കൊണ്ടോട്ടി- തെളിഞ്ഞ ആകാശത്തിൽ നിന്ന് കരിപ്പൂർ റൺവേയുടെ നേർരേഖ വീണ്ടും കാണുമ്പോൾ വല്ലാത്തൊരു സന്തോഷം. അഞ്ച് വർഷം മുമ്പ് ഈ റൺവേയിൽ വിമാനമിറക്കിയതിന്റെ ഓർമകൾ കൂടി പങ്കുവെക്കുകയായിരുന്നു ഇന്നലെ കരിപ്പൂരിൽ ജൊംബോ വിമാനം നിയന്ത്രിച്ച വൈമാനികൻ ക്യാപ്റ്റൻ നിഥിൻ യാദവ്, സഹ പൈലറ്റ് നന്ദകിഷോർ സുബ്രഹ്മുണ്യനും. സുരക്ഷിത ലാൻഡിംഗിന് പര്യാപതമായ കരിപ്പൂരിലെ റൺവേയെക്കുറിച്ച് മാത്രമാണ് ഇരുവർക്കും ആശങ്കയില്ലാതെ പറയാനുണ്ടായിരുന്നത്.
റൺവേയുടെ നീളത്തിന്റെ പകുതി മാത്രമാണ് ലാൻഡിംഗിന് ഉപയോഗിച്ചത്. കരിപ്പൂരിലെ സാഹചര്യത്തിൽ ജംബോയുടെ മുഴുവൻ ശേഷിയിലും നിലത്തിറങ്ങാനും പറന്നുയരാനും 2000 മീറ്റർ റൺവേ മതിയാകും. കരിപ്പൂരിൽ 2300 മീറ്ററാണ് റൺവേയുടെ നീളം. അതിനാലാണ് പുതിയ സർവീസിന്റെ ആദ്യ യാത്രക്ക് ഇരുവരെയും എയർ ഇന്ത്യ തെരഞ്ഞെടുത്തത്.
രാവിലെ 7.05 നാണ് കരിപ്പൂരിൽ ജെമ്പോവിമാനം ഇരുവരും ചേർന്ന് ഇറക്കിയത്. വിമാന ലാൻഡിംഗിന് ഒരു തടസ്സവുമില്ലെന്നും കരിപ്പൂരിൽ രാത്രിയിലും സുരക്ഷിതമായി ജെംബോയിറക്കാമെന്നും അദ്ദേഹം പറഞ്ഞു. രാത്രി സർവീസിന് നിലവിൽ ഡി.ജി.സി.എ ആറുമാസം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 2015 വരെ എയർഇന്ത്യയുടെ ജെംബോ സർവീസ് കരിപ്പൂരിൽ ഇരുവരും നിയന്ത്രിച്ചിട്ടുണ്ട്.
ജെംബോ വിമാനം തിരിച്ചെത്തിയതിലെ ആദ്യയാത്രക്കാരാവാൻ കഴിഞ്ഞതിലെ സന്തോഷമാണ് യാത്രക്കാരിൽ മക്കവരും പങ്കുവെച്ചത്. കുറഞ്ഞ ടിക്കറ്റ് നിരക്കും കൂടുതൽ ലഗേജും ജെംബോ സർവീസ് പ്രവാസികൾക്ക് ആശ്വാസമാണമെന്ന് ജിദ്ദ കെ.എം.സി ജന. സെക്രട്ടറിയും വിമാന യാത്രക്കാരനുമായിരുന്ന അരിമ്പ്ര അബൂബക്കർ പറഞ്ഞു.
മറ്റ് വിമാനങ്ങൾ 23 കിലോ ലഗേജ് അനുവദിക്കുന്നത്. എന്നാൽ ജെംബോയിൽ 45 കിലോ ലാഗേജും എട്ട് കിലോ ഹാൻഡ് ബാഗേജും അനവദിക്കുന്നത് യാത്രക്കാർക്ക് പ്രയോജനപ്പെടുമെന്ന് പുളിക്കൽ സ്വദേശി മുജീബ് റഹ്മാൻ പറഞ്ഞു. ഹജ്, ഉംറ തീർഥാടകർക്കും സർവീസ് ആശ്വാസമാകും.
45 മിനുട്ട് വൈകിയാണ് ജിദ്ദയിൽനിന്ന് പുറപ്പെട്ടതെങ്കിലും കൃത്യസമയത്ത് തന്നെ കരിപ്പൂരിലെത്തിയതായി കൊണ്ടോട്ടി സ്വദേശിനി ഷാജിദ ബീവി പറഞ്ഞു. മകൾ ഖുൽസിനക്കൊപ്പം രണ്ട് ദിവസമാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതെന്നും ഇവർ പറഞ്ഞു.