കൃഷ്ണനഗർ: - പൊതുമേഖലാ സ്ഥാപനങ്ങള്‍ കൂട്ടത്തോടെ വില്‍ക്കാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ലജ്ജയില്ലാത്ത ബിജെപി തടങ്കല്‍ പാളയങ്ങളൊഴികെ മറ്റെല്ലാം വിറ്റുതുലയ്ക്കുമെന്നാണ് മമതയുടെ വിമര്‍ശനം.
ദല്‍ഹി തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തോൽവിക്കാന്‍ പോവുകയാണ്. അവർ സംസ്ഥാനങ്ങളിലൊക്കെ തോൽക്കുകയാണ്, പക്ഷേ അവർ ലജ്ജയില്ലാത്തവരാണ്. അവർ എല്ലാം വിൽക്കും, അവശേഷിക്കുന്നത് തടങ്കൽപ്പാളയങ്ങള്‍ മാത്രമായിരിക്കും.കൃഷ്ണനഗറില്‍ ഒരു പാര്‍ട്ടി പൊതുയോഗത്തില്‍ മമത ബാനർജി പറഞ്ഞു.
അവർ എയർ ഇന്ത്യയും എൽഐസിയും സ്വകാര്യവത്കരിക്കുകയാണ്, ഇന്ത്യൻ റെയിൽവേ സ്വകാര്യവത്കരിക്കുന്നതിന് തയാറെടുത്തുകൊണ്ടിരിക്കുന്നു. ജനങ്ങളുടെ പണം ഇന്ന് സുരക്ഷിതമല്ല. അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ആറ് വർഷമായി കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ ബംഗാളിന് ഒന്നും നൽകിയിട്ടില്ല. എന്റെ പാർട്ടി പ്രവർത്തകരിൽ പലരും നാദിയയിൽ കൊല്ലപ്പെട്ടു. അക്രമം സൃഷ്ടിക്കുന്നതിലൂടെ ബംഗാളിനെ ജയിക്കാനാകുമെന്ന് ബിജെപി കരുതുന്നുവെങ്കിൽ, പൊതുജനം അവരെ നിരീക്ഷിക്കണം, അവർ പറഞ്ഞു.
പൗരത്വ (ഭേദഗതി) നിയമത്തിനെതിരായ പ്രതിഷേധക്കാർരെ വെടിവച്ചുകൊല്ലണമെന്ന കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ നടത്തിയ പ്രസ്താവനയ്ക്ക് എതിരെയും മമത രംഗത്തുവന്നു.