നോട്ടുനിരോധം കുത്തുപാളയെടുപ്പിച്ചു; മലയാളി വ്യവസായി ദുബായില്‍ പൊറോട്ട ചുടുന്നു

ഫോട്ടോ: ജൂഡിന്‍ ബെര്‍ണാഡ്, ഖലീജ് ടൈംസ്‌

ദുബായ്- ഇന്ത്യയില്‍ ബിസിനസ് നടത്തി കുത്തുപാളയെടുത്ത മലയാളി യുവാവ് ഇപ്പോള്‍ ദുബായില്‍ പൊറോട്ട ചുട്ടും ആവശ്യക്കര്‍ക്ക് വീടുകളിലും സ്ഥാപനങ്ങളിലും എത്തിച്ചും കഴിയുന്നു. തൃശൂരില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രകൃതിദത്ത രാസവളങ്ങള്‍ നിര്‍മിക്കുന്ന എസ്വിആര്‍ അഗ്രോ പ്രൊഡക്ട്‌സ് എന്ന കമ്പനിയുടെ മുന്‍ ഉടമ നിജീഷ് സഹദേവനാണ് ദുബായ് കറാമയിലെ എരഞ്ഞോളി മൂസക്കാന്റെ ചായക്കട നടത്തുന്നത്.

18 വയസ്സ് പിന്നിട്ടതോടെ ആരംഭിച്ച കമ്പനി  24  വയസ്സുവരെ മികച്ചനിലിയാലാണ് മുന്നോട്ടു പോയിരുന്നത്.  462 ജോലിക്കാരുള്ള  കമ്പനി നടത്തി മികച്ച ലാഭമുണ്ടാക്കിയ നീജിഷിന് 2016 ല്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധമാണ് വിനയായതെന്ന് പറയുന്നു. നല്ല ലാഭത്തിലോടിയിരുന്ന കമ്പനി പൂട്ടി ഗള്‍ഫിലേക്ക് ചേക്കേറേണ്ടിവന്ന കഥ ഖലീജ് ടൈംസ് പ്രസിദ്ധീരിച്ചു. ദൈവത്തെ പോലെ ഒരു ബാല്യകാല സുഹൃത്ത് എത്തി സഹായിച്ചതിനാല്‍ ഇപ്പോള്‍ ഒരു ജോലി തരപ്പെട്ടുവെന്ന് നിജീഷ് പറയുന്നു.

ഗള്‍ഫില്‍നിന്നുള്ള ഏതാനും ബിസിനസുകള്‍ നഷ്ടപ്പെട്ടതോടെ തമിഴ്‌നാട് പൊള്ളാച്ചിയിലെ വളം നിര്‍മാണ ശാല വില്‍ക്കേണ്ടിവന്നുവെന്നും ജീവനക്കാരെ പിരിച്ചുവിട്ടുവെന്നും ഒടുവില്‍ ബാങ്ക് വായ്പകള്‍ തിരിച്ചടക്കാന്‍ അച്ഛനെ അടക്കിയിരുന്ന തറവാട്ടു സ്വത്ത് പേലും കൈയൊഴിയേണ്ടിവന്നുവെന്നും നിജഷ് സഹദേവന്‍ പറഞ്ഞു.

https://www.malayalamnewsdaily.com/sites/default/files/2020/03/02/nijeesh.jpeg

18 വയസ്സ് തികഞ്ഞപ്പോഴാണ്  ബിസിനസ് ആരംഭിച്ചത്. സസ്യങ്ങളുടെ വേരുകളിലും ഇലകളിലും പച്ചക്കറികളിലുമൊക്കെ  ഉപയോഗിക്കാന്‍ കഴിയുന്ന വളരെ ഫലപ്രദമായ ആല്‍ഗ അടിസ്ഥാനമാക്കിയുള്ള പച്ച വളമായിരുന്നു ഉല്‍പന്നം.  ഇപ്പോഴും അതിന്റെ പേറ്റന്റ് ഉണ്ടെന്ന് സഹദേവന്‍ പറഞ്ഞു. ബി.ടെക് പൂര്‍ത്തിയാക്കിയ ശേഷമാണ് പൂര്‍ണ തോതിലുള്ള സംരംഭകനായത്.

ബിസിനസ് മെച്ചപ്പെട്ടതോടെ 2016 ല്‍ മൂന്ന് കോടി രൂപ വായ്പയെടുത്ത് അഞ്ച് ഫാക്ടറികള്‍ കൂടി ആരംഭിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുളള ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് നിജീഷ് ബിസിനസ് അതിവേഗം വികസിപ്പിച്ചത്. ടണ്‍കണക്കിന് വളം തങ്ങള്‍ വാങ്ങിക്കോളാമെന്ന് ഗള്‍ഫ് സ്ഥാപനങ്ങള്‍ ഉറപ്പു നല്‍കിയിരുന്നു. പക്ഷേ 2016 ല്‍ തന്റെ ജീവിതം പാടേ തകിടം മറിഞ്ഞുവെന്ന നിജീഷ് പറയുന്നു. നോട്ട് നിരോധം പ്രഖ്യാപിച്ചതോടെ ഇടപാടുകളെയെല്ലാം ബാധിച്ചു. ഉപഭോക്താക്കള്‍ പിന്മാറി. ബാങ്കുകള്‍ പിടിമുറുക്കിയതോടെ ഓരോന്നായി വില്‍ക്കേണ്ടി വന്നു. 2016 നവംബറിലായിരുന്നു അത്.

വിവാഹ മോചനം കൂടി നടന്നതോടെ ബാല്യകാല സുഹൃത്ത് അബ്ദുറഷീദാണ് തന്റെ രക്ഷക്കെത്തിയതെന്നും ദുബായിലേക്ക് കൊണ്ടുവന്നതെന്നും നിജീഷ് പറഞ്ഞു. ഇപ്പോള്‍ കടങ്ങള്‍ തിരിച്ചടക്കാനും പ്രായമായ അമ്മയ്ക്ക് ഒരു വീടുണ്ടാക്കാനും സാധിച്ചു. വളരെ വേഗത്തിലാണ് ചായക്കട പ്രശസ്തമായത്. തന്റെ ഫോണില്‍ റഷീദിന്റെ പേര് ഗോഡ് എന്നാണ് നിജീഷ് സേവ് ചെയ്തിരിക്കുന്നത്. റഷീദാണ് ഈ ടീ ഷോപ്പ് തനിക്ക് വേണ്ടി തുറന്നതെന്നും റഷീദ് തനിക്കിപ്പോള്‍ ദൈവത്തെ പോലെയാണെന്നും നീജീഷ് പറഞ്ഞു.

മൂസക്കാന്റെ ചായക്കടയെ യു.എ.ഇയിലെ നമ്പര്‍ വണ്‍ ആക്കുന്നതിനു പുറമെ, തന്റെ കഥ സിനിമയാക്കണമെന്ന സ്വപ്‌നം കൂടി കൊണ്ടു നടക്കുകയാണ് നിജീഷ്. ഒഴിവുവേളകളില്‍ തിരക്കഥകള്‍ എഴതുന്നുണ്ട്. ഒരുനാള്‍ സിനിമാ നിര്‍മാതാവാകണം- ഖലീജ് ടൈംസിനുവേണ്ടി അഭുമുഖം നടത്തിയ ധനുഷ ഗോകുലനോട് നിജീഷ് പറഞ്ഞു.

 

Latest News