Sorry, you need to enable JavaScript to visit this website.

അശ്വിനി കുമാർ വധക്കേസ്: സാക്ഷി പ്രതികളെയും ആയുധങ്ങളും കോടതിയിൽ തിരിച്ചറിഞ്ഞു

തലശ്ശേരി- ഹിന്ദു ഐക്യവേദി ജില്ലാ കൺവീനർ  ഇരിട്ടി പുന്നാട്ടെ അശ്വിനി കുമാറിനെ(27) ബസ്സിനകത്ത് വെച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി(രണ്ട്) ജഡ്ജി ആർ.എൽ ബൈജു മുമ്പാകെ ആരംഭിച്ചു. കേസിലെ മൂന്നാം സാക്ഷിയും സംഭവ ദിവസം അശ്വിനി കുമാറിനൊപ്പം ബസ്സിൽ യാത്ര ചെയ്ത ഇ.കെ കരുണാകരനെ ഇന്നലെ വിചാരണ കോടതി മുമ്പാകെ വിസ്തരിച്ചു. സാക്ഷി പ്രതികളെയും ആയുധങ്ങളും വിചാരണ കോടതി മുമ്പാകെ തിരിച്ചറിഞ്ഞു.


2005 മാർച്ച് പത്തിന്  കാലത്ത് ഇരിട്ടി പുന്നാട് നിന്ന് പ്രേമ എന്ന സ്വകാര്യ ബസ്സിൽ അശ്വിനി കുമാറിനൊപ്പം കയറിയതായും 10.15 ന് ഇരിട്ടി പയഞ്ചേരിമുക്കിലെത്തിയപ്പോൾ ബസ്‌റ്റോപ്പിന് സമീപം വെച്ച് ബോംബ് പൊട്ടുന്ന ശബ്ദം കേട്ടതായും സാക്ഷി വിചാരണ കോടതി മുമ്പാകെ മൊഴി നൽകി. ഈ സമയം ബസ്സിലുണ്ടായിരുന്ന ഒന്നാം പ്രതി അമീൻ കഠാര കൊണ്ട് അശ്വിനികുമാറിന്റെ ഇടതു നെഞ്ചിൽ കുത്തിയിറക്കിയതായും പിന്നീട് ബസ്സിൽ യാത്ര ചെയ്തിരുന്ന കേസിലെ രണ്ട്, മൂന്ന് പ്രതികളായ പി.കെ അസീസ്, മർഷൂദ് എന്നിവർ വാളുകൊണ്ട് അശ്വിനി കുമാറിൻെറ കൈക്ക് വെട്ടിയതായും സാക്ഷി മൊഴി നൽകി. സംഭവത്തെ തുടർന്ന് അശ്വിനി കുമാർ നിലവിളിക്കുകയും ഈ സമയം യാത്രക്കാർ ബഹളം വെക്കുകയും ചെയ്തു. നാലാം പ്രതിയായ പി.എം സിറാജ് ബഹളം വെച്ച യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ സമയം തന്നെ പുറത്തുനിന്ന് രണ്ട് തവണ ബോംബ് പൊട്ടുന്ന ശബ്ദം കേട്ടതായും സാക്ഷി മൊഴി നൽകി. അക്രമി സംഘം പിന്നീട് പിന്നാലെ എത്തിയ ജീപ്പിൽ കയറി രക്ഷപ്പെടുകയും ചെയ്തു. സാക്ഷിയുടെ ചീഫ് വിസ്താരം ഇന്നലെ വൈകിട്ടോടെ പൂർത്തിയായി. ക്രോസ് വിസ്താരം ഇന്ന് നടക്കും. പതിനാല് എൻ.ഡി.എഫ് പ്രവർത്തകരാണ് കേസിലെ പ്രതികൾ.


മയ്യിലെ കരിയാടൻ താഴത്ത് വീട്ടിൽ നൂറുൽ അമീൻ(40) പി.കെ അസീസ് (38)ചാവശ്ശേരിയിലെ ഷരീഫ മൻസിലിൽ എം.വി മർഷൂദ്(38) ശിവപുരത്തെ പുതിയ വീട്ടിൽ പി.എം സിറാജ്(38) ഉളിക്കലിലെ ഷാഹിദ മൻസിലിൽ മാവിലക്കണ്ടി എം.കെ യൂനുസ്(43)ശിവപുരം എ.പി ഹൗസിൽ സി.പി ഉമ്മർ(40) ഉളിയിലെ രയരോൻ കരുവാൻകണ്ടി വളപ്പിൽ ആർ.കെ അലി(45) കൊവ്വമൽ നൗഫൽ(39) ഇരിട്ടി പായം സ്വദേശികളായ താനിയോട്ട് യാക്കൂബ്(42) സി.എം ഹൗസിൽ മുസ്തഫ(47) ഇരിട്ടി കീഴൂരിലെ വയ്യപ്പുറത്ത് ബഷീർ(49)ഇരിക്കൂർ സ്വദേശികളായ മുംതാസ് മൻസിലിൽ കെ.ഷമ്മാസ്(35) കെ.ഷാനവാസ്(44) ബഷീർ(40) എന്നിവരാണ് കേസിലെ പ്രതികൾ. 


2005 മാർച്ച് പത്തിന് രാവിലെ പത്തേകാൽ മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കണ്ണൂരിൽ നിന്ന് പേരാവൂരിലേക്ക് പോകുകയായിരുന്ന പ്രേമയെന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരനായിരുന്ന അശ്വിനികുമാറിനെ ഇരിട്ടി പയഞ്ചേരിമുക്കിൽ വെച്ച് ബസ് തടഞ്ഞ് ജീപ്പിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പ്രൊസിക്യൂഷൻ കേസ്.
2009 ജൂലായ് 31 നാണ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. വിളക്കോട്ടെ മാവില വീട്ടിൽ ലക്ഷ്മണന്റെ പരാതി പ്രകാരമാണ് പോലീസ് പ്രഥമ വിവരം രേഖപ്പെടുത്തിയിരുന്നത്. 

 

Latest News