കുരുമുളക് കൊടികള്‍ കരിഞ്ഞുണങ്ങുന്നു: കര്‍ഷകര്‍ പ്രതിസന്ധിയില്‍

പാലക്കാട്- മലയോര, കുടിയേറ്റ മേഖലയായ കടപ്പാറ, കുഞ്ചിയാര്‍ പതി, പോത്തന്‍തോട്, മേമല, തളികക്കല്ല് തുടങ്ങിയ മേഖലകളില്‍ വ്യാപകമായി കുരുമുളക് കൊടികള്‍ കരിഞ്ഞുണങ്ങുന്നു. കുരുമുളക് വിളവെടുപ്പിന്റെ സമയത്ത് വില തകര്‍ച്ചക്ക് പുറമെ കൊടികള്‍ക്ക് പിടിപെട്ടിട്ടുള്ള ദ്രുതവാട്ടം എന്ന രോഗം കര്‍ഷകരെ തളര്‍ത്തുകയാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഏക്കര്‍ കണക്കിന് കുരുമുളക് തോട്ടത്തിന് ഇത്തരത്തില്‍ നാശം സംഭവിച്ചിട്ടും കൃഷിഭവന്‍ അധികൃതര്‍ സ്ഥലം സന്ദര്‍ശിക്കാനോ കര്‍ഷകര്‍ക്ക് ആശ്വാസമേകാനോ മുതിര്‍ന്നിട്ടില്ല.
കുരുമുളക് കൃഷി പുനരുദ്ധാരണത്തിനും ആവര്‍ത്തന കൃഷിക്കുമായി കോടികളുടെ ഫണ്ട് അനുവദിച്ചു എന്ന് കൊട്ടിഘോഷിക്കുമ്പോഴും വിളനാശം വന്ന കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി ഒന്നും കിട്ടുന്നില്ലെന്ന് മാത്രമല്ല കൊടികള്‍ക്ക് ബാധിക്കുന്ന ഇത്തരം കേടുകള്‍ക്ക് ആവശ്യമായ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാനോ വേണ്ട സഹായങ്ങള്‍ ചെയ്യാനോ അധികൃതര്‍ തയാറാകാത്തത് കര്‍ഷരുടെ പ്രതിഷേധത്തിന് കാരണമായി. സ്‌പൈസസ് ബോര്‍ഡിന്റെ ഓഫീസുകള്‍ അടച്ച് പൂട്ടുന്നതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി.
കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് ഉല്‍പാദനച്ചെലവ് പതിന്മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്. മുന്‍പ് 750 രൂപ വരെ കിലോക്ക് കിട്ടിയ സ്ഥാനത്ത് ഇപ്പോള്‍ 300 രൂപയില്‍ താഴെ മാത്രമാണ് ഒരു കിലോ കുരുമുളകിന് കര്‍ഷകന് ലഭിക്കുന്നത്. ഉയര്‍ന്ന കൂലി ചിലവും വിളനാശവും മൂലം കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലെത്തിയിരിക്കുകയാണ് കര്‍ഷകര്‍.

 

Latest News