കൊണ്ടോട്ടി- ദേശീയ പാതയിൽനിന്ന് കരിപ്പൂർ വിമാനത്താവളത്തിലേക്കുളള പ്രധാന റോഡ് സൗന്ദര്യവൽക്കരിക്കുന്നു. കോഴിക്കോട്-പാലക്കാട് ദേശീയ പാതയിൽ എയർപോർട്ട് ജങ്ഷനിലാണ് സൗന്ദര്യവൽക്കരണ പ്രവൃത്തികൾ നടത്തുന്നത്. പ്രവൃത്തിയുടെ എസ്റ്റിമേറ്റ് ദേശീയപാത വിഭാഗം തയാറാക്കി മലപ്പുറം ജില്ലാ കലക്ടർ ജാഫർ മലികിന് സമർപ്പിച്ചു.
97 ലക്ഷം രൂപ ചെലവിലാണ് പ്രവൃത്തികൾ നടക്കുക. റോഡ് കമാനം, ബാരിക്കേഡുകൾ, സിഗ്‌നൽ ബോർഡുകൾ, പൂന്തോട്ടം എന്നിവയാണ് ഒരുക്കുക. ദേശീയ പാതയിൽ രണ്ട് ഭാഗത്തു നിന്നും വരുന്നവർ ശ്രദ്ധിക്കുന്ന രീതിയിൽ വിമാനത്താവള റോഡിൽ കമാനം സ്ഥാപിക്കുന്നതാണ് പദ്ധതിയിൽ പ്രധാനമായി ഉൾപ്പെട്ടിരിക്കുന്നത്. കരിപ്പൂരിനെ സൂചിപ്പിക്കാനുളള ദിശ ബോർഡുകൾ സഹിതമാണ് ഇവ സ്ഥാപിക്കുക. എയർപോർട്ട് ജങ്ഷനിലുളള സർക്കിളിലാണ് പൂന്തോട്ടം ഒരുക്കുക. ഇവിടെ ഫുട്പാത്തും ബാരിക്കേഡുകളും സ്ഥാപിക്കും.
വിമാനത്താവള അതോറിറ്റിയാണ് പ്രവൃത്തിക്കാവശ്യമായ ഫണ്ട് നൽകുക. എയർപോർട്ട് റോഡ് ജങ്ഷനിൽ നിന്നും വിമാനത്താവളം വരെ ഷട്ടിൽ സർവീസ് നടത്തുന്നതിനും പദ്ധതിയുണ്ട്. ഷട്ടിൽ സർവീസ് നടപ്പിലായാൽ ബസിൽ വരുന്ന യാത്രക്കാർക്കും ജീവനക്കാർക്കും വേഗത്തിൽ വിമാനത്താവളത്തിൽ എത്താൻ സാധിക്കും.