വേണം വിചാരിക്കാൻ.
ജാതിയുടെ ഘടനാപരമായ അധികാര ബന്ധങ്ങളാൽ ഭൂമിയും വിഭവാധികാരങ്ങളും നഷ്ടപ്പെട്ട് സാമൂഹിക രാഷ്ട്രീയാധികാരത്തിന് പുറത്ത് നിൽക്കേണ്ടിവന്നവർ അതിനെ മറികടക്കാൻ ഭൂ ഉടമസ്ഥതയും വിഭവങ്ങളുടെ തുല്യമായ പുനർവിതരണവും ആവശ്യപ്പെടുമ്പോൾ അവരെ വീണ്ടും കോളനിവൽക്കരിക്കുകയാണ് ഭരണകൂടം ചെയ്യുന്നത്. അങ്ങനെ എക്കാലവും സാമൂഹിക രാഷ്ട്രീയ വിഭവ അധികാരങ്ങളിൽ നിന്ന് അവരെ അകറ്റി നിർത്തുന്നു. മറ്റൊന്നുകൂടി.
ബഹുഭൂരിപക്ഷം മലയാളി കുടുംബങ്ങളും വ്യവസായത്തിനും കച്ചവടം തുടങ്ങുന്നതിനും മക്കളെ പഠിപ്പിക്കുന്നതിനും വാഹനം വാങ്ങുന്നതിനും ഗൾഫിൽ പോകുന്നതിനും മകളെ വിവാഹം കഴിപ്പിക്കുന്നത് ഉൾപ്പെടെയുള്ള തങ്ങളുടെ സാമ്പത്തിക ആവശ്യം നിറവേറ്റാൻ വീടും വസ്തുവും 'വിഭവം' എന്ന നിലയിൽ പണയം വെക്കുകയും മറ്റും ചെയ്യുന്നുണ്ട്.
ഈ പുതുകോളനി പദ്ധതിയിലൂടെ അതും നിഷേധിക്കുകയാണ്. അതിലൂടെ അവരുടെ ഭാവിസാധ്യതകളും ഇല്ലാതാകുന്നു.
ചുരുക്കത്തിൽ രാഷ്ട്രീയ നേതാക്കൾ പരസ്പരം ആരോപിക്കുന്നതും അവകാശപ്പെടുന്നതുമൊന്നുമല്ല ലൈഫ് പദ്ധതിയുടെ യഥാർത്ഥ വിഷയം. അത് ഇത്തരത്തിൽ അടിസ്ഥാന ജനതയുടെ രാഷ്ട്രീയ പ്രശ്നമാണ്. ഈ വൈകിയ വേളയിലെങ്കിലും അതു തിരിച്ചറിഞ്ഞ് രംഗത്തിറങ്ങാൻ പ്രബുദ്ധരെന്ന് അഹങ്കരിക്കുന്ന കേരളീയർക്കാകുമോ എന്നതാണ് യഥാർത്ഥ ചോദ്യം.