യു.എ.ഇ അക്ഷര്‍ധാം ക്ഷേത്രത്തിന്റെ നിര്‍മാണം തുടങ്ങുന്നു


അബുദാബി- അക്ഷര്‍ധാം മാതൃകയില്‍ അബുദാബിയിലെ അബു മുറൈഖയില്‍ നിര്‍മിക്കുന്ന ക്ഷേത്രസമുച്ചയത്തിന്റെ നിര്‍മാണം വ്യാഴാഴ്ച ആരംഭിക്കും. പ്രത്യേക പൂജകളോടെയായിരിക്കും നിര്‍മാണത്തിനു തുടക്കം. ഇരുമ്പ് ഉപയോഗിക്കാതെയുള്ള ക്ഷേത്ര നിര്‍മാണത്തില്‍ 3000 ക്യുബിക് മീറ്റര്‍ കോണ്‍ക്രീറ്റ് പാകി അടിത്തറ ബലപ്പെടുത്തുന്ന ചടങ്ങാണ് ഇന്നു നടക്കുന്നത്.
ക്ഷേത്ര നിര്‍മാണ ചുമതലയുള്ള ബാപ്‌സ് സ്വാമിനാരായണ്‍ സന്‍സ്ഥയുടെ ആത്മീയാചാര്യനായ സ്വാമി മഹന്ത് മഹാരാജിന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന പൂജാകര്‍മങ്ങളില്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുല്‍ മുഖ്യാതിഥിയായിരിക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള മാര്‍ബിളില്‍ കൊത്തിയെടുത്ത ഭിത്തികള്‍ സ്ഥാപിച്ചായിരിക്കും ക്ഷേത്രം ഉയരുക. മധ്യപൂര്‍വദേശത്തു പരമ്പരാഗത രീതിയിലുള്ള ആദ്യ ഹിന്ദു ക്ഷേത്രമായിരിക്കും ഇത്. യുഎഇയിലെ 7 എമിറേറ്റുകളുടെ പ്രതീകമായി 7 കൂറ്റന്‍ ഗോപുരങ്ങളോടുകൂടിയാകും ക്ഷേത്രം നിര്‍മിക്കുക. 2022ല്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന ക്ഷേത്രം സാംസ്‌കാരിക കേന്ദ്രംകൂടിയായിരിക്കും.
കൊത്തുപണികളോടുകൂടിയ ശിലകളും ഭിത്തികളും എക്‌സ്‌പൊ 2020 യ്ക്കു മുന്‍പ് യു.എ.ഇയിലെത്തിക്കാനാണ് പദ്ധതിയെന്ന് സംഘാടകര്‍ അറിയിച്ചു. ക്ഷേത്രത്തിന്റെ പരമ്പരാഗ വാസ്തുശില്‍പകലയും മേഖലക്ക് പുത്തന്‍ കാഴ്ചയൊരുക്കും. കഴിഞ്ഞ ഏപ്രിലിലാണ് ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ദാനമായി നല്‍കിയ 11 ഏക്കര്‍ സ്ഥലത്താണ് ക്ഷേത്രം നിര്‍മിക്കുന്നത്.
 

Latest News